ചെന്നൈ: തമിഴക വെട്രി കഴകം പ്രസിഡന്റും നടനുമായ വിജയ്‌ക്കെതിരെ തമിഴ് നാട് ബാലാവകാശ കമ്മീഷനില്‍ പരാതി.രാഷ്‌ട്രീയ നേട്ടത്തിനായി കുട്ടികളെ ഉപയോഗിച്ച് വൈകാരിക ചൂഷണം നടത്തിയെന്ന് ആരോപിച്ച് ചൈൽഡ് റൈറ്റ്‌സ് വാച്ച് എന്ന സംഘടനയാണ് പരാതി നൽകിയത്. വോട്ട് അഭ്യർത്ഥനയുമായി ബന്ധപ്പെട്ട് കുട്ടികളെ പ്രചാരണത്തിന്റെ ഭാഗമാക്കിയതിനെതിരെയാണ് നടപടി.
തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കുട്ടികളെ വൈകാരികമായി സ്വാധീനിക്കുന്നത് നിയമവിരുദ്ധമാണെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു. വിജയ്ലോടുള്ള ആരാധന മൂലം കുട്ടികൾ കരയുന്നതിന്റെയും ഭക്ഷണം നിരസിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്തരം പ്രവണതകൾ കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്നും വിഷയത്തിൽ വിജയ്‌ക്കെതിരെ സ്വമേധയാ കേസെടുക്കണമെന്നുമാണ് പരാതിയിലെ പ്രധാന ആവശ്യം.രാഷ്‌ട്രീയ പ്രചാരണങ്ങളിൽ കുട്ടികളെ ഉപയോഗിക്കുന്നത് കർശനമായി വിലക്കണമെന്നും വീഡിയോകളിൽ പ്രത്യക്ഷപ്പെട്ട കുട്ടികൾക്ക് വിദഗ്ധ കൗൺസിലിംഗ് നൽകണമെന്നും സംഘടന ആവശ്യപ്പെട്ടു. വിഷയത്തിൽ പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് സംഘടന വിജയ്‌ക്കും കത്ത് നൽകിയിട്ടുണ്ട്
















