തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്‌ഫോടനത്തെ സവിശേഷ ദുരന്തമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മരിച്ചവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് നാല് ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 10 ലക്ഷം രൂപയും അടക്കം 14 ലക്ഷം രൂപ നല്കും. പരിക്കേറ്റവര്‍ക്ക് ദുരന്ത പ്രതികരണ നിധി പ്രകാരം അനുവദനീയമായ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പ്രത്യേക സഹായമായി രണ്ട് ലക്ഷം രൂപയും നല്കും. പരിക്കേറ്റവര്‍ക്ക് ആറ് മാസത്തേക്ക് സര്‍ക്കാര്‍-സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്കുന്നതിന്റെ പൂര്‍ണ ചെലവും സര്‍ക്കാര്‍ വഹിക്കും.
ആറ് മാസത്തിലധികം ചികിത്സ വേണ്ടിവരികയാണെങ്കില്‍ പൂര്‍ണമായ ചെലവും സിഎം ഡിആര്‍എഫില്‍ നിന്ന് നല്കും. തിരച്ചിലിനും ചികിത്സയ്‌ക്കും പ്രദേശത്തെ മതിലുകള്‍ പൊളിക്കുകയും വയല്‍ നികത്തുകയും ചെയ്തിട്ടുണ്ട്. അത് പൂര്‍വ സ്ഥിതിയിലാക്കാന്‍ ചെലവാകുന്ന തുക ജില്ലാ കളക്ടര്‍ നല്കുന്ന പ്രൊപ്പോസലിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നല്കും. ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജിയര്‍ അടിയന്തരമായി പുറത്തിറക്കാന്‍ ദുരന്ത നിവാരണ അതോറിറ്റിയെ ചുമതലപ്പെടുത്താനും കാബിനറ്റ് നിശ്ചയിച്ചു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഓണ്‍ലൈനായി പങ്കെടുത്ത മന്ത്രിസഭാ യോഗത്തില്‍ തൃശൂര്‍ കളക്‌ട്രേറ്റില്‍ മന്ത്രിമാരായ കെ. രാജന്‍, വി.എന്‍. വാസവന്‍, ആര്‍. ബിന്ദു, എം.ബി. രാജേഷ്, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.














