കൊല്‍ക്കൊത്ത: ഏപ്രില്‍ 23ന് 152 സീറ്റുകളിലേക്കുള്ള ഒന്നാം ഘട്ട തെരഞ്ഞെടുപ്പിന് ശേഷം അടുത്ത 142 സീറ്റുകളിലേക്ക് ബംഗാളില്‍ രണ്ടാം ഘട്ട പോളിംഗ് ഏപ്രില്‍ 29 ബുധനാഴ്ച നടക്കുകയാണ്. മുഖ്യമന്ത്രി മമത ബാനര്‍ജി ഉള്‍പ്പെടെ1448 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്.
ഭവാനിപൂര്‍ മണ്ഡലമാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ മമതയും സുവേന്ദു അധികാരിയും തമ്മിലുള്ള പോരില്‍ സുവേന്ദുവാണ് ജയിച്ചത്. ഇക്കുറി ഇവരുടെ രണ്ടുപേരുടെയും നേര്‍ക്കുനേര്‍ പോരാട്ടം നടക്കുന്നത് ഭവാനിപൂരിലാണ്. 3.22 കോടി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ പോകുമ്പോള്‍ ബിജെപിയുടെ പ്രതീക്ഷ 1.57 കോടിയോളം വരുന്ന സ്ത്രീവോട്ടര്‍മാരിലാണ്. അവസാനഘട്ട വോട്ടെടുപ്പ് നടക്കാന്‍ പോകുന്നത് ബംഗാളിലെ തെക്കന്‍ മേഖലയിലാണ്. പ്രസിഡന്‍സി റീജ്യണല്‍ മേഖലയിലാണ്. ഇവിടം തൃണമൂലിന് ശക്തിയുള്ള പ്രദേശമാണെന്ന് പറയപ്പെടുന്നു. കൊല്‍ക്കൊത്ത പോര്‍ട്ട് മുതല്‍ ഡംഡം വരെ, ബംഗര്‍ മുതല്‍ സോനാര്‍ പൂര്‍ വരെ ഒരുപാട് പ്രധാനമുഖങ്ങള്‍ നേര്‍ക്കുനേര്‍ ഇവിടെ പോരാടുന്നു. മൂന്ന് ജില്ലകളാണ് ഈ പോളിംഗില്‍ ഉള്‍പ്പെടുന്നത്. കൊല്‍ക്കത്ത, ഹൗറ, ഹൂഗ്ലി എന്നീ ജില്ലകളിലെ ബൂത്തുകളാണ് വോട്ടിംഗിലേക്ക് പോകുന്നത്.
ഇവിടെ ബിജെപിയ്‌ക്ക് എത്ര സീറ്റ് കിട്ടും എന്നതാണ് പ്രധാനം. ഇവിടുത്തെ 142 സീറ്റുകളില്‍ കഴിഞ്ഞ തവണ 20 സീറ്റ് ഒഴികെ എല്ലാം നേടിയത് മമത ബാനര്‍ജിയാണ്. ഹൗറ, കൊല്‍ക്കൊത്ത, ഹൂഗ്ലി- ഇവിടെ തൃണമൂലിന്റെ ആധിപത്യത്തിന് കോട്ടം തട്ടിക്കാന്‍ കഴിഞ്ഞാല്‍ ബിജെപിയ്‌ക്ക് ഭരണം പിടിക്കാന്‍ സാധിക്കും. സന്ദേശ് ഖലി എന്ന സ്ത്രീപീഢനം നടന്ന സ്ഥലം ഇവിടെയാണ്. ബിജെപിയുടെ പ്രധാന പ്രചാരണങ്ങളില്‍ ഒന്ന് സന്ദേശ് ഖലിയായിരുന്നു. ഇവിടെ 50 സീറ്റുകളെങ്കിലും നേടാന്‍ കഴിഞ്ഞാല്‍ മമതയുടെ കോട്ട പൊളിക്കാനാവുമെന്നാണ് ബിജെപി പ്രതീക്ഷ.
