Kerala

കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം: ആവശ്യമായ ചികിത്സ നല്‍കിയില്ലെന്ന് കുടുംബം, മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കും

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ആലപ്പുഴ : കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ കായംകുളം താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ആരോപണമുന്നയിച്ച് കുടുംബം.കടിയേറ്റ സെലിനക്ക് ആവശ്യമായ ചികിത്സ നല്‍കിയില്ലെന്ന് പിതാവ് സമീര്‍ പരാതിപ്പെട്ടു. വിഷയത്തില്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കുടുംബം പരാതി നല്‍കും.

ബന്ധുവിന്റെ വിവാഹ സല്‍ക്കാര ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങാനായി പറമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടര്‍ എടുക്കവെ വ്യാഴാഴ്ച വൈകിട്ടാണ് സെലിനക്ക് പാമ്പ് കടിയേറ്റത്. ഉടന്‍ തന്നെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടിച്ചത് പാമ്പ് തന്നെയെന്ന് സ്ഥിരീകരിക്കാനാകാഞ്ഞതോടെ ആന്റി വെനം നല്‍കാനായില്ല. രക്തപരിശോനാ ഫലത്തിനായി കാത്തിരിക്കുന്നതിനിടെ ശുചിമുറിയില്‍ പോയ സെലീന കുഴഞ്ഞു വീണ് മരിച്ചു.

ഡോക്ടര്‍മാരോ നഴ്സ്മാരോ തിരിഞ്ഞു നോക്കിയില്ലെന്ന് പിതാവ് സമീര്‍ പറഞ്ഞു. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ പാമ്പ് കടിച്ചതിന്റെ ലക്ഷണങ്ങള്‍ ഇല്ലായിരുന്നു എന്നാണ് ആശുപത്രി ആര്‍എംഎ ഡോ. ശ്രീപ്രസാദിന്റെ വിശദീകരണം.എന്നാല്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കാലില്‍ പാമ്പ് കടിച്ചതിന്റെ അടയാളവും ശരീരത്തില്‍ കടും നീല നിറവും ഉണ്ടായിരുന്നതായാണ് പറയുന്നത്.

ഇതോടെയാണ് ചികിത്സാപ്പിഴവ് ആരോപണം കുടുംബം ആവര്‍ത്തിക്കുന്നത്.

Recent Posts