ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിൽ നിന്ന് രാഘവ് ഛദ്ദ രാജിവെച്ചതോടെ ആംആദ്മി പാർട്ടി പിളർന്നു. പ്രമുഖ നേതാവ് രാഘവ് ഛദ്ദയടക്കം 7 എം.പിമാർ ബി.ജെ.പിയിലേക്ക്. ആംആദ്മി പാർട്ടിയുടെ 10 എം.പിമാരിൽ മൂന്നിൽ രണ്ട് ഭാഗവും ബിജെപിയിൽ ലയിക്കുമെന്ന് നേരത്തെ വാർത്താ സമ്മേളനത്തിൽ ഛദ്ദ അറിയിച്ചിരുന്നു. ഇത് ശരിവെക്കുന്ന തരത്തിലേക്കാണ് കാര്യങ്ങൾ. ഹർഭജൻ സിങ്, സ്വാതി മലിവാൾ, രാജീന്ദർ ഗുപ്ത, വിക്രം സാഹ്നി, അശോക് മിത്തൽ, സന്ദീപ് പഠക് എന്നിവരും ബിജെപിയിൽ ലയിക്കുന്നവരിൽ ഉൾപ്പെടുന്നു.
കഴിഞ്ഞ രണ്ടാഴ്ചയ്‌ക്ക് മുൻപ് ഛദ്ദയെ തരംതാഴ്‌ത്തിയ പാർട്ടി അധ്യക്ഷനും മുൻ ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന് ഇത് കനത്ത തിരിച്ചടിയാണ്. തങ്ങൾ ബിജെപിയിലേക്ക് ലയിക്കാനായി തീരുമാനിച്ചെന്നും തീരുമാനം ഏഴുപേരും ഒപ്പിട്ട് രാജ്യസഭാ ചെയര്മാന് അയച്ചു എന്നും അദ്ദേഹം പറഞ്ഞു.
പതിനഞ്ചു വർഷമാണ് എ.എ.പിക്കു വേണ്ടി ഞാൻ സമർപ്പിച്ചത്. ഇപ്പോൾ സത്യസന്ധമായ രാഷ്‌ട്രീയത്തിൽനിന്ന് പാർട്ടി അകന്നുപോയിരിക്കുന്നു. ‘ ഛദ്ദ പറഞ്ഞു. പ്രമുഖരുടെ ഈ പുറത്തുപോക്കിന് ശേഷം എഎപിയിൽ അവശേഷിക്കുന്നത് സന്ത് ബൽബീർ സിങ് സീച്ചെവാൾ, സഞ്ജയ് സിങ്, എൻഡി ഗുപ്ത എന്നീ മൂന്ന് രാജ്യസഭാ എം.പിമാരാണ്.
















