തൃശ്ശൂർ: തൃശ്ശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിലുണ്ടായ ഉഗ്ര സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. 14 പേരുടെ മരണം നിലവിൽ സ്ഥിരീകരിച്ചു. പത്ത് പേരുടെ നില ഗുരുതരമാണ്. വൈകിട്ട് മൂന്നരയോടെയാണ് അപകടം ഉണ്ടായത്. മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലാണ് സ്ഫോടനം ഉണ്ടായത്. നിരവധി തൊഴിലാളികൾക്ക് പൊള്ളലേറ്റതായാണ് ലഭ്യമാകുന്ന വിവരം.40തോളം ജീവനക്കാരണ് വെടിപുരയിൽ ഉണ്ടായരിരുന്നത്. എല്ലാവരും മലയാളികളാണെന്ന് പ്രദേശവാസികൾ അറിയിക്കുന്നത്.തൃശൂർ പൂരത്തിനുള്ള തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ പുരയിലാണ് അപകടം ഉണ്ടായത്.
പ്രദേശത്ത് ഇപ്പോഴും സ്ഫോടനം നടക്കുകയാണ്. അഞ്ച് താത്ക്കാലിക പുരകളിലായാണ് പടക്ക നിർമാണം നടന്നത്. അഞ്ചിടത്തും തീ പടർന്നു. സ്ഫോടന വസ്തുക്കൾ നിർവീര്യമാക്കാത്തതിനാലും പ്രദേശത്ത് പുക നിറഞ്ഞതിനാലും രക്ഷാപ്രവർത്തനത്തിന് നേരിയ തടസ്സം നേരിടുന്നുണ്ട്. പടക്ക നിർമാണ ശാലയിൽ എത്ര പേർ ജോലിക്ക് ഉണ്ടായിരുന്നു എന്നതിൽ വ്യക്തതയില്ല. പലരും ചിതറി തെറിച്ചു പോയെന്നാണ് സംശയം. ശരീര ഭാഗങ്ങൾ പാടത്തു നിന്നും കണ്ടെടുത്തു.ഇനിയും പൊട്ടിത്തെറിക്കാത്ത വെടിക്കോപ്പുകൾ അവശിഷ്ടങ്ങൾക്കിടയിൽ ശേഷിക്കുന്നത് വലിയ ഭീഷണിയായി തുടരുകയാണ്.
ആളിക്കത്തിയ തീ അണയ്‌ക്കാൻ ഫയർഫോഴ്‌സ് സംഘം ജീവൻ പണയപ്പെടുത്തി പോരാടുകയാണ്. വെടിക്കെട്ട് പുര നിന്നയിടത്ത് ഇപ്പോൾ കരിയും പുകയും മാത്രമാണുള്ളത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ മൃതദേഹങ്ങൾ തിരിച്ചറിയാൻ പോലും കഴിയാത്ത വിധം ചിതറിപ്പോയത് രക്ഷാപ്രവർത്തകരെപ്പോലും തളർത്തുന്നു. നിലവിൽ പുറത്തുവരുന്ന മരണസംഖ്യ ഇനിയും ഉയരുമോ എന്ന ആശങ്കയിലാണ് അധികൃതരും നാട്ടുകാരും.
















