വനിതാ സംവരണ ഭേദഗതി ബില്‍ ലോക്‌സഭയില്‍ കോണ്‍ഗ്രസും കൂട്ടരും ചേര്‍ന്ന് അട്ടിമറിച്ചു. അത് അവര്‍ ആഘോഷമാക്കുകയും ചെയ്തു. ചരിത്രപരമായ ഒരു പരിഷ്‌കാരത്തെ രാഷ്‌ട്രീയ സ്വാര്‍ത്ഥതയുടെ പേരില്‍ അവര്‍ ഭ്രൂണഹത്യ ചെയ്തു.
ആയിരക്കണക്കിന് വര്‍ഷത്തെ ചരിത്രമുള്ള, ജനാധിപത്യത്തിന്റെ മാതാവായ ഭാരതത്തിന് സ്ത്രീ മുന്നേറ്റ യാത്രയില്‍ ഒരു പുതിയ മാനം ചേര്‍ക്കാനുള്ള അവസരമാണ് ഇന്‍ഡി മുന്നണി നഷ്ടപ്പെടുത്തിയത്. രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം വരുന്ന സ്ത്രീകളെ നയരൂപീകരണ പ്രക്രിയയില്‍ സജീവ പങ്കാളികളാക്കുന്നതിനുള്ള ബില്ലാണ് മോദി സര്‍ക്കാര്‍ അവതരിപ്പിച്ചത്. ഒത്തുചേര്‍ന്ന് രാഷ്‌ട്രത്തിന് പുതിയ ദിശാബോധം നല്‍കുന്ന, ഭാരതത്തിന്റെ നാരീശക്തിക്ക് വേണ്ടിയുള്ള ‘മഹാ യജ്ഞം’ ആയിരുന്നു അത്. ഇതിന്റെ ഫലം രാഷ്‌ട്രീയത്തിന്റെ ഭാവി മാത്രമല്ല, രാജ്യത്തിന്റെ ദിശയും വിധിയും രൂപപ്പെടുത്തുമെന്നതും ഉറപ്പായിരുന്നു.
എന്നാല്‍, സ്ത്രീ പങ്കാളിത്തം 30 വര്‍ഷമായി വൈകിപ്പിച്ച സ്വാര്‍ത്ഥരായ പ്രതിപക്ഷം, ഈ രാജ്യത്തെ സ്ത്രീകളെ വീണ്ടും പരാജയപ്പെടുത്തി. അവര്‍ രാജ്യത്തെ തന്നെ തോ
ല്‍പിച്ചു. തങ്ങളുടെ രാഷ്‌ട്രീയ തട്ടകം സംരക്ഷിക്കാനുള്ള നെട്ടോട്ടത്തില്‍, ‘ഇന്‍ഡി’ സഖ്യത്തിന്റെ സ്വാര്‍ത്ഥ രാഷ്‌ട്രീയം ഒരിക്കല്‍ കൂടി പ്രകടമായി. സ്ത്രീകളുടെ അവകാശങ്ങള്‍ വീണ്ടും ബലി കഴിക്കപ്പെട്ടു. നമ്മുടെ മുത്തശ്ശിമാരുടേയും അമ്മമാരുടേയും ദീര്‍ഘനാളത്തെ കാത്തിരിപ്പും ആഗ്രഹവുമാണ് സഫലമാകാതെ പോയത്. ജനാധിപത്യത്തിന്റെ ശ്രീകോവിലിലേക്ക് കൂടുതല്‍ പെണ്‍കുട്ടികള്‍ രംഗപ്രവേശം ചെയ്യുന്നതിനുള്ള അവസരമാണ് ഹോമിക്കപ്പെട്ടത്.
