Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്‌കാനിംഗില്‍ ഗുരുതര പിഴവ്,യുവാവിന് ഗര്‍ഭപാത്രമുണ്ടെന്ന് സ്‌കാന്‍ റിപ്പോര്‍ട്ട്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്‌കാനിംഗില്‍ ഗുരുതര പിഴവ്.24 വയസുകാരനായ യുവാവിന് ഗര്‍ഭപാത്രമുണ്ടെന്നാണ് സ്‌കാനിംഗ് റിപ്പോര്‍ട്ട്.

വയറുവേദനയെ തുടര്‍ന്ന് ചികിത്സയ്‌ക്കെത്തിയ കഴക്കൂട്ടം സ്വദേശിയായ ഷിഹാസിനാണ് വിചിത്രമായ സ്‌കാനിംഗ് റിപ്പോര്‍ട്ട് ലഭിച്ചത്. മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് യഥാര്‍ഥ വിവരങ്ങള്‍ പുറത്തറിഞ്ഞത്. തിരിച്ചെത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചോദിച്ചപ്പോള്‍ അധികൃതര്‍ ഒഴിഞ്ഞുമാറിയെന്നാണ് ഗുരുതര ആരോപണം.ഉടന്‍ തന്നെ പുതിയ റിപ്പോര്‍ട്ട് നല്‍കി സംഭവം വേഗത്തില്‍ ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം.

ഫെബ്രുവരി മാസമാണ് വയറുവേദനയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഷിഹാസ് ചികിത്സ തേടിയത്.2500 രൂപ അടച്ചാണ് യുവാവ് സിടി സ്‌കാന്‍ എടുത്തത്. പിന്നീട് രോഗം ഭേദമായതോടെ തുടര്‍ ചികിത്സയ്‌ക്ക് പോയിരുന്നില്ല. എന്നാല്‍ വേദന വീണ്ടും വന്നപ്പോള്‍ കഴിഞ്ഞ ദിവസം മറ്റൊരു ആശുപത്രിയില്‍ പോയപ്പോഴാണ് വിചിത്ര സ്‌കാനിംഗ് റിപ്പോര്‍ട്ടിനെക്കുറിച്ച് ബോധ്യപ്പെട്ടത്. ഗര്‍ഭപാത്രത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ഈ റിപ്പോര്‍ട്ട് സ്ത്രീയുടേതാകുമെന്നാണ് കരുതുന്നത്.

സ്‌കാനിംഗ് റിപ്പോര്‍ട്ടിലെ ഗുരുതര പിഴവ് മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതരെ ബോധ്യപ്പെടുത്താനാണ് ഷിഹാസ് വീണ്ടും ആശുപത്രിയില്‍ തിരിച്ചെത്തിയത്.എന്നാല്‍ പിഴവ് അംഗീകരിക്കാതെ അവിടെ വച്ച് ചെറിയ വാക്കുതര്‍ക്കങ്ങളുമുണ്ടായി. ജീവനക്കാരിലൊരാള്‍ റിപ്പോര്‍ട്ടുമായി അകത്തേക്ക് പോയി 15 മിനിറ്റുകള്‍ക്കുള്ളില്‍ മറ്റൊരു റിപ്പോര്‍ട്ടുമായി വന്നെന്ന് യുവാവ് പറഞ്ഞു. ജീവനക്കാര്‍ തന്നെ ആക്ഷേപിക്കാന്‍ ശ്രമിച്ചെന്നും യുവാവ് പറയുന്നു.

 

 

Recent Posts