ഗുരുവായൂർ ക്ഷേത്രത്തിലെ നാലമ്പലത്തിലെ കരിങ്കല്ലു പതിച്ച പ്രദക്ഷിണവഴിയിൽ ശയനപ്രദക്ഷിണം വഴിപാടു നടത്തുന്നവർ ഏറെയാണ്. ഭക്തരുടെ പാദധൂളികൾ, കുളിച്ചീറനായ സ്വശരീരം കൊണ്ട് ഒപ്പിയെടുത്ത് കണ്ണൻ നിത്യവും ശീവേലിക്കെത്തുന്ന പ്രദക്ഷിണ വഴി ശുദ്ധീകരിക്കുന്ന വഴിപാടാണ് ശയനപ്രദക്ഷിണം. ഭക്തനെയും ഭഗവാനെയും സേവിക്കുന്ന ത്യാഗനിർഭരവും ലളിതവുമായ വഴിപാടാണിത്.
ക്ഷേത്രക്കുളത്തിൽ കുളിച്ചു തലയും മേലും തോർത്താതെ ഈറനായി കൊടിമരച്ചുവട്ടിൽ എത്തും. നടയ്‌ക്കു നേരെ കിടന്നു സാഷ്ടാംഗം നമസ്കരിച്ച് കണ്ണടച്ച് പ്രദക്ഷിണമായി ഉരുണ്ടു തുടങ്ങും.
ദിശ ശരിയാവാൻ പ്രദക്ഷിണ വരിയുടെ തിണ്ടിൽ കൈപിടിച്ച് അടയാളമാക്കി ഉരുളും. ക്ഷേത്രത്തിനു ചുറ്റും പ്രദക്ഷിണമായി ഉരുണ്ട് തുടങ്ങിയ സ്ഥലത്തു തന്നെ തിരിച്ചെത്തി തൊഴുത് എഴുന്നേൽക്കും. വീണ്ടും ക്ഷേത്രക്കുളത്തിൽ കുളിച്ചെത്തി ദർശനം നടത്തും.
ഗുരുവായൂർ സ്വദേശികളായ പലരും സ്ഥിരമായി ശയന പ്രദക്ഷിണം ചെയ്തിരുന്നു. ഒറ്റയടിക്ക് മൂന്നും ഏഴും പതിനൊന്നും തവണ ശയന പ്രദക്ഷിണം ചെയ്യുന്നവർ ഉണ്ടായിരുന്നു. തിരക്കേറുമ്പോൾ ശയനപ്രദക്ഷിണം ചെയ്യാൻ തടസ്സമാവുമെന്നതിനാൽ ദേവസ്വം നിയന്ത്രണങ്ങൾ ഏർപ്പെടുത്താറുണ്ട്. മുൻപ് സ്ത്രീകളും ശയനപ്രദക്ഷിണം ചെയ്തിരുന്നു. 2007 ൽ ക്ഷേത്രത്തിൽ നടത്തിയ അഷ്ടമംഗല പ്രശ്നത്തിൽ സ്ത്രീകൾ ശയനപ്രദക്ഷിണം ചെയ്യുന്നത് വിലക്കി. പകരം അടിപ്രദക്ഷിണം നടത്തിയാൽ മതിയെന്നാക്കി. യനപ്രദക്ഷിണത്തിന്റെ മാതൃകയിൽ സ്ത്രീകൾ കൊടിമരത്തിനു മുന്നിൽ നിന്നു തുടങ്ങി, ഓരോ അടിയും അളന്നളന്ന് നാമം ജപിച്ചു സാവധാനം നടക്കുന്നതാണ് അടി പ്രദക്ഷിണം. തിരക്കുള്ളപ്പോൾ അടി പ്രദക്ഷിണത്തിനും നിയന്ത്രണമുണ്ട്.
അപൂർവമെങ്കിലും ക്ഷേത്രത്തിനു പുറത്ത് കുളപ്രദക്ഷിണമായി ശയനപ്രദക്ഷിണം നടത്തുന്നവരുമുണ്ട്.ഭക്തർ നേരിട്ടു നടത്തുന്ന ഈ വഴിപാടുകൾ ദേവസ്വത്തിന്റെ വഴിപാട് പട്ടികയിൽ ഇല്ല. അതുകൊണ്ട് ശീട്ട് എടുക്കേണ്ടതില്ല. ശീവേലി, കാഴ്ചശീവേലി, ശ്രീഭൂതബലി സമയത്ത് ശയനപ്രദക്ഷിണം പാടില്ല.
















