അവനവനിസത്തിന്റെ നേതാവ്-അതായിരുന്നു അരവിന്ദ് കെജ്രിവാള്‍. അദ്ദേഹം ഉദിച്ചുയര്‍ന്നത് തന്നെ രാഷ്‌ട്രീയനേതാക്കളുടെ അഴിമതിയ്‌ക്കെതിരെ അണ്ണാഹസാരെ നടത്തിയ സമരത്തിന്റെ മുഖ്യസ്ഥാനം കയ്യടക്കിക്കൊണ്ടാണ്. ഇന്ന് ആം ആദ്മിയുടെ പുറത്തുപോയ പല നല്ല നേതാക്കളും അരവിന്ദ് കെജ്രിവാളിന്റെ ഈ സ്വാര്‍ത്ഥതയെ വിമര്‍ശിക്കാറുണ്ട്. തന്നിലേക്ക് അധികാരം കേന്ദ്രീകരിക്കുന്ന ഏകാധിപതിയാണ് കെജ്രിവാള്‍ എന്ന് മാത്രമല്ല, ഇദ്ദേഹത്തിന്റെ അഹങ്കാരം അസഹനീയവുമാണ്. ഇതേ കാരണം കൊണ്ട് തന്നെയാണ് ഇപ്പോള്‍ രാഘവ് ഛദ്ദയും ഹര്‍ഭജന്‍സിങ്ങും സ്വാതി മാലിവാളും ഉള്‍പ്പെടെയുള്ള ഏഴ് നേതാക്കള്‍ ആം ആദ്മി വിട്ട് ബിജെപിയില്‍ ചേരാന്‍ കാരണമായത്.
എന്തിന് കേരളത്തില്‍ ആം ആദ്മിയുടെ പ്രവര്‍ത്തകനായ കിറ്റെക്സ് സാബുവിനെപ്പോലുള്ളവര്‍ അരവിന്ദ് കെജ്രിവാള്‍ നയിക്കുന്ന പാര്‍ട്ടിയുടെ കരുത്തില്ലായ്‌മ നേരത്തെ തന്നെ തിരിച്ചറിഞ്ഞാണ് 2026ലെ കേരള തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ബിജെപിയില്‍ ചേര്‍ന്നത്.
അഴിമതി നടത്തുന്നത് പ്രധാനമന്ത്രിയായാലും അയാളെ ശിക്ഷിക്കാനും പുറത്താക്കാനും അധികാരം നല്‍കുന്ന ജൻലോക്പാൽ ബിൽ അവതരിപ്പിക്കാൻ പാർലമെന്‍റിനു മേൽ ശക്തമായ സമ്മർദം ചെലുത്തിക്കൊണ്ട് അണ്ണാഹസാരെ എന്ന പ്രായമേറിയ ഗാന്ധിയന്‍ നടത്തിയ സമരം ആരും മറക്കില്ല. ഇന്ത്യയാകെ ഈ സമരം അലയടിച്ചു. അഴിമതിയ്‌ക്കെതിരായ സമരമായതിനാല്‍ ജനങ്ങള്‍ക്കിടയില്‍ ഇതിന് വലിയ സ്വീകാര്യതയായിരുന്നു. 2011 കാലഘട്ടത്തിലായിരുന്നു ഈ സമരം. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ രണ്ടാമതും അധികാരത്തില്‍ കയറിയതോടെ അഴിമതികൊണ്ട് ജനങ്ങളെ വെറുപ്പിച്ചതാണ് അന്നാ ഹസാരെയുടെ നേതൃത്വത്തിലുള്ള സമരം കത്തിജ്ജ്വലിക്കാന്‍ കാരണമായത്. ആ സമരത്തിന്റെ നേതൃത്വം അരവിന്ദ് കെജ്രിവാള്‍ തട്ടിയെടുത്തു. ഈ സമരത്തില്‍ നിന്നും രൂപം കൊണ്ട ആം ആദ്മിയുടെ നേതാവായി അരവിന്ദ് കെജ്രിവാള്‍ തന്നെ സ്വയം അവരോധിച്ചു.
അന്ന് ആ സമരത്തിന് കൂടെയുണ്ടായിരുന്നവരെയെല്ലാം ഒഴിവാക്കി കെജ്രിവാള്‍ ഒരു നേതാവായി ദല്‍ഹിയില്‍ ഉയര്‍ന്നുവരുന്നതാണ് കണ്ടത്. ഇതാണ് കെജ്രിവാളിന്റെ സ്വഭാവം. തന്നേക്കാള്‍ മികച്ച മറ്റൊരാളെ അയാള്‍ ആം ആദ്മി പാര്‍ട്ടിയില്‍ വാഴിക്കില്ല. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് അല്‍ക്കാ ലാംബ എന്ന നേതാവിന്റെ രാജി. 2019ലെ ലോക് സഭാ തെരഞ്ഞെടുപ്പ് കാലത്ത് കെജ്രിവാളിന്റെ റാലിയില്‍ പോലും അല്‍ക്കാ ലാംബ പങ്കെടുത്തില്ല. തുടര്‍ച്ചയായി അല്‍ക്കാ ലാംബയെ ഒതുക്കുകയായിരുന്നു കെജ്രിവാള്‍.
