തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പട്ടാമ്പി സ്വദേശി മരിച്ചു. മുതുതല കോഴിക്കോട്ടിരി കുളിക്കാം വളപ്പിൽ പ്രവീൺ (45) ആണ് മരിച്ചത്. 90 ശതമാനം പൊള്ളലേറ്റ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയക്ക് പിന്നാലെയാണ് പ്രവീണ്‍ മരണത്തിന് കീഴടങ്ങിയത്.
ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. എന്നാൽ ഔദ്യോഗിക കണക്ക് അനുസരിച്ച് മരിച്ചവരുടെ എണ്ണം 10 ആണ്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി ചികിത്സയിലിരിക്കെ ഉച്ചയോട് കൂടിയായിരുന്നു പ്രവീണിന്റെ മരണം സംഭവിച്ചത്. വെടിക്കെട്ടിനോടുള്ള കമ്പം കൊണ്ടാണ് പ്രവീൺ ഈ മേഖലയിലേക്ക് എത്തിയത്. ആദ്യമൊക്കെ പൂരപ്പറമ്പുകളിൽ വെടിക്കെട്ടിന് തീകൊളുത്താൻ പോകുമായിരുന്നു. ഇത് പിന്നീട് ഹരമാവുകയും വെടിക്കെട്ട് നിർമാണ മേഖലയിലേക്ക് എത്തുകയുമായിരുന്നു.
ആദ്യമായാണ് പ്രവീൺ ഒരു പടക്കനിർമാണ ശാലയിൽ ജോലിക്കായി എത്തിയത്. വെടിക്കെട്ടിന്റെ മിന്നൽ ഇനങ്ങൾ ഉണ്ടാക്കുന്ന പുരയിലായിരുന്നു പ്രവീൺ. ആദ്യ പൊട്ടലോടെ പ്രവീണിന്റെ വെടിക്കെട്ട് പുരയിലും തീ പടർന്നു. അമ്മയും ഭാര്യയും മൂന്നാം ക്ലാസിൽ പഠിക്കുന്ന കുഞ്ഞുമടങ്ങുന്നതാണ് പ്രവീണിന്റെ കുടുംബം.
സുഹൃത്തായ സുരേഷ്, സുരേഷിന്റെ സഹോദരൻ സുജിത് എന്നിവർക്കൊപ്പമാണ് പ്രവീൺ മുണ്ടത്തിക്കോട്ടെ പടക്കശാലയിൽ ജോലിക്ക് എത്തിയത്. സ്ഫോടനം നടന്നയുടൻ സുരേഷും സുജിത്തും സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടെങ്കിലും പ്രവീണിന് രക്ഷപ്പെടാൻ സാധിച്ചില്ല. പടക്കശാലയ്‌ക്കുള്ളിൽ കുടുങ്ങിപ്പോവുകയായിരുന്നു.
