പ്രതിപക്ഷം തടഞ്ഞത് എന്താണെന്നതിനെക്കുറിച്ച് നമുക്ക് വ്യക്തമായ ധാരണ വേണം. ഭാരത സ്ത്രീകളുടെ ഉയര്‍ന്ന തലത്തിലുള്ള രാഷ്‌ട്രീയ പ്രാതിനിധ്യത്തെ അവര്‍ തളര്‍ത്തിയിരിക്കുന്നു. സ്ത്രീകള്‍ക്ക് അധികാരത്തില്‍ അര്‍ഹമായ സ്ഥാനം നിഷേധിച്ചുകൊണ്ട് അവര്‍ തങ്ങളുടെ രാഷ്‌ട്രീയ സ്വാര്‍ത്ഥത സംരക്ഷിച്ചു എന്നുവേണം പറയാന്‍. ലോക്‌സഭയിലും നിയമസഭകളിലും സ്ത്രീ പങ്കാളിത്തം വര്‍ധിപ്പിക്കുക എന്നതൊരിക്കലും ഒരു രാഷ്‌ട്രീയ നീക്കമായിരുന്നില്ല. എന്നാല്‍ സ്ത്രീകള്‍ ഉന്നത പദവികള്‍ അലങ്കരിക്കുന്നതിനോടുള്ള തങ്ങളുടെ വെറുപ്പും പുച്ഛവും പരസ്യമായി പ്രകടിപ്പിക്കുകയാണ് പ്രതിപക്ഷം ചെയ്തത്. നയരൂപീകരണത്തില്‍ സ്ത്രീകളുടെ കഴിവിനെ സംശയിക്കുന്ന യാഥാസ്ഥിതികവും സ്ത്രീവിരുദ്ധവുമായ മാനസികാവസ്ഥ അവര്‍ ഇവിടേയും വെളിപ്പെടുത്തി.
കോണ്‍ഗ്രസ് പാര്‍ട്ടി പാരമ്പര്യമായി സ്ത്രീവിരുദ്ധ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. വിവാഹ മോചിതരാകുന്ന മുസ്ലീം സ്ത്രീകള്‍ക്ക് ജീവനാംശം നല്‍കണമെന്ന സുപ്രീം കോടതി ഉത്തരവ് മറികടന്നുകൊണ്ട് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി മുസ്ലീം സ്ത്രീകളെ പിന്നില്‍ നിന്ന് കുത്തി. മുസ്ലിം മൗലികവാദികള്‍ ബഹളം വെച്ചപ്പോള്‍ രാജീവ് ഗാന്ധി അവര്‍ക്ക് വഴങ്ങി. ഷാ ബാനു കേസ് അട്ടിമറിച്ചതിന്റെ ആ കറുത്ത ചരിത്രം തിരുത്താന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരേണ്ടി വന്നു. എന്‍ഡിഎ സര്‍ക്കാര്‍ ‘മുത്തലാഖ്’ നിരോധിച്ചതോടെയാണ് ആ നീതികേട് അവസാനിച്ചത്. ഇന്ന് അതേ കോണ്‍ഗ്രസ് പാര്‍ട്ടിയും അവരുടെ പിന്തിരിപ്പന്‍ നേതാക്കളും സ്ത്രീ പ്രാതിനിധ്യത്തിനും സമത്വത്തിനും കനത്ത പ്രഹരമേല്‍പ്പിച്ചിരിക്കുന്നു.
പഞ്ചായത്ത് സംവരണമെന്ന പ്രഹസനം
പഞ്ചായത്തുകളിലെ സ്ത്രീ സംവരണത്തിന്റെ ക്രെഡിറ്റ് വ്യാജമായി ഏറ്റെടുത്തുകൊണ്ട് പ്രതിപക്ഷം തങ്ങളുടെ രാഷ്‌ട്രീയം ഒളിപ്പിക്കാനാണ് ശ്രമിക്കുന്നത്. പഞ്ചായത്തുകളില്‍ സംവരണം നല്‍കുന്നതിനെ അവര്‍ എതിര്‍ക്കാത്തത് അത് അവരുടെ സ്ഥാനങ്ങള്‍ക്ക് ഭീഷണിയല്ലാത്തതുകൊണ്ടാണ്. എന്നാല്‍ നിയമസഭാ-പാര്‍ലമെന്റ് തലത്തില്‍ ഇത് സംഭവിക്കാന്‍ അവര്‍ അനുവദിച്ചില്ല.
ഈ ബില്ലിനെ പിന്തുണയ്‌ക്കുന്നതായി പ്രതിപക്ഷം അഭിനയിക്കുകയാണ്. ഓരോ തവണയും അവര്‍ പറയും, ‘ഞങ്ങള്‍ ഇതിനെ പിന്തുണയ്‌ക്കുന്നു, പക്ഷേ..’, അവിടെ എപ്പോഴും അപകടകരമായ ഒരു ‘പക്ഷേ’ ഉണ്ടാകും.
