തിരുവനന്തപുരം: വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥ കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്ന ക്രൂരതയാണെന്ന് ബിജെപി സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ. നെട്ടയം സംഘർഷത്തിന്റെ പേരിൽ പോലീസിന്റെ അതി ക്രൂരമായ ഇടി വണ്ടി മർദ്ദനത്തിൽ മാരകമായി പരുക്കേറ്റ ബിനുവിന്റെ ചിത്രം കരമന ജയന്‍ വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ത്തിക്കാട്ടി.
വട്ടിയൂർക്കാവ് SHO വിപിനും എസ് ഐ ദീപുവിനും എതിരെ നടപടി വേണം. നെട്ടയം മലമുകൾ ഭാഗത്ത് ബിജെപി ശക്തി പ്രാപിച്ചത് സിപിഎമ്മിനും കോൺഗ്രസിനും അംഗീകരിക്കാൻ പറ്റാത്തത് കാരണമാണ് കോൺഗ്രസ് കുടുംബത്തിൽ നിന്ന് ബിജെപി പ്രവർത്തകനായി മാറിയ ബിനുവിന്റെ ഭാര്യ രജനിക്ക് നേരെ സിപിഎം നടത്തിയ നഗ്‌നതാ പ്രദർശനമെന്നും കരമന ജയന്‍ ആരോപിച്ചു.
ഇതിനെതിരെ പോലീസിൽ പരാതി നല്കി വന്നപ്പോൾ സ്വന്തം വീട്ടിൽ കയറാൻ പോലും ബിനുവിനെ സമ്മതിച്ചില്ല. ഇതിനെല്ലാം പോലീസ് കാഴ്‌ച്ചക്കാരായി നിൽക്കുക ആയിരുന്നു. മലമുകൾ പള്ളിയുടെ ഭാഗത്ത് കയറി നിന്ന് DYFI ഗുണ്ടകൾ എറിഞ്ഞ കല്ല് കൊണ്ടാണ് പോലീസ് ഉദ്യോഗസ്ഥന് പരുക്ക് ഏറ്റത് അല്ലാതെ ബിജെപിക്കാരല്ല ഈ കല്ലേറിന് പിന്നില്‍. പരുക്കേറ്റ ഉദ്യോഗസ്ഥർക്ക് വേണ്ടി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു ബിജെപി പ്രവർത്തകരെന്നും കരമന ജയന്‍ പറഞ്ഞു.
ഇതിന്റെ ഡിജിറ്റൽ തെളിവുകൾ സിറ്റി പോലീസ് കമ്മീഷണർക്ക് തിങ്കളാഴ്ച തന്നെ കൈമാറിയിട്ടുണ്ട്. ഇതൊന്നും വക വയ്‌ക്കാതെയാണ് വട്ടിയൂർക്കാവ് SHO വിപിന്റെ നേതൃത്വത്തിൽ പോലീസ് ബിജെപി പ്രവർത്തർക്ക് എതിരെ അഴിഞ്ഞാടിയത്. ഇടപഴിഞ്ഞി ക്ഷേത്രത്തിനുള്ളിലെ മത പഠന ശാല ആക്രമിച്ച് നശിപ്പിച്ച് പോലീസ് ഒരു കേസിലും പ്രതിയല്ലാത്ത പരാതിക്കാരൻ കൂടിയായ ബിനു ഉൾപ്പടെയുള്ള പ്രവർത്തകരെ അറസ്റ്റ് ചെയ്ത് ക്രൂരമായി ഇടിവണ്ടിയിൽ ഇട്ട് മർദിച്ചു. അനുമതി ഇല്ലാതെ ആരാധനാലയങ്ങളിൽ പ്രവേശിക്കരുത് എന്ന സുപ്രിം കോടതി വിധി പോലും കാറ്റിൽ പറത്തിയാണ് പോലീസ് ഇടപഴിഞ്ഞി ക്ഷേത്രം അക്രമിച്ചത്. കുറ്റക്കാരായ ഉദ്യോസ്ഥർക്ക് എതിരെ നടപടി എടുത്തില്ലങ്കിൽ സമരം ശക്തമാക്കുമെന്നും കരമന ജയന്‍ പറഞ്ഞു.
















