ന്യൂദല്‍ഹി: പണ്ടുകാലത്ത് കൂറുമാറ്റ നിയമം (Anti-defection law) ഉണ്ടായിരുന്നില്ല. തിരഞ്ഞെടുക്കപ്പെടുന്നവർ അവരുടെ ഇഷ്ടം പോലെ ആയാ റാം ഗയാ റാം ആയി പാർട്ടികൾ മാറിയിരുന്നു . പക്ഷെ രാജീവ് ഗാന്ധിയുടെ കാലത്ത് കോണ്‍ഗ്രസില്‍ ഒരു പിളർപ്പുണ്ടായി. വി പി സിംഗിന്റെ നേതൃത്വത്തിൽ ഭരണമാറ്റം ഉണ്ടായാലോ എന്ന് ഭീതി ഉണ്ടായി . അപ്പോഴാണ് ആദ്യമായി കൂറുമാറ്റ നിയമം നിലവിൽ വന്നത്. കോണ്‍ഗ്രസിന്റെ അരക്ഷിതാവസ്ഥയില്‍ നിന്നും ഉണ്ടായതാണ് കൂറുമാറ്റ നിരോധനനിയമം. അക്കാലഘട്ടത്തില്‍ കോണ്‍ഗ്രസില്‍ നിന്നും അടിക്കടി നേതാക്കള്‍ രാജിവെച്ച് പുറത്തുപോകുന്ന സ്ഥിതിവിശേഷം ഉണ്ടായിരുന്നു. ഇതൊഴിവാക്കാനായിരുന്നു ഈ നിയമം കൊണ്ടുവന്നത്. കോണ്‍ഗ്രസില്‍ നിന്നും നേതാക്കള്‍ പുറത്തുപോകാതിരിക്കുക എന്നതായിരുന്നു ഈ കൂറുമാറ്റ നിരോധനനിയമത്തിന്റെ ലക്ഷ്യം.
1985ല്‍ ഭരണഘടനയുടെ 52ാം ഭേദഗതി എന്ന നിലയിലാണ് കൂറുമാറ്റ നിരോധന നിയമം (ആന്‍റി ഡിഫക്ഷന്‍ ലോ) കൊണ്ടുവന്നത്. അന്നത്തെ നിയമപ്രകാരം മൂന്നിൽ ഒന്ന് അംഗങ്ങൾ പാർട്ടി മാറിയാൽ അത് കൂറുമാറ്റമായി കണക്കാക്കിയിരുന്നില്ല മറിച്ച് പാർട്ടിയിലെ പിളർപ്പ് ആയി കണക്കാക്കിയിരുന്നു. പിന്നീട് വാജ്പായ് ഭരണകാലത്താണ് മൂന്നിൽ ഒന്ന് എന്നത് മൂന്നിൽ രണ്ട് എന്നാക്കി മാറ്റിയത് . 1984ല്‍ ഇന്ദിരാഗാന്ധി വധത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തിന് രാജീവ് ഗാന്ധി ജയിച്ചുവെങ്കിലും അദ്ദേഹത്തിന് വി.പി. സിങ്ങിന്റെ നീക്കങ്ങളില്‍ സംശയമുണ്ടായിരുന്നു. ഇതാണ് കൂറുമാറ്റ നിരോധനനിയമം കൊണ്ടുവരാന്‍ രാജീവ് ഗാന്ധിയെ പ്രേരിപ്പിച്ചത്.
1984ല്‍ ആകെയുള്ള 541 സീറ്റുകളില്‍ 414 സീറ്റുകള്‍ കോണ്‍ഗ്രസ് തൂത്തൂവാരി. ഇന്ദിരാഗാന്ധിയുടെ വധവും അതിന് ശേഷം ദല്‍ഹിയില്‍ സിഖുകാര്‍ക്ക് നേരെ കോണ്‍ഗ്രസ് നേതാക്കളുടെ ഒത്താശയോടെ നടന്ന സിഖ് വിരുദ്ധ കലാപത്തിനും ശേഷമാണ് ഈ ലോക് സഭാ തെരഞ്ഞെടുപ്പ് നടന്നത്. എന്തായാലും വി.പി. സിംഗ് കോണ്‍ഗ്രസിനെ പിളര്‍ത്തുമോ എന്ന് ഭയന്ന് കൂറുമാറ്റ നിരോധനം നടപ്പാക്കിയെങ്കിലും 1985ല്‍ വി.പി. സിംഗ് കോണ്‍ഗ്രസ് വിട്ട് പോയില്ല. പകരം 1987ല്‍ ആണ് വി.പി. സിംഗ് കോണ്‍ഗ്രസ് വിട്ടത്. 1987ല്‍ ബോഫോഴ്സ് കേസില്‍ അന്വേഷണം ആരംഭിച്ചതിന് ശേഷമാണ് അന്ന് പ്രതിരോധമന്ത്രിയായ വി.പി. സിംഗ് മന്ത്രിസ്ഥാനവും കോണ്‍ഗ്രസിലെ അംഗത്വവും രാജിവെച്ച് ഇറങ്ങിപ്പോയത്. 1988ല്‍ വി.പി. സിംഗ് ജനതാദള്‍ എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചു. കോണ്‍ഗ്രസിലെ അഴിമതിക്കെതിരെ പോരാടാന്‍ തീരുമാനിച്ചു. 1989ല്‍ വി.പി. സിംഗ് ഇന്ത്യന്‍ പ്രധാനമന്ത്രിയായി.
ഇപ്പോൾ ആം ആദ്മി പാർട്ടിയിലെ രാജ്യസഭാംഗങ്ങളിൽ പത്തിൽ ഏഴ് പേരാണ് പാർട്ടി വിട്ടിരിക്കുന്നത്, ഇപ്പോഴത്തെ നിയമപ്രകാരം അത് കൂറുമാറ്റത്തിൽ പെടില്ല.നിയമസഭ അംഗങ്ങളിൽ മൂന്നിൽ രണ്ടുഭാഗം വിട്ടുപോയാൽ അത് പാർട്ടി പിളർപ്പ് ആയേ കണക്കാക്കൂ.















