മരിച്ചുപോയ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലെ തുക പിന്‍വലിക്കാനെത്തിയപ്പോള്‍ സഹോദരി നേരിട്ടെത്തിയാലെ പണം നല്‍കാനാവൂ എന്ന് ബാങ്ക് അധികൃതര്‍ കടും പിടിത്തം പിടിച്ചതോടെ സഹോദരന്റെ ചെയ്തി അതിരു കടന്നു. എത്ര കെഞ്ചിപ്പറഞ്ഞിട്ടും കേൾക്കാതായതോടെ സഹോദരിയുടെ അസ്ഥികൂടം കുഴിച്ചെടുത്ത് ഇയാൾ ബാങ്കില്‍ ഹാജരാക്കി. ഒഡിഷയിലെ ക്യോന്‍ജര്‍ ജില്ലയിലെ പട്ടാനയിലാണ് സംഭവം.
ജീതു മുണ്ട എന്ന ആദിവാസി വയോധികനാണ് സഹോദരിയുടെ അക്കൗണ്ടിലുണ്ടായിരുന്ന പണം വിട്ടുകിട്ടാനായി ‘കടുംകൈ’ ചെയ്തത്.സഹോദരി കല്‍റ മുണ്ട ഇക്കഴിഞ്ഞ ജനുവരിയില്‍ മരിച്ചിരുന്നു. കല്‍റയ്‌ക്ക് പട്ടാനയിലെ മാലിപോസിയിലുള്ള ഗ്രാമീണ്‍ ബാങ്ക് ശാഖയില്‍ 20,000 രൂപയുടെ നിക്ഷേപം ഉണ്ടായിരുന്നു. ഈ തുക പിന്‍വലിക്കാന്‍ ജീതു ബാങ്കിനെ സമീപിച്ചു. എന്നാല്‍ അക്കൗണ്ട് ഉടമ നേരിട്ടു ഹാജരായാലേ പണം പിന്‍വലിക്കാനാകൂ എന്നും മരിച്ചു പോയെങ്കിലുള്ള ബാങ്കിന്റെ വ്യവസ്ഥകളെ കുറിച്ചുമെല്ലാം ബാങ്ക് അധികൃതര്‍ ജീതുവിനെ അറിയിച്ചു.
എന്നാല്‍ നിരക്ഷരനായ ജീതുവിന് ഇതൊന്നും മനസ്സിലായില്ല. സഹോദരി മരിച്ചെന്ന് പറഞ്ഞിട്ടും അധികൃതര്‍ കേള്‍ക്കാന്‍ തയാറായില്ല. തുടര്‍ന്ന് പലതവണ ജീതു ബാങ്കിലെത്തിയെങ്കിലും അധികൃതര്‍ ഇതേ മറുപടി ആവര്‍ത്തിച്ചു. ഒടുവില്‍ സഹോദരിയുടെ അസ്ഥികൂടവുമായി ജീതു ബാങ്കിലെത്തുകയായിരുന്നു. കല്‍റയുടെ നോമിനിയും മരിച്ചുപോയ സാഹചര്യത്തില്‍, ഏക അവകാശി എന്ന നിലയില്‍ ജീതുവിന് പണം കൈമാറാനുള്ള നടപടികള്‍ ബാങ്കുമായി ബന്ധപ്പെട്ട് സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു..















