തിരുവനന്തപുരം: ഇറാൻ യുദ്ധമൊക്കെ മതിയാക്കുന്നു, വെടിയൊച്ച ‘ക്ലോസ് റേഞ്ചിൽ’ കേട്ട ട്രംപിനും യുദ്ധം മതിയായി. ഇറാന് കലി അടങ്ങിയ മട്ടാണ്. പക്ഷേ, സാധാരണ കേരള മലയാളിയുടെ ചോദ്യം ചായക്ക് കൂടിയ വില കുറയുമോ? എന്നുമുതൽ? എത്ര.
ചായക്ക് 12 രൂപമുതൽ 15 രൂപവരെ ഈടാക്കിത്തുടങ്ങിയിരുന്നു പല കടകളും. തട്ടുകടകൾ പൂട്ടിയിടേണ്ടി വന്നിരുന്നു. പല വലയ കടകളിലും വിഭവങ്ങളുടെ എണ്ണം കുറഞ്ഞിരുന്നു. ഉള്ളവയ്‌ക്ക് വില കൂട്ടിയിരുന്നു. എല്ലാറ്റിനും കാരണം പറഞ്ഞത് പാചകവാതക ക്ഷാമമായിരുന്നു. അതിന് കാരണം ഇറാൻ- അമേരിക്കയുദ്ധമായിരുന്നു. വലിയൊരു പരിധിവരെ ന്യായമായിരുന്നു.
ഇറാൻ- അമേരിക്ക യുദ്ധം ഏതൊക്കെ മേഖലയിൽ ബാധിച്ചുവെന്ന് വിലയിരുത്താൻ കിടക്കുന്നതേ ഉള്ളു. പ്രവാസികളുടെ വിയർപ്പും അദ്ധ്വാനവുംകൊണ്ട് പിഴച്ചുപോകുന്ന കേരളത്തിന്റെ സാമ്പത്തിക- സാമൂഹ്യ മേഖലയെ ഏറെ ബാധിച്ചിട്ടുണ്ട് യുദ്ധം. ഗൾഫ് മേഖലയിലെ ജോലികളിൽ അനിശ്ചിതത്വം വന്നു. പലിർക്കും തൊഴിൽ നഷ്ടമായി. ഇറാന്റെ പുനർ നിർമ്മാണത്തിനൊക്കെയായി പുതിയ അവസരങ്ങൾ വന്നുചേരുമെങ്കിലും നിലവിലെ സ്ഥിതി ആശങ്കാ ജനകമാണ്.
പക്ഷേ, പാചകവാതകത്തിന്റെ പേരിൽ കേരളത്തിൽ നിത്യോപയോഗ വസ്തുക്കൾക്കു മുതൽ ചായയ്‌ക്കുവരെ ഉണ്ടായ വിലവർദ്ധന വലിയ പ്രശ്‌നമാണ്. ചായക്ക് കൂട്ടിയ വില കുറയുമോ എന്നാണ് പലരുടെയും ചോദ്യം.
രണ്ടുതരത്തിലാണ് പാചകവാതക ക്ഷാമം അനുഭവപ്പെട്ടത്. ഒന്ന്, മുമ്പ് ഇടവേളകൾ കുറഞ്ഞ്, എണ്ണ നിയന്ത്രണമില്ലാതെ ലഭിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകൾക്കാണ് നിയന്ത്രണം വന്നത്. ഗ്യാസ് ഇല്ലായ്‌മയാൽ കച്ചവടം നിർത്തിയ കടകൾക്കുപലതിനും അംഗീകൃതമാർഗ്ഗത്തിൽ ഗ്യാസ് ലഭിച്ചിരുന്നില്ല. കച്ചവടാവശ്യത്തിനുള്ള ഗ്യാസ് ആവശ്യമായ ഭക്ഷണനിർമ്മാണ ശാലകളിൽ ഗ്യാസ് ഏജൻസികളിൽ രജിസ്റ്റർ ചെയ്ത് അംഗീകൃത മാർഗ്ഗത്തിലൂടെ ഗ്യാസ് വാങ്ങിക്കൊണ്ടിരുന്നവർഔക്ക് തടസമൊന്നുമുണ്ടായില്ല. എന്നാൽ, ‘വളഞ്ഞവഴിയിലൂടെ’ വീട്ടാവശ്യത്തിനുള്ള ഗ്യാസ് കച്ചവട ആവശ്യത്തിന് വിനിയോഗിച്ചവർ, ചട്ടങ്ങൾ ലംഘിച്ച് കച്ചവട ഗ്യാസ സമ്പാദിച്ച് ഉപയോഗിച്ചവർ, ഒക്കെയാണ് വലിയ പ്രതിസന്ധികൾ നേരിട്ടത്.
കഴിഞ്ഞ മൂന്നുമാസത്തെ ഗ്യാസ് ഉപയോഗവും വിതരണവും സംബന്ധിച്ച് ഗ്യാസ് ഏജൻസികളിലും പെട്രോളിയം കമ്പനികളിലും നിന്നുള്ള കണക്കുകൾ സർക്കാരുകൾ ശേഖരിക്കുന്നുണ്ട്. ഇത് രാജ്യത്തെ പാചക വാതക ഇന്ധന ഉപയോഗത്തിന്റെ ഏറെക്കുറേ യഥാർത്ഥ ഉപഭോഗക്കണക്ക് അറിയാൻ സഹായിച്ചേക്കും.
ഹോട്ടലുകളുടെ ശുചിത്വവും വൃത്തിയും മറ്റും പരിശോധിക്കാനും സുതാര്യമാക്കാനും കേരളത്തിൽ തട്ടുകട മുതൽ നക്ഷത്രഹോട്ടലുകൾ വരെ ഒരു സമയതത്ത് അടുക്കളയിൽ ക്യാമറവെച്ചും തത്സമയ സംപ്രേഷണം നടത്തിയും ആഘോഷിച്ചിരുന്നു. എന്നാൽ വർഷങ്ങളായി അതൊക്കെ അപ്രത്യക്ഷമാകുകയോ നിർവീര്യമാകുകയോ ചെയ്തിട്ട്.
ഇപ്പോൾ ഇന്ധനക്ഷാമം എന്ന പ്രശ്‌നം ഇനി പറയാൻ കഴിയാത്ത പശ്ചാത്തലത്തിൽ കൂട്ടിയ വില കുറയുമോ, കുറയ്‌ക്കാൻ സർക്കാർ നടപടി എടുക്കുമോ എന്ന ചോദ്യം ഉയർന്നു തുടങ്ങിയിട്ടുണ്ട്.
















