കോഴിക്കോട്: സോഷ്യൽ മീഡിയയിൽ നിന്ന് പെൺകുട്ടികളുടെ ചിത്രങ്ങൾ ശേഖരിച്ച് മോർഫ് ചെയ്ത് അശ്ലീല ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുകയും വിൽപന നടത്തുകയും ചെയ്ത സംഭവത്തിൽ വള്ളിക്കുന്ന് സ്വദേശി നിതിൻ മോഹൻദാസിനെതിരെ പൊലീസ് കേസെടുത്തു. ഇയാൾക്കെതിരെ രാമനാട്ടുകര സ്വദേശിനി സാന്ദ്ര സദാനന്ദൻ നൽകിയ പരാതിയിൽ പരപ്പനങ്ങാടി പോലീസാണ് നടപടിയെടുത്തത്.ഇൻസ്റ്റാഗ്രാം പ്രൊഫൈലുകളിൽ നിന്ന് ഡൗൺലോഡ് ചെയ്യുന്ന ചിത്രങ്ങൾ എഡിറ്റ് ചെയ്ത് അശ്ലീല ദൃശ്യങ്ങളാക്കി മാറ്റിയാണ് ടെലഗ്രാം ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നത്.
ചിത്രങ്ങൾ പണത്തിന് വിൽക്കുന്നതിന് പുറമെ, മറ്റ് ഗ്രൂപ്പുകളുമായി ചിത്രങ്ങൾ പരസ്പരം കൈമാറുന്ന രീതിയും ഇയാൾ പിന്തുടർന്നിരുന്നതായി പരാതിയിൽ പറയുന്നു.പ്രതിക്ക് മുൻപരിചയമുള്ള പെൺകുട്ടികളുടെ ചിത്രങ്ങളാണ് ഇത്തരത്തിൽ ദുരുപയോഗം ചെയ്തിരിക്കുന്നത്. പരാതിക്കാരിയായ യുവതിയുടെ ചിത്രം തന്നെയാണ് ഗ്രൂപ്പിന്റെ ഡിപി ആയി ഉപയോഗിച്ചിരുന്നത്.ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിന് പുറമെ വാട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം എന്നിവ വഴി പെൺകുട്ടികൾക്ക് ലൈംഗിക ചുവയുള്ള സന്ദേശങ്ങളും ദൃശ്യങ്ങളും ഇയാൾ അയക്കാറുണ്ടായിരുന്നു.
