ഈ ബില്ലിനെ എതിര്‍ക്കാന്‍ എന്തെങ്കിലും സാങ്കേതിക കാരണങ്ങള്‍ കണ്ടെത്തുക എന്നതാണ് അവരുടെ ശൈലി. ഇത്തവണയും അതു തന്നെ ചെയ്തു. ഭാരതത്തിനുള്ളില്‍ ഭിന്നതയും സംശയവും വിതയ്‌ക്കുക എന്ന തങ്ങളുടെ അജണ്ട ഇവിടേയും അവര്‍ നടപ്പിലാക്കി. ഭാരതത്തെ വടക്ക്- തെക്ക് എന്നിങ്ങനെ വിഭജിക്കാന്‍ ശ്രമിച്ചുകൊണ്ട് തങ്ങളുടെ സ്ത്രീവിരുദ്ധ മനോഭാവം അവര്‍ മറച്ചുപിടിച്ചു. പ്രതിപക്ഷത്തെ സംബന്ധിച്ചിടത്തോളം സ്ത്രീകളുടെ അവകാശങ്ങളും സംവരണവും വെറും തമാശയും രാഷ്‌ട്രീയ ഉപകരണവും മാത്രമാണ്. അതിന്റെ നേര്‍ക്കാഴ്ചയാണ് നമ്മള്‍ കണ്ടത്.
സ്ത്രീവിരുദ്ധതയുടെ ചരിത്രം
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം പല മേഖലകളിലും വലിയ പ്രതിസന്ധികളാണ് അവശേഷിപ്പിച്ചത്. 2014-ല്‍ പ്രധാനമന്ത്രി മോദി അധികാരത്തില്‍ വന്നപ്പോള്‍ ഭാരതത്തിലെ സ്ത്രീകളുടെ അവസ്ഥ ദയനീയമായിരുന്നു. അവര്‍ തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജ്ജനം നടത്താന്‍ നിര്‍ബന്ധിതരായി. അവര്‍ക്ക് ഗ്യാസ് സിലിണ്ടറുകള്‍ ലഭ്യമല്ലായിരുന്നു. ജലവിതരണവും കാര്യക്ഷമമായിരുന്നില്ല. വീടില്ലാത്തതിനാല്‍ കോടിക്കണക്കിന് ആളുകള്‍ പുറത്ത് ഉറങ്ങേണ്ടി വന്നു. സ്ത്രീകള്‍ ബാങ്കിങ് സംവിധാനത്തിന്റെ ഭാഗമായിരുന്നില്ല.
കഴിഞ്ഞ 10-12 വര്‍ഷത്തിനിടയില്‍ പ്രധാനമന്ത്രി മോദി ഇവയെല്ലാം പരിഹരിച്ചു. ഈ ശ്രമങ്ങളെ പരിഹസിക്കുകയും അട്ടിമറിക്കാന്‍ നോക്കുകയുമാണ് പ്രതിപക്ഷം ചെയ്തത്. ഇന്ന്, താഴെത്തട്ടിലുള്ള സ്ത്രീകള്‍ പാര്‍ലമെന്റിലും നിയമസഭകളിലും എത്തുന്നത് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍, പ്രതിപക്ഷം അത് വീണ്ടും തടഞ്ഞു. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ന്യായീകരിക്കാന്‍ ശ്രമിക്കുമായിരിക്കും, എന്നാല്‍ ഭാരതീയ സ്ത്രീകളുടെ പുരോഗതിക്ക് വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. രാജ്യത്തെ സ്ത്രീകള്‍ ഇതിന് കാരണക്കാരായവരോട് ഒരിക്കലും ക്ഷമിക്കില്ല.
ഭരണപക്ഷത്തെ സംബന്ധിച്ച് ഇതൊരിക്കലും രാഷ്‌ട്രീയ ക്രെഡിറ്റിന് വേണ്ടിയുള്ള നീക്കമായിരുന്നില്ല. പാര്‍ലമെന്റിന്റെ മുഴുവന്‍ പിന്തുണയും തേടി. പൂര്‍ണ ക്രെഡിറ്റും പ്രതിപക്ഷം എടുത്തുകൊള്ളാന്‍ വാഗ്ദാനം ചെയ്തു. യഥാര്‍ത്ഥ ശാക്തീകരണത്തെ തടയുന്നതിനായി അവര്‍ അതും നിരാകരിച്ചു.
