തിരുവനന്തപുരം: വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. 12 ജില്ലകളിലാണ് താപനില സാധാരണയേക്കാൾ രണ്ടു മുതൽ മൂന്ന് ഡിഗ്രി സെൽഷസ് വരെ ഉയരാൻ സാധ്യതയുള്ളത്. പാലക്കാട് ഇന്നലെ താപനില 41.1 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. പുനലൂർ, വെള്ളാണിക്കര എന്നിവിടങ്ങളിലും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. പാലക്കാട്, കൊല്ലം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്, തിരുവനന്തപുരം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
2024 ന് ശേഷം ആദ്യമായാണ് സംസ്ഥാനത്ത് താപനില 41 ഡിഗ്രി സെൽഷ്യസിന് മുകളിൽ എത്തുന്നത്. പാലക്കാടിന് പുറമെ പുനലൂരിൽ 39.8 ഡിഗ്രി സെൽഷ്യസും തൃശൂർ വെള്ളാണിക്കരയിൽ 39.3 ഡിഗ്രി സെൽഷ്യസും ഉയർന്ന താപനില രേഖപ്പെടുത്തി. വരും ദിവസങ്ങളിലും ചൂട് ഇതേ നിലയിൽ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. അടുത്ത രണ്ട് ദിവസം കൂടി സംസ്ഥാനത്ത് കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ചൂട് വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
അതേസമയം, ഉയർന്ന ചൂടിനിടയിലും സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽമഴയ്‌ക്ക് സാധ്യതയുണ്ടെന്നത് നേരിയ ആശ്വാസം പകരുന്നു. വടക്കൻ കേരളത്തിലും മലയോര മേഖലകളിലുമാണ് മഴയ്‌ക്ക് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്.
















