കണ്ണൂർ: അഞ്ചരക്കണ്ടി ഡെൻ്റൽ കോളജ് വിദ്യാർഥി നിതിൻ രാജ് ജീവനൊടുക്കിയ കേസിൽ കുറ്റക്കാരായവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർത്താലിൽ പലയിടങ്ങളിലും സംഘർഷം. വിവിധയിടങ്ങളിൽ പ്രതിഷേധക്കാർ വാഹനങ്ങൾ തടഞ്ഞു. തമ്പാനൂരിൽ ഹർത്താൽ അനുകൂലികളും ബസ് യാത്രക്കാരും തമ്മിൽ വാക്കുതർക്കമുണ്ടായി. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ ഹർത്താൽ അനുകൂലികളുടെ പ്രതിഷേധം ശക്തമാകുകയാണ്.
കണ്ണൂരിലും കോട്ടയത്തും അടക്കം വിവിധ സ്ഥലങ്ങളിലെ ബസുകൾ തടഞ്ഞു. കോട്ടയത്തും വാഹനങ്ങൾ തടഞ്ഞു. കോട്ടയം കെഎസ്ആർടിസി ബസ്‌റ്റാന്റ് റോഡ് സമരക്കാർ ഉപരോധിച്ചു. കടകൾ അടപ്പിക്കാനും ശ്രമം നടന്നു. വിവിധ കേന്ദ്രങ്ങളിൽ സമരക്കാർ പ്രതിഷേധ പ്രകടനം നടത്തി. കേരള ബാങ്ക് ശാഖ, റിലയൻസ് മാർട്ട് എന്നിവ പ്രതിഷേധക്കാരെത്തി അടപ്പിച്ചു.
ദളിത്-ആദിവാസി സംഘടനകളുടെയും ആക്ഷൻ കൗൺസിലിന്റെയും നേതൃത്വത്തിലാണ് വൈകിട്ട് 6 മണിവരെ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കണ്ണൂർ ചേലേരി മുക്കിൽ ബസ്സുകളും സ്വകാര്യ വാഹനങ്ങളും തടഞ്ഞ് ദളിത് സംഘടന പ്രവര്‍ത്തകർ പ്രതിഷേധം അറിയിച്ചു. വൈക്കം വലിയ കവലയിൽ വാഹനങ്ങൾ തടഞ്ഞു. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്നും ഒഴിവാക്കുമെന്ന പ്രസ്താവന പാഴ് വാക്കാകുന്ന തരത്തിലാണ് പ്രതിഷേധക്കാരുടെ നടപടികൾ.
മാന്നാർ പുത്തുവിളപ്പടിയിൽ കുടിവെള്ളവുമായി വാഹനം എറിഞ്ഞു തകർത്തു. പാലക്കാട് സ്റ്റേഡിയം ബസ്സ്റ്റാന്റിലും ദളിത് സംഘടനകളുടെ പ്രതിഷേധമുണ്ടായി. ബസ് തടഞ്ഞ പ്രവർത്തകരെ പൊലീസ് എത്തി മാറ്റി.















