പത്തനംതിട്ട: സംസ്ഥാനത്ത് വേനല്‍ മഴ കനിഞ്ഞില്ലെങ്കില്‍ ആഭ്യന്തര വൈദ്യുതി ഉത്പാദനം പൂര്‍ണമായി നിലച്ചേക്കും. വൈദ്യുതി ബോര്‍ഡിന്റെ അധീനതയിലുള്ള 59 ഡാമുകളില്‍ നിലവിലെ കണക്ക് അനുസരിച്ച് സംഭരണ ശേഷിയുടെ 33 ശതമാനമാണ് ജലനിരപ്പ്. കഴിഞ്ഞ വര്‍ഷം ഇത് 45 ശതമാനമായിരുന്നു. മാര്‍ച്ച് അവസാനം മുതല്‍ വേനല്‍ മഴ നന്നായി കിട്ടിയതാണ് കാരണം.
സംസ്ഥാനത്തെ ഏറ്റവും വലിയ ജലസംഭരണിയായ ഇടുക്കി, കുളമാവ്, ചെറുതോണി ഡാമുകളില്‍ ഇപ്പോള്‍ 35 ശതമാനമാണ് ജലനിരപ്പ്. കഴിഞ്ഞ വര്‍ഷം ഇതേസമയം 43 ശതമാനം ഉണ്ടായിരുന്നു. വ്യത്യാസം 8 ശതമാനം. രണ്ടാമത്തെ വലിയ വൈദ്യുതി ഉത്പാദന നിലയമായ മൂഴിയാര്‍ ശബരിഗിരിയുടെ കക്കി ജലസംഭരണിയില്‍ 35 ശതമാനം ജലമേ ഉള്ളൂ. 446.51 മില്യന്‍ ക്യുബിക് മീറ്റര്‍ സംഭരണ ശേഷിയുള്ള കക്കിയില്‍ ഇപ്പോള്‍ ഉള്ളത് 160.70 മില്യന്‍ ക്യൂബിക് മീറ്റര്‍ മാത്രം. ശബരിഗിരിയുടെ രണ്ട് ഡാമുകളിലുമായി ശേഷിക്കുന്നത് 28.77 ശതമാനം ജലം മാത്രം.
നിലവില്‍ കെഎസ്ഇബി വൈദ്യുതി നിലയങ്ങളിലെ ഉത്പാദന ശേഷി 1772.80 ദശലക്ഷം യൂണിറ്റാണ്. കഴിഞ്ഞ വര്‍ഷം ഇതേസമയം 4140.25 ദശലക്ഷം യൂണിറ്റായിരുന്നു ശേഷി. 3000 ദശലക്ഷം യൂണിറ്റ് കുറവ്. വൈദ്യുതി ഉത്പാദന ശേഷി കുറവാണെങ്കിലും ഉപഭോഗം കൂടുന്നു എന്നതാണ് പ്രശ്നം. ദിവസേന ശരാശരി 50 മെഗാവാട്ട് വൈദ്യുതിയുടെ അധിക ഉപയോഗമാണ് ഈ ദിവസങ്ങളില്‍ രേഖപ്പെടുത്തുന്നത്. ഈ മാസം മാത്രം ഉപഭോഗം 6000 മെഗാവാട്ട് കടന്ന ദിവസങ്ങളുണ്ട്.
സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതിയുടെ 80 ശതമാനത്തിലേറെ ഇപ്പോള്‍ പുറത്ത് നിന്നാണ് വാങ്ങുന്നത്. ആഭ്യന്തര ഉത്പാദനം 20 ശതമാനമായി കുറഞ്ഞു. വ്യക്തമായി പറഞ്ഞാല്‍ കേരളത്തിന്റെ ഇപ്പോഴത്തെ വൈദ്യുതി ഉത്പാദനം 23 ദശലക്ഷം യൂണിറ്റ് മാത്രം. സോളാര്‍ പാനല്‍ വഴി മൂന്നു ദശലക്ഷം യൂണിറ്റ് വൈദ്യുതി കൂടി ലഭിക്കുന്നുണ്ട്.
പുറത്തുനിന്നും വാങ്ങുന്നത് 86.01 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. വേനല്‍ മഴ കനിഞ്ഞില്ലെങ്കില്‍ 100% വൈദ്യുതിയും പുറത്തുനിന്ന് വാങ്ങേണ്ട സ്ഥിതിയുണ്ടാകും. വന്‍കിട വൈദ്യുത പദ്ധതികള്‍ക്ക് നേരെ കേരളം മുഖംതിരിച്ചതാണ് പ്രശ്നകാരണം.
















