
വാഷിംഗ്ടണ്‍: ഇന്ത്യയും ചൈനയും നരകക്കുഴികളാണെന്നും (hellhole) ഇരു രാജ്യങ്ങളിലുമുള്ളവര്‍ യുഎസ് തീരത്തുവന്ന് കുഞ്ഞുങ്ങളെ പ്രസവിച്ചിട്ടു പോകുകയാണെന്നുമുള്ള അധിക്ഷേപ പ്രസ്താവന സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച് മണിക്കൂറുകള്‍ക്കകം യുഎസ് പ്രസിഡന്‍റ് ട്രംപ് തിരുത്തി. ഇന്ത്യ മഹത്തായ രാജ്യമാണെന്ന് ട്രംപ് പറഞ്ഞതായി യുഎസ് എംബസി വക്താവ് ക്രിസ്റ്റഫര്‍ എല്‍സ് കുറിച്ചതോടെ തല്‍ക്കാലം ഈ വിവാദത്തിന് ശമനം.
ഇന്ത്യയെയും ചൈനയെയും നരകക്കുഴികള്‍ എന്ന് വിളിച്ചുകൊണ്ട് അമേരിക്കന്‍ രാഷ്‌ട്രീയ നിരീക്ഷകനും റേഡിയോ അവതാരകനുമായ മൈക്കിള്‍ സാവേജ് (Michael Savage) പങ്കുവെച്ച പോഡ്കാസ്റ്റും സംഭാഷണത്തിന്റെ പകര്‍പ്പും ട്രംപ് ട്രൂത്ത് സോഷ്യലിലെ തന്റെ പേജില്‍ പങ്കുവെയ്‌ക്കുകയായിരുന്നു. ഗര്‍ഭത്തിന്റെ 9ാം മാസം നമ്മുടെ തീരത്ത് കുഞ്ഞുങ്ങളെ പ്രസവിച്ചിടാനായി അവര്‍ വരും, എന്നിട്ട് ഇന്ത്യയില്‍ നിന്നോ ചൈനയില്‍ നിന്നോ അല്ലെങ്കില്‍ മറ്റേതെങ്കിലും നരകക്കുഴികളില്‍ നിന്നോ മുഴുവന്‍ കുടുംബത്തേയും ഇങ്ങോട്ട് കൊണ്ടുവരും. കുടിയേറ്റത്തെ അനുകൂലിക്കുന്ന അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ യുഎസിനെ കുപ്പതൊട്ടിയിലാക്കുകയാണ്. ഇങ്ങനെ പോയാല്‍ യുഎസ് ഇന്ത്യയുടെയും ചൈനയുടേയും കോളനിയായി മാറും. തൊഴില്‍ സാധ്യതകളും ഇവര്‍ അട്ടിമറിക്കുകയാണ്, തുടങ്ങിയവയായിരുന്നു സാവേജിന്റെ ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും എതിരായ പരാമര്‍ശങ്ങള്‍. ട്രംപ് സാവേജിന്റെ ഈ അഭിപ്രായങ്ങള്‍ പങ്കുവെച്ചതോടെ ഇതിനെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
ട്രംപിന്റെ ഈ പ്രസ്താവനയ്‌ക്കെതിരെ മുംബൈയിലെ ഇറാന്‍ എംബസി തന്നെ രംഗത്ത് വന്നിരുന്നു. ‘ആദ്യം ഇന്ത്യയെ മനസ്സിലാക്കൂ, എന്നിട്ട് സംസാരിക്ക്’ എന്നായിരുന്നു ഇറാന്റെ മറുപടി. മൈക്കിള്‍ സാവേജിന് ഇന്ത്യ തന്നെ മറുപടി കൊടുത്തിരുന്നു. ട്രംപിന് അടിയന്തിരമായ സാംസ്കാരിക ശുദ്ധീകരണം ആവശ്യമാണെന്നും അതിനായി ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക-ഭൂമിശാസ്ത്രപൈതൃകം അറിയണമെന്നും ഇറാന്‍ എംബസി പറഞ്ഞു.
ട്രംപിന്റെ നരകക്കുഴി പരാമർശത്തിനെതിരെ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം രംഗത്ത് വന്നു. ‘ഇന്ത്യയെ നരകക്കുഴി എന്ന് വിളിക്കുന്നത് അനുചിതവും വിവരക്കേടും മോശവുമാണെന്നായിരുന്നു ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്.
സംഭവം വാര്‍ത്തയായതോടെയുഎസ് എംബസി ഇന്ത്യയെ അനുകൂലിച്ച് രംഗത്ത് വന്നു. ഇന്ത്യ ഒരു മഹത്തായ രാജ്യമാണെന്ന് ട്രംപ് വിശ്വസിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അദ്ദേഹത്തിന് അടുത്ത ബന്ധമാണുള്ളതെന്നും യുഎസ് എംബസി വക്താവ് ക്രിസ്റ്റഫര്‍ എല്‍സ് അറിയിച്ചു.