ഒന്നാംഘട്ട വോട്ടെടുപ്പില്‍ ഇതുവരെ കാണാത്ത പോളിംഗാണ് ഉണ്ടായത്. 92 ശതമാനത്തില്‍ അധികം. ഇതിന് കാരണം ജനങ്ങള്‍ ഭയമില്ലാതെ വോട്ട് ചെയ്യാന്‍ ബൂത്തിലെത്തി എന്നതാണെന്ന് കരുതപ്പെടുന്നു. തിരഞ്ഞെടുപ്പ് കാലത്തെ അക്രമം നിയന്ത്രിക്കാനും വോട്ടർമാരെ സുരക്ഷിതരായി ബൂത്തുകളിലെത്തിക്കാനും ലക്ഷ്യമിട്ട് പ്രത്യേക നിർദ്ദേശങ്ങളോടെയാണ് ഇക്കുറി കേന്ദ്ര സേനയെ ബംഗാളില്‍ വിന്ന്യസിച്ചത്. സിആര്‍പിഎഫിന്റെ 2400 കമ്പനികളാണ് ക്രമസമാധാനപാലത്തിന് എത്തിയത്. സാധാരണ വോട്ടെടുപ്പിന് എത്തുന്നവരെ തൃണമൂല്‍ ഗുണ്ടകള്‍ ആട്ടിപ്പായിക്കുകയോ മര്‍ദ്ദിക്കുകയോ ചെയ്യുന്നതാണ് പതിവ്. എന്നാല്‍ ഇക്കുറി പട്ടാളത്തിന്റെയും അര്‍ധസൈനിക വിഭാഗത്തിന്റെയും സാന്നിധ്യം ഭയന്ന് തൃണമൂല്‍ ഗുണ്ടകള്‍ക്ക് ഏതാനും മണ്ഡലങ്ങളില്‍ മാത്രമേ അഴിഞ്ഞാടാന്‍ സാധിച്ചുള്ളൂ. ഇതും വോട്ട് ചെയ്യാന്‍ നിര്‍ഭയം മുന്നോട്ട് വരാന്‍ ബിജെപി വോട്ടര്‍മാരെ സഹായിച്ചിട്ടുണ്ട്. പോളിംഗ് ശതമാനം ഉയരാന്‍ ഇതും ഒരു കാരണമായിട്ടുണ്ടെന്ന് പറയുന്നു. ഏപ്രില്‍ 23ന് വോട്ടെടുപ്പ് നടന്ന 16 ജില്ലകളില്‍ ഒരിടത്തും റീപോളിംഗിന് ഉത്തരവിട്ടിട്ടില്ലെന്നത് ബംഗാളിന്റെ ചരിത്രത്തില്‍ ഇത് ആദ്യമാണ്. ബൂത്തുകള്‍ പിടിക്കലും പോളിംഗ് സ്റ്റേഷനുകള്‍ തല്ലിത്തകര്‍ക്കുകയും ചെയ്യുന്ന ചരിത്രമുള്ള സംസ്ഥാനമാണ് തൃണമൂല്‍ ഗുണ്ടകള്‍ അഴിഞ്ഞാടുന്ന ബംഗാള്‍ സംസ്ഥാനം.അതുകൊണ്ടാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തില്‍ വോട്ടെടുപ്പ് കഴിഞ്ഞാലും ഇനി ബിജെപി അധികാരത്തില്‍ എത്തിയാലും ഒരാഴ്ചയോളം സൈന്യം ബംഗാളില്‍ തന്നെ ഉണ്ടാകുമെന്ന് വോട്ടര്‍മാര്ക്ക് ഉറപ്പ് നല്‍കിയത്. കാരണം ബിജെപി ജയിച്ചാല്‍ ബംഗാളില്‍ വന്‍കലാപമുണ്ടാകുമെന്നാണ് കേന്ദ്ര ഇന്‍റലിജന്‍സ് ഏജന്‍സികള്‍ നല്‍കുന്ന റിപ്പോര്‍ട്ട്.
ആളുകള്‍ നിര്‍ഭയമായി സമ്മതിദാനാവകാശം ഒന്നാം ഘട്ടത്തില്‍ വിനിയോഗിച്ചു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ക്ക് നൂറില്‍ പരം സീറ്റുകള്‍ ലഭിക്കുമെന്ന് ബിജെപി കണക്കുകൂട്ടുന്നത്.
മാത്രമല്ല, സ്ത്രീകളുടെ വോട്ടിംഗ് ശതമാനം കൂടിയതും ബിജെപിയ്‌ക്ക് അനുകൂലമാണെന്ന് കരുതപ്പെടുന്നു. 2026 ഏപ്രില്‍ 23ന് നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പില്‍ നഗരമേഖലകളിലെ സ്ത്രീകള്‍ വന്‍തോതില്‍ വോട്ടു ചെയ്തു എന്നത് ഇക്കുറി സ്ത്രീകളുടെ വോട്ടിംഗ് പാറ്റേണില്‍ വന്ന വലിയൊരു മാറ്റമാണ്. ഗ്രാമീണസ്ത്രീകളുടെ വോട്ടിംഗ് ശതമാനമാണ് സാധാരണ ഉയര്‍ന്ന് വരാറുള്ളത്. ഇത് മമതയുടെ വോട്ടര്‍മാരാണ്. പക്ഷെ ഇക്കുറി നഗരമേഖലകളിലെ സ്ത്രീകള്‍ കൂടുതല്‍ വോട്ട് ചെയ്തു എന്നത് ബിജെപിയ്‌ക്ക് അനുകൂലമായ ഘടകമാണ്. ആകെയുള്ള 3.6 കോടി വോട്ടര്‍മാരില്‍ 1.7 കോടി വനിതകളാണ് ഒന്നാംഘട്ടത്തില്‍ വോട്ട് ചെയ്തത്. ഈ റെക്കോഡ് പോളിംഗ് ശതമാനം മമതയുടെ ഭരണത്തിനെതിരായ വിധിയെഴുത്താണെന്ന് പറയപ്പെടുന്നു. 