ന്യൂഡൽഹി: ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ സ്വിസ് ഇന്റർനാഷണൽ എയർലൈൻസ് വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിൽ നിന്ന് പുക ഉയർന്നതിനെത്തുടർന്ന് വൻ സുരക്ഷാ ഭീതി. ഞായറാഴ്ച പുലർച്ചെ സ്വിറ്റ്സർലൻഡിലെ സൂറിച്ചിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് സംഭവം. അടിയന്തരമായി യാത്രക്കാരെ ഒഴിപ്പിക്കുന്നതിനിടെ 6 പേർക്ക് പരിക്കേറ്റു.
ടേക്ക് ഓഫിന് തൊട്ടുമുമ്പ് എൻജിനിൽ ഉണ്ടായ തകരാറാണ് അടിയന്തര തീരുമാനത്തിലേക്ക് നയിച്ചതെന്ന് സ്വിസ് എയർലൈൻസ് വക്താവ് വ്യക്തമാക്കി. സുരക്ഷാ മുൻകരുതൽ എന്ന നിലയിലാണ് യാത്രക്കാരെ ഒഴിപ്പിച്ചത്. സാങ്കേതിക തകരാറിനെക്കുറിച്ച് വിശദമായി പരിശോധിക്കാൻ സ്വിറ്റ്സർലൻഡിൽ നിന്നുള്ള വിദഗ്ധ സംഘം ഉടൻ ഡൽഹിയിലെത്തും.
പുലർച്ചെ ഒരു മണിയോടെ വിമാനം റൺവേയിലൂടെ ടേക്ക് ഓഫിന് തയ്യാറെടുക്കുമ്പോഴാണ് എൻജിനിൽ തകരാർ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ പൈലറ്റ് ടേക്ക് ഓഫ് ഒഴിവാക്കുകയും വിമാനത്താവളത്തിൽ ‘ഫുൾ എമർജൻസി’ പ്രഖ്യാപിക്കുകയും ചെയ്തു.232 യാത്രക്കാരും 13 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. എയർബസ് 330-343ലാണ് സംഭവം.
വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിൽ നിന്ന് പുക ഉയരുന്നത് കണ്ടതോടെ യാത്രക്കാരെ എമർജൻസി സ്ലൈഡുകൾ വഴി വേഗത്തിൽ പുറത്തെത്തിച്ചു. സ്ലൈഡുകൾ ഉപയോഗിക്കാൻ കഴിയാത്തവർക്കായി ഗോവണികൾ ഏർപ്പെടുത്തി. അഗ്നിശമന സേനയുടെ യൂണിറ്റുകൾ ഉടൻ തന്നെ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. സംഭവത്തെത്തുടർന്ന് വിമാനത്താവളത്തിലെ മറ്റ് സർവീസുകളെ ബാധിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
















