അഹമ്മദാബാദ്: ഏപ്രിൽ 26 ന് നടന്ന ഗുജറാത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി. 15 മുനിസിപ്പൽ കോർപ്പറേഷനുകൾ, 84 മുനിസിപ്പാലിറ്റികൾ, 34 ജില്ലാ പഞ്ചായത്തുകൾ, 260 താലൂക്ക് പഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വന്ന താഴേത്തലത്തിലുള്ള തെരഞ്ഞെടുപ്പിന്റെ ഫലം ഏറെ പ്രധാനമാണ്.
15 മുനിസിപ്പൽ കോർപ്പറേഷനുകളിലും ബിജെപിയാണ് മുന്നിൽ.
വോട്ടെണ്ണൽ ആരംഭിക്കുന്നതിന് മുമ്പ്, സംസ്ഥാനത്തെ 15 മുനിസിപ്പൽ കോർപ്പറേഷനുകളിലായി 43 സീറ്റുകൾ എതിരില്ലാതെ നേടിയതിനാൽ ബിജെപിക്ക് നേരത്തെ തന്നെ മുൻതൂക്കം ലഭിച്ചു.
ഫലം ഇതുവരെ
– സൂറത്ത് കോർപ്പറേഷനിലെ 120 സീറ്റിൽ 100 എണ്ണത്തിലും ബിജെപിയാണ് മുന്നിൽ.
– മൊഡാസാ നഗരസഭയിൽ 36 സീറ്റുള്ളതിൽ 16ൽ ബിജെപി മുന്നിൽ.
– സൂചനകൾ വന്നുതുടങ്ങിയ 746 നഗരസഭാ സ്ീറ്റുകളിൽ 600 എണ്ണത്തിൽ ബിജെപി സ്ഥാനാർത്ഥികളാണ് മുന്നിൽ. 2624 സീറ്റുകളാണ് ആകെ.
– ഗുജറാത്ത് നഗരസഭയിലെ 1044 സീറ്റിൽ 312 എണ്ണത്തിൽ ഫലവും മുന്നേറ്റ സൂചനയും വന്നു. 270 എണ്ണത്തിൽ ബിജെപിയാണ് മുന്നിൽ.
– 16 തവണയായി പരാജയപ്പെട്ട രാജ്‌കോട്ട് വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥി വിജയിച്ചു.
– അതേസമയം ബിജെപി ആദ്യമായി രാജ്‌കോട്ടിലെ താലൂക്ക് പഞ്ചായത്തിൽ ഒരു സീറ്റു നേടി.
-അമ്രേലി ജില്ലയിൽ ജുനഗഢിൽ ആം ആദ്മി പാർട്ടിക്ക് ആദ്യമായി സീറ്റുകിട്ടി.
-വാപി നഗരസഭയിൽ ബിജെപി സ്ഥാനാർത്ഥി ആദ്യമായി വിജയിച്ചു.
– ഹിമ്മത് നഗറിൽ കോൺഗ്രസ്സിന് ഏഴു സീറ്റ്, ബിജെപിക്ക് 13
– വഡോദര നഗരസഭയിൽ കോൺഗ്രസ് മൂന്നിടത്ത് മുന്നിൽ, ബിജെപി 22 സീറ്റിൽ.
55.1 ശതമാനം പോളിംഗ്
തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച്, 15 മുനിസിപ്പൽ കോർപ്പറേഷനുകളിലായി 55.1 ശതമാനം വോട്ടർമാരുടെ പോളിംഗ് രേഖപ്പെടുത്തി. മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പോളിംഗ് ശതമാനം കൂടുതലായിരുന്നു, മുനിസിപ്പാലിറ്റികളിൽ 65.53 ശതമാനവും ജില്ലാ പഞ്ചായത്തുകളിൽ 66.64 ശതമാനവും താലൂക്ക് പഞ്ചായത്തുകളിൽ 67.26 ശതമാനവും പോളിംഗ് രേഖപ്പെടുത്തി.
15 മുനിസിപ്പൽ കോർപ്പറേഷനുകൾ, 84 മുനിസിപ്പാലിറ്റികൾ, 34 ജില്ലാ പഞ്ചായത്തുകൾ, 260 താലൂക്ക് പഞ്ചായത്തുകൾ എന്നിവിടങ്ങളിലായി ആകെ 9,200 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഈ വിപുലമായ ജനാധിപത്യ പ്രക്രിയയിൽ 4.18 കോടിയിലധികം വോട്ടർമാർ വോട്ട് രേഖപ്പെടുത്താൻ അർഹത നേടി.
കാൽ ലക്ഷത്തിലേറെ
സ്ഥാനാർത്ഥികൾ
വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 7,253 വാർഡുകളിലായി 9,263 സീറ്റുകളിൽ മത്സരിക്കുന്നയള 25,637 സ്ഥാനാർത്ഥികളാണ്. മുനിസിപ്പൽ കോർപ്പറേഷനുകളിൽ, 15 കോർപ്പറേഷനുകളിലെ 261 വാർഡുകളിലായി 1,101 സീറ്റുകളിൽ 3,145 സ്ഥാനാർത്ഥികൾ മത്സരിച്ചു. മുനിസിപ്പാലിറ്റികളിൽ, 84 സ്ഥാപനങ്ങളിലെ 656 വാർഡുകളിലായി 2,239 സീറ്റുകളിലേക്ക് 5,441 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ടായിരുന്നു.
ജില്ലാ പഞ്ചായത്ത് തലത്തിൽ 34 സ്ഥാപനങ്ങളിലായി 1,038 സീറ്റുകളിലേക്ക് 3,059 സ്ഥാനാർത്ഥികൾ മത്സരിച്ചു, 260 താലൂക്ക് പഞ്ചായത്തുകളിലായി 4,976 സീറ്റുകളിലേക്ക് 13,871 സ്ഥാനാർത്ഥികൾ മത്സരിച്ചു. കൂടാതെ, 12 മുനിസിപ്പൽ കോർപ്പറേഷനുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ 9 സീറ്റുകളിലേക്ക് 21 സ്ഥാനാർത്ഥികൾ മത്സരിച്ചു.
















