വാഷിംഗ്ടണ്‍: ഡീപ് സീക്ക് ഉള്‍പ്പെടെയുള്ള ചൈനീസ് കമ്പനികൾ യുഎസിന്റെ ആട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) ലാബുകളിൽ നിന്ന് ബൗദ്ധിക സ്വത്തവകാശം (IP) മോഷ്‍ടിക്കുന്നുവെന്ന് യുഎസ് ആഭ്യന്തരവകുപ്പ്. ഇതിനെതിരെ ചൈനീസ് കമ്പനികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ് യുഎസ്.
ആഗോളതലത്തിൽ നയതന്ത്ര നീക്കം ആരംഭിക്കുന്നതായി റിപ്പോർട്ട്. ചൈനീസ് കമ്പനികൾ നടത്തുന്ന ഇത്തരം വ്യാപകമായ ശ്രമങ്ങൾക്കെതിരെ ആഗോളതലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് ഉത്തരവിട്ടിട്ടുണ്ട് എന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനെ ഉദ്ദരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
ചൈനീസ് കമ്പനികള്‍ യുഎസ് എഐ മോഡലുകള്‍ അതേ പടി ചോര്‍ത്തി ഉപയോഗിക്കുന്നു
എഐ സ്റ്റാർട്ടപ്പായ ഡീപ്‌സീക്ക് (DeepSeek) ഉൾപ്പെടെ നിരവധി ചൈനീസ് സ്ഥാപനങ്ങൾ ഡിസ്റ്റിലേഷൻ എന്ന പ്രക്രിയ ഉപയോഗിച്ച് യുഎസിന്റെ എഐ മോഡലുകളെ അതേ പടി ഉപയോഗിക്കുകയാണെന്ന് യുഎസ് ആരോപിക്കുന്നു. വലിയ ചെലവിൽ പരിശീലിപ്പിച്ച മോഡലുകളുടെ ഔട്ട്പുട്ട് ഉപയോഗിച്ച് ചെറിയതും ചെലവ് കുറഞ്ഞതുമായ എഐ സിസ്റ്റങ്ങൾ സൃഷ്‍ടിക്കുകയുമാണ് ഡിസ്റ്റിലേഷന്‍ പ്രക്രിയ എന്നത്.
ഡീപ്‌സീക്ക് കഴിഞ്ഞ വർഷം കുറഞ്ഞ ചെലവിൽ വിDകസിപ്പിച്ച എഐ മോഡലിലൂടെ ആഗോള ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ വാവെയ് (Huawei) ചിപ്പ് സാങ്കേതികവിദ്യയ്‌ക്ക് അനുയോജ്യമായ പുതിയ എഐ മോഡലിന്റെ പ്രിവ്യൂ പുറത്തിറക്കിയതോടെ ചൈനയുടെ സാങ്കേതിക സ്വയംപര്യാപ്‍തത ഒരു പടി കൂടി ഉയര്‍ന്നിരിക്കുകയാണ്. കൂടാതെ മൂൺഷോട്ട് എഐ, മിനിമാക്‌സ് എന്നീ ചൈനീസ് കമ്പനികളും ഡിസ്റ്റിലേഷന്‍ ചെയ്യുന്നുണ്ടെന്ന് അമേരിക്ക ആരോപിക്കുന്നു.
