2011ല്‍ സിപിഎം കോട്ട തകര്‍ത്ത് ആദ്യമായി തൃണമൂല്‍ അധികാരത്തില്‍ വന്ന തെരഞ്ഞെടുപ്പിലും വനിതാ വോട്ടർമാരുടെ പോളിംഗ് ശതമാനത്തില്‍ ഉയര്‍ച്ച രേഖപ്പെടുത്തിയിരുന്നു. അന്ന് 84.45% വനിതകള്‍ വോട്ട് രേഖപ്പെടുത്തി. പിന്നീടുള്ള വർഷങ്ങളില്‍ ഒരു തിരഞ്ഞെടുപ്പിലും ഇത്ര ഉയര്‍ന്ന പോളിംഗ് ശതമാനം ആവർത്തിച്ചില്ല. പക്ഷെ ഇപ്പോള്‍ 2026ല്‍ ഇതാ വീണ്ടും എല്ലാ റെക്കോഡുകളും ഭേദിച്ച് പോളിംഗ് ശതമാനം 92 ശതമാനം രേഖപ്പെടുത്തിയിരിക്കുന്നു. ഇത് ബിജെപി വിജയത്തിന്റെ സൂചന തന്നെ. കാരണം ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ കേന്ദ്രീകരിച്ചിരുന്നത് സ്ത്രീവോട്ടര്‍മാരെയാണ്. മമതയുടെ മൂന്നാം ഭരണത്തില്‍ സംഭവിച്ച രണ്ട് സ്ത്രീപീഢനക്കേസുകളാണ് ബിജെപി പ്രധാനമായും ഉയര്‍ത്തിക്കാട്ടിയത്. ഒന്ന് സന്ദേശ് ഖലിയിലെ സ്ത്രീപീഢനമാണെങ്കില്‍ മറ്റൊന്ന് ആര്‍ജി കര്‍ മെഡിക്കല്‍ കോളെജിലെ കൂട്ടബലാത്സംഗക്കേസാണ്. ബംഗാളിനെ പിടിച്ചുകുലുക്കിയ ഈ രണ്ട് ബലാത്സംഗക്കേസുകളിലും പ്രതികള്‍ തൃണമൂല്‍ അംഗങ്ങളായിരുന്നു. ഒരു ഘട്ടത്തില്‍ ബംഗാളിന്റെ പ്രശസ്ത ഗായകരായ അരിജിത് സിംഗും ശ്രേയാ ഘോഷാലും വരെ തൃണമൂലിന് എതിരായ നിലപാടെടുത്തിരുന്നു. അന്ന് അരിജിത് പാടിയ ആര്‍ കോബെ എന്ന ഗാനമെല്ലാം ബംഗാളില്‍ വലിയ ചലനം ഉണ്ടാക്കിയിരുന്നു.ഇത് മമതയെ തെല്ലൊന്നുമല്ല പ്രതിരോധത്തിലാക്കിയത്. അതുകൊണ്ട് തന്നെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളെജില്‍ കൂട്ടബലാത്സംഗത്തില്‍ കൊല്ലപ്പെട്ട ഡോക്ടറായ പെണ്‍കുട്ടിയുടെ അമ്മയെ ബിജെപി സ്ഥാനാര‍്ത്ഥിയാക്കിയിരുന്നു. ഇത് ബംഗാളില്‍ ബിജെപിയ്‌ക്ക് അനുകൂലമായ തരംഗം സൃഷ്ടിച്ചിരുന്നു.
വനിതകള്‍ക്ക് ലോക് സഭയില്‍ 33 ശതമാനം സംവരണം ഉറപ്പാക്കുന്ന ബില്ലിനെ ടിഎംസി എതിര്‍ത്തതും ബിജെപിയ്‌ക്ക് ഗുണം ചെയ്തു. ഇത്തവണ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് 5600 കിലോമീറ്റര്‍ ദൂരം നടന്ന് സുവേന്ദു അധികാരി നടത്തിയ പരിവര്‍ത്തന്‍ യാത്ര വലിയ വിജയമായിരുന്നു. സുവേന്ദു അധികാരി ശകതനായ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ബംഗാളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ വളര്‍ന്നുകഴിഞ്ഞതിനാല്‍ ആരാണ് ബിജെപി മുഖ്യമന്ത്രി എന്ന കാര്യത്തില്‍ ബംഗാളികള്‍ക്ക് സംശയമില്ല. . കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളിലൂടെയാണ് സുവേന്ദു ഇത് സാധിച്ചെടുത്തത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയെ നന്ദിഗ്രാമില്‍ നിന്നും തോല്‍പിച്ച സുവേന്ദു അധികാരി ബംഗാളിന് മികച്ച മുഖ്യമന്ത്രിയാകുമെന്നതില്‍ ബംഗാളികള്‍ക്ക് പോലും സംശയമില്ല.
















