തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ പാറമേക്കാവിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകി. പാലക്കാട് മുതലമട വെള്ളാരംകടവിലുള്ള വെടിമരുന്ന് നിർമ്മാണശാലയ്‌ക്കാണ് ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ചിറ്റൂർ തഹസിൽദാർ ആർ രാമചന്ദ്രൻ സ്റ്റോപ്പ് മെമ്മോ നൽകിയത്.
ഇവിടെ നിന്നും അളവിൽ കൂടുതൽ വെടിമരുന്ന് കണ്ടെത്തിയതായി കളക്ടർ എം എസ് മാധവിക്കുട്ടി അറിയിച്ചു. ഇതേത്തുടർന്ന് ലൈസൻസിക്കെതിരെ കേസെടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കെവിൻ സ്റ്റീഫനാണ് പാറമേക്കാവ് വെടിക്കെട്ടിന്റെ ലൈസൻസി. വെടിക്കെട്ട് നിർമാണശാലയുടെ പ്രവർത്തനം പൂർണമായും നിർത്തിവെക്കണമെന്ന നിർദേശമാണ് നൽകിയിട്ടുള്ളത്.
അതേസമയം വെടിക്കെട്ടിൽ നിന്നും പൂർണമായും വിട്ടു നിൽക്കുന്നതായി തിരുവമ്പാടി വിഭാഗം നേരത്തെ അറിയിച്ചിരുന്നു. പൂരം നടത്തിപ്പ് സംബന്ധിച്ച് സർക്കാർ തീരുമാനിക്കട്ടെ എന്നായിരുന്നു അവരുടെ നിലപാട്.
















