തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിനുകാരണം ചൂടല്ലെന്ന് പെട്രോളിയം ആന്റ് എക്‌സ്‌പ്ളോസീവ്‌സ് സേഫ്‌ടി ഓർഗനൈസേഷൻ (പെസോ). ചൂട് കാരണമാകാനുള്ള സാഹചര്യമില്ലെന്നാണ് പെസോയുടെ വിലയിരുത്തൽ. കേരളത്തേക്കാള്‍ കൂടിയ ചൂടുള്ള ഉത്തരേന്ത്യയിലും ചൂടുകാലത്തും കരിമരുന്ന് നിര്‍മ്മാണം നടക്കുന്നുണ്ട്. അതിനാല്‍ ചൂട് സ്‌ഫോടനത്തിന് പ്രധാന കാരണമായിട്ടില്ലെന്നാണ് വിലയിരുത്തല്‍.
പെസോ അധികൃതർ ദുരന്തപ്രദേശത്ത് പരിശോധന തുടരുകയാണ്. അതേസമയം, ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റ് പരിശോധന പൂർത്തിയായിരിക്കുകയാണ്. ഇവരുടെ റിപ്പോർട്ടിലായിരിക്കും അപകടകാരണത്തിൽ സ്ഥിരീകരണമുണ്ടാവുക. സംഭവസ്ഥലത്തു നിന്നും ഫോറന്‍സിക് പരിശോധനയ്‌ക്കുള്ള തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. എങ്ങനെ ദുരന്തം ഉണ്ടായി എന്നതാണ് മജിസ്റ്റീരിയല്‍ എന്‍ക്വയറിയില്‍ പ്രധാനമായും അന്വേഷിക്കുന്നത്.
മജിസ്റ്റീരിയല്‍ അന്വേഷണത്തിന്റെ ഭാഗമായി എഡിഎം സംഭവ സ്ഥലത്ത് പരിശോധനയും തെളിവുശേഖരണവും നടത്തിയിട്ടുണ്ട്. അളവില്‍ കൂടുതല്‍ വെടിമരുന്ന് ശേഖരം ഉണ്ടായിരുന്നോ, എന്തൊക്കെ സാധനങ്ങളാണ് സൂക്ഷിച്ചിരുന്നത്, മതിയായ വൈദഗ്ധ്യമുള്ളവരാണോ നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നത്, ഉപയോഗിക്കുന്നതിനിടെ എന്തെങ്കിലും അബദ്ധങ്ങള്‍ സംഭവിച്ചതാണോ ദുരന്തത്തിന് കാരണമായത് തുടങ്ങിയ കാര്യങ്ങളാണ് മജിസ്റ്റീരിയല്‍ അന്വേഷണത്തില്‍ നടക്കുന്നത്.
ദുരന്തത്തിൽ പരിക്കേറ്റവരിൽ 11 പേർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണെന്നും ഇതിൽ അഞ്ചുപേരുടെ നില ഗുരുതരമാണെന്നും ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ പറഞ്ഞു. രണ്ടുപേർ വെന്റിലേറ്ററിലാണ്. ദുരന്തപ്രദേശത്തുനിന്ന് ലഭിച്ച ശരീരഭാഗങ്ങളുടെ ഡിഎൻഎ പരിശോധന തുടരുകയാണ്. നാലുപേരെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ടെന്നും കളക്‌ടർ വ്യക്തമാക്കി. സുരേഷ് സി എ (കാഞ്ഞിരക്കോട്), വിഷ്ണു (മനക്കൂടി), അഭിജിത്ത് (കോട്ടപ്പുറം), ഗിരീഷ് (കോട്ടപ്പുറം) എന്നിവരെ കാണാനില്ലെന്നാണ് റിപ്പോർട്ട്.














