തൃശൂര്‍: തൃശൂരില്‍ വെടിക്കെട്ട് നിര്‍മ്മാണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തില്‍ മരണ സംഖ്യ ഉയരുന്നു. മരിച്ചവരുടെ എണ്ണം 14 ആയി. നാല്‍പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ മജിസ്റ്റീരിയല്‍തല അന്വേഷണത്തിന് ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ ഉത്തരവിട്ടു.
അപകട കാരണവും അനന്തരഫലങ്ങളും വിശദമായി അന്വേഷിക്കുന്നതിന് സബ് ഡിവിഷണല്‍ മജിസ്‌ടേറ്റായ തൃശൂര്‍ ആര്‍ഡിഒയെ ചുമതലപ്പെടുത്തി. സ്‌ഫോടനത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി വരുന്നതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ ആവശ്യമായ സഹായങ്ങളും നിര്‍ദേശങ്ങളും നല്‍കുകയാണെന്നും കെഎസ്ഡിഎംഎ അറിയിച്ചു.
അതേസമയം, മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ 13 പേര്‍ ചികിത്സയിലുണ്ട്. അതില്‍ അഞ്ചുപേരുടെ നില ഗുരുതരമായി തുടരുകയാണ്. സ്‌ഫോടനത്തില്‍ ചിതറിയ ശരീരഭാഗങ്ങള്‍ മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. സ്‌ഫോടനത്തില്‍ സമീപത്തെ വീടുകളില്‍ ഉളളവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. നിഖില്‍ എന്ന പ്രദേശവാസിയുടെ മകള്‍ക്ക് സ്‌ഫോടനത്തിനിടെ ഉണ്ടായ പ്രകമ്പനത്തില്‍ ജനല്‍ച്ചില്ല തെറിച്ചാണ് പരിക്കേറ്റത്. നിഖിലിന്റെ വീട്ടുപകരണങ്ങള്‍ നശിച്ചു. ടി വി ഉള്‍പ്പെടെയാണ് തകര്‍ന്നത്. സെഫില്‍ എന്ന പ്രദേശവാസിയുടെ വാടക വീട്ടിലെ ജനലുകള്‍ പൂര്‍ണമായും തകര്‍ന്നു. മരണപ്പെട്ട ആരെയും ഇതുവരെ തിരിച്ചറിയാനായിട്ടില്ല.
