അതുപോലെ ആം ആദ്മിയുടെ രാജ്യസഭാംഗമായ സ്വാതിമാലിവാളിനെ ഒതുക്കാനും കെജ്രിവാള്‍ ശ്രമിച്ചിരുന്നു. ഇത് വലിയ പരസ്യയുദ്ധത്തിലേക്ക് നീങ്ങിയിരുന്നു. പാര്‍ട്ടിക്കുള്ളില്‍ ഒരു ഗൂണ്ടാസംസ്കാരം വളര്‍ന്നുവരുന്നതിനെയും അഴിമതി ഉള്‍പ്പെടെയുള്ള ദുഷ്പ്രവണതകള്‍ വര്‍ധിച്ചുവരുന്നതിനെയും സ്വാതിമാലിവാള്‍ ചോദ്യം ചെയ്തു. ഒരു ദിവസം അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ വെച്ച് കെജ്രിവാളിന്റെ അനുയായിയായ ബിഭവ് കുമാര്‍ സ്വാതി മാലിവാളിനെ തല്ലിയിരുന്നു. എന്നാല്‍ ഇതിനെതിരെ സ്വാതി മാലിവാള്‍ ശക്തമായി പ്രതികരിച്ചു. ഇതാണ് ഇപ്പോള്‍ സ്വാതി മാലിവാള്‍ രാഘവ് ഛദ്ദയ്‌ക്കും ഹര്‍ഭജന്‍ സിങ്ങിനും ഒപ്പം ബിജെപിയിലേക്ക് കൂടുമാറാന്‍ കാരണമായത്.
ഭരണത്തിന്റെ ഒടുവിലൊടുവില്‍ എത്തിയപ്പോള്‍ അഴിമതിയിലൂടെ പണം സമ്പാദിച്ച് മറ്റ് സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയെ വളര്‍ത്തുന്നതിന് പണം കണ്ടെത്താനുള്ള ശ്രമം അരവിന്ദ് കെജ്രിവാള്‍ തുടങ്ങി. അതിന്റെ ഭാഗമായിരുന്നു ദല്‍ഹിയില്‍ മദ്യലൈസന്‍സ് നല‍്കുന്നതില്‍ നടത്തിയ അഴിമതി. ഈ അഴിമതിയിലൂടെ കിട്ടിയ കോടികള്‍ ഗോവയില്‍ ആം ആദ്മിയെ അതിവേഗം വളര്‍ത്താന്‍ ഉപയോഗിച്ചു. പക്ഷെ ഗോവയില്‍ പാര്‍ട്ടി ക്ലച്ച് പിടിച്ചില്ല.മദ്യ നയ അഴിമതിയുടെ പേരില്‍ കെജ്രിവാള്‍ ജയിലിലുമായി. പഞ്ചാബില്‍ പാര്‍ട്ടി വളര്‍ത്തുന്നത് ഇന്ത്യയ്‌ക്ക് പുറത്തുള്ള ഖാലിസ്ഥാന്‍ വാദികളായ ഗ്രൂപ്പുകളുടെ ഫണ്ട് സ്വീകരിച്ചാണ്. അപകടകരമാണീ പ്രവണത.
മൂന്നുതവണ ദൽഹി മുഖ്യമന്ത്രിയായി പ്രവർത്തിച്ചു. ആദ്യ ഊഴത്തിൽ ഏതാനും മാസങ്ങൾ മാത്രമാണ് മുഖ്യമന്ത്രിയായതെങ്കിലും പിന്നീട് ഒരു ദശാബ്ദത്തോളം ആ സ്ഥാനത്ത് തുടർന്നു. എന്നിട്ട് എന്ത് നേട്ടമാണ് ദല്‍ഹിയ്‌ക്ക് ഉണ്ടായത്?ഹരിയാണയിലെ ഹിസാറിൽ ഒരു ഇടത്തരം മാർവാടി കുടുംബത്തില്‍ ജനിച്ച കെജ്‌രിവാളും ദീര്‍ഘകാലം മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്നതോടെ ആഡംബരഭ്രമം വര്‍ധിച്ചോ?ഏറ്റവുമൊടുവില്‍ മുഖ്യമന്ത്രിയായ കെജ്രിവാളിന് രാജകീയമായി ജീവിക്കാന്‍ മുഖ്യമന്ത്രിയുടെ വസതിയായി ശീഷ് മഹല്‍ എന്ന പോരില്‍ കോടികള്‍ പൊടിച്ച് ആഡംബരവസതിയുണ്ടാക്കുന്നതിനിടയിലാണ് അരവിന്ദ് കെജ്രിവാള്‍ അധികാരത്തില്‍ നിന്നും പുറത്താക്കപ്പെടുന്നത്.
















