കൊച്ചി ; തനിക്കെതിരെ പീഡനക്കേസ് നൽകിയ സ്ത്രീക്ക് അറുപത് വയസുണ്ടെന്നും അവരെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കേണ്ട ആവശ്യം തനിക്കില്ലെന്നും നടനും ബിഗ് ബോസ് താരവുമായ ഷിയാസ് കരീം. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഷിയാസിന്റെ പ്രസ്താവന.
തന്റെ കുടുംബവുമായി ഏറെ അടുപ്പമുള്ളയാളാണ് പരാതിക്കാരി. തന്റെ മാതാവിൽനിന്നും സഹോദരിയിൽനിന്നും ഇവർ പണവും സ്വർണവും വാങ്ങിയിട്ടുണ്ട്. ഇത് പ്രശ്നമായി. ഈ സംഭവത്തിൽ താൻ കേസ് നൽകിയതാണ് തനിക്കെതിരെ ആ സ്ത്രീ പീഡന പരാതി ഉന്നയിക്കാൻ കാരണമെന്നും ഷിയാസ് പറഞ്ഞു.
“എന്റെ പേരിൽ ഒരു പീഡനപരാതി വരുന്നുണ്ട്. അറുപത് വയസുള്ള സ്ത്രീയാണ് പരാതിക്കാരി. അവരെ വിവാഹവാഗ്ദാനം നടത്തി പീഡിപ്പിക്കേണ്ട ഒരാവശ്യവും എനിക്കില്ല. എന്റെ വിവാഹം കഴിഞ്ഞ് രണ്ട് വർഷത്തോളമായി. ഒരു കുഞ്ഞുണ്ട്. വളരെ മാന്യമായാണ് ഞാൻ ജീവിക്കുന്നത്. മുൻപ് എനിക്കെതിരെ ഒരു ആരോപണവും കള്ളക്കേസുമൊക്കെ വന്നിട്ടുള്ളതിനാൽ സ്ത്രീകളോട് പേടിയോടുകൂടിയേ ഇടപഴകാറുള്ളൂ. ഇപ്പോൾ എനിക്കെതിരെ പരാതിയുമായി വന്ന സ്ത്രീക്ക് എന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമുണ്ട്. എന്റെ വിവാഹത്തിനുൾപ്പെടെ അവർ വന്നിട്ടുണ്ട്. അവരെ എല്ലാവർക്കും അറിയാം. അവരുടെ പേര് ഞാനിവിടെ പറയുന്നില്ല.
ഈ സ്ത്രീ എന്റെ ഭാര്യയിൽനിന്നും ഉമ്മയിൽനിന്നും പെങ്ങളുടെ കയ്യിൽനിന്നും ഒരുപാട് സ്വർണവും കാശുമെല്ലാം വാങ്ങിയിട്ടുണ്ട്. ഇതൊന്നും ഞാൻ അറിയുന്നുണ്ടായിരുന്നില്ല. കുറച്ച് പ്രശ്നമായിക്കഴിഞ്ഞപ്പോഴാണ് ഞാൻ ഇക്കാര്യങ്ങൾ അറിഞ്ഞത്. ഇവർക്കെതിരെ ഞാനൊരു കേസ് കൊടുത്തിരുന്നു. ആ കേസ് ഫയൽ ചെയ്ത് നോട്ടീസ് ചെന്നപ്പോൾ ഇവർ എനിക്കെതിരെ കള്ളക്കേസുമായി വന്നിരിക്കുകയാണ്.
പോലീസിലും ഇവിടത്തെ നിയമത്തിലും വലിയ വിശ്വാസമുള്ളയാളാണ് ഞാൻ. കാരണം ഇതിനുമുൻപ് ഒരു കള്ളക്കേസിനെതിരെ പോരാടിയയാളാണ് ഞാൻ. ഇതും ഞാൻ അതുപോലെ ഫൈറ്റ് ചെയ്യും. എനിക്കെതിരെ പീഡനക്കേസ് കൊടുത്ത സ്ത്രീക്ക് എന്റെ ഉമ്മയുടെ പ്രായമുണ്ട്. എന്ത് പ്രശ്നം വന്നാലും ഞാൻ തല ഉയർത്തിത്തന്നെയാണ് നടക്കാറുള്ളത്. എന്റെ കുടുംബം എനിക്കൊപ്പമുണ്ട്. അത്രമേൽ ധൈര്യമുണ്ട് എനിക്ക്. എന്തുപ്രശ്നം വന്നാലും പോരാടും എന്ന നിലപാടാണ് എനിക്ക്. ഷിയാസ് കരീമിന്റെ വാക്കുകൾ.”
സാമ്പത്തികമായും ലൈംഗികമായും ചൂഷണം നടത്തിയെന്നാണ് സ്ത്രീ പാലാരിവട്ടം പോലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നത്. സുഹൃത്തും പങ്കാളിയുമായിരുന്ന ഷിയാസ് കരീം നഗ്നദൃശ്യങ്ങൾ പുറത്തുവിടുമെന്നും പോൺ വെബ്‌സൈറ്റുകൾക്ക് നൽകുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി 49 ലക്ഷം രൂപ തട്ടിയെടുത്തുവെന്നും പരാതിയിലുണ്ട്.













