ഖൈബർ പഖ്തുൻഖ്വ : ലഷ്കർ-ഇ-ത്വയ്ബ തലവൻ ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ഷെയ്ഖ് യൂസഫ് അഫ്രീദിയെ അജ്ഞാതർ വെടിവച്ചു കൊന്നു . ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ എൽഇടിയുടെ ഉന്നത കമാൻഡറായി അറിയപ്പെട്ടിരുന്നയാളാണ് ഷെയ്ഖ് യൂസഫ് അഫ്രീദി .
വെടിവയ്‌പ്പ് പെട്ടെന്ന് ആയിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അഫ്രീദിക്ക് നേരെ അക്രമികൾ ഒന്നിലധികം തവണ വെടിയുതിർത്തതായും അഫ്രീദിക്ക് രക്ഷപ്പെടാനോ ഓടാനോ പോലും അവസരം ലഭിച്ചില്ല എന്നുമാണ്. പ്രദേശവാസികൾ സംഭവസ്ഥലത്തേക്ക് ഓടിയെത്തിയപ്പോഴേക്കും അക്രമികൾ രക്ഷപെട്ടിരുന്നു.
ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ കഴിഞ്ഞ ഒരു വർഷമായി തീവ്രവാദികളെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങൾ കൂടുതലാണെന്ന് പാക് മാധ്യമങ്ങൾ പറയുന്നു. 2025 ഫെബ്രുവരിയിൽ, ലഷ്‌കറിന്റെ രാഷ്‌ട്രീയ വിഭാഗത്തിന്റെ തലവനും സയീദിന്റെ ഭാര്യാ സഹോദരനുമായിരുന്ന മൗലാന കാഷിഫ് അലിയെ ഖൈബർ പഖ്തുൻഖ്വയിലെ സ്വാബിയിലെ വസതിയിൽ വെച്ച് അജ്ഞാതർ വെടിവച്ചു കൊല്ലപ്പെടുത്തിയിരുന്നു.
കഴിഞ്ഞ മാസം, പാകിസ്ഥാനിലെ ലാഹോറിൽ ടിവി സ്റ്റേഷന് പുറത്ത് അജ്ഞാതൻ എൽഇടി സ്ഥാപക അംഗം അമീർ ഹംസയെ വെടിവച്ച് വീഴ്‌ത്തിയിരുന്നു. അതിനുമുമ്പ്, ജെയ്ഷ്-ഇ-മുഹമ്മദ് തലവൻ മൗലാന മസൂദ് അസറിന്റെ മൂത്ത സഹോദരൻ മുഹമ്മദ് താഹിർ അൻവറും പാകിസ്ഥാനിൽ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടിരുന്നു.
കഴിഞ്ഞ വർഷം മാർച്ചിൽ, പാകിസ്ഥാനിലെ ഝലം സിന്ധിൽ ഉന്നത ലഷ്‌കർ-ഇ-തൊയ്ബ ഭീകരനായ അബു ഖതൽ അഥവാ ഖതൽ സിന്ധിയെയും അജ്ഞാതർ കൊലപ്പെടുത്തി. 26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയായിരുന്നു അദ്ദേഹം.
ഏഴ് മാസത്തിനിടെ ഏഴ് ഭീകരരെ ഇല്ലാതാക്കിയതിനെത്തുടർന്ന്, ലഷ്‌കർ-ഇ-തൊയ്ബ, ഹിസ്ബുൾ മുജാഹിദീൻ തുടങ്ങിയ സംഘടനകളുമായി ബന്ധമുള്ള ഭീകരർ അജ്ഞാതൻ ഏത് സമയവും എത്തിയേക്കുമെന്ന ഭീതിയിലാണ് .
