അതേസമയം മോദി സര്‍ക്കാര്‍ നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും പെണ്‍മക്കളുടെയും ക്ഷേമത്തിനും
അവകാശങ്ങള്‍ക്കും അന്തസ്സിനും വേണ്ടി പ്രതിജ്ഞാബദ്ധരായി തുടരുമെന്ന ഉറപ്പാണ് ബില്‍ അട്ടിമറിക്കപ്പെട്ട ശേഷവും നല്‍കുന്നത്. ഇത് രാഷ്‌ട്രീയമല്ല, ഭാരതമാതാവിനോടും നാരീശക്തിയോടുമുള്ള സേവനമാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലുള്ള ഉറപ്പാണത്.
‘സ്ത്രീവിരുദ്ധ ശക്തികള്‍ ഒരുപക്ഷേ വിജയിച്ചിട്ടുണ്ടാകാം, എന്നാല്‍ സ്ത്രീകളുടെ ഉന്നമനത്തിനായുള്ള ഭരണകൂടത്തിന്റെ പ്രതിജ്ഞാബദ്ധത പ്രതിപക്ഷത്തിന്റെ അധികാരമോഹത്തേക്കാള്‍ ശക്തമാണ്. കോടിക്കണക്കിന് സ്ത്രീകളുടെ അനുഗ്രഹം കൂടെയുള്ളപ്പോള്‍ ഭാരതത്തിലെ സ്ത്രീകള്‍ക്ക് അര്‍ഹമായത് നല്‍കാനുള്ള ഈ യാത്രയില്‍ അത് ഞങ്ങളെ നയിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്യും’ എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍ ഒരിക്കലും വെറുതെയാവില്ല.
സ്ത്രീ പ്രാതിനിധ്യം അട്ടിമറിക്കപ്പെട്ട ചരിത്രത്തിലൂടെ
1996-ല്‍ എച്ച്.ഡി. ദേവഗൗഡ സര്‍ക്കാരിന്റെ കാലത്താണ് സ്ത്രീ സംവരണ ബില്‍ ആദ്യമായി അവതരിപ്പിച്ചത്. അത് പാര്‍ലമെന്ററി കമ്മിറ്റിക്ക് വിട്ടു. റിപ്പോര്‍ട്ട് വന്നു, പക്ഷേ സര്‍ക്കാര്‍ വീണു. ബില്‍ പാസായില്ല. അടുത്ത 18 വര്‍ഷം കോണ്‍ഗ്രസ് പിന്തുടര്‍ന്ന മാതൃക ഇതായിരുന്നു.
1998-നും 2003-നും ഇടയില്‍ അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ ബില്‍ പാസാക്കാന്‍ നാല് തവണ ശ്രമിച്ചു. ഓരോ തവണയും അത് അട്ടിമറിച്ചത് ഇന്ന് കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന സഖ്യകക്ഷികളാണ്. സമാജ്വാദി പാര്‍ട്ടി പാര്‍ലമെന്റിന്റെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. ആര്‍ജെഡി ബില്‍ തടഞ്ഞു. ഒബിസി ക്വോട്ട ആദ്യം വേണമെന്നായിരുന്നു അവരുടെ വാദം. സ്ത്രീകള്‍ കാത്തിരിക്കട്ടെ എന്ന നിലപാടായിരുന്നു അവര്‍ക്ക്.
1998-ല്‍ ആര്‍ജെഡി എംപി സുരേന്ദ്ര പ്രസാദ് യാദവ് പാര്‍ലമെന്റില്‍ വെച്ച് സ്ത്രീ സംവരണ ബില്ലിന്റെ രേഖകള്‍ പിടിച്ചുവാങ്ങി വലിച്ചുകീറി. ഇത് വെറും രാഷ്‌ട്രീയ എതിര്‍പ്പായിരുന്നില്ല, മറിച്ച് സ്ത്രീകളോടുള്ള അവഹേളനമായിരുന്നു, തുടര്‍ന്ന് കോണ്‍ഗ്രസ് നയിച്ച യുപിഎയുടെ 10 വര്‍ഷം (2004-2014). സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നുവെന്ന് സ്വയം അവകാശപ്പെടുന്ന സോണിയ ഗാന്ധിയായിരുന്നു അതിന്റെ തലപ്പത്ത്. അവര്‍ക്ക് ബില്‍ പാസാക്കാന്‍ ആവശ്യമായ ഭൂരിപക്ഷം ഉണ്ടായിരുന്നു. പക്ഷേ ഒന്നും സംഭവിച്ചില്ല.
2010-ല്‍ രാജ്യസഭ ബില്‍ പാസാക്കി. എല്ലാവരും എഴുന്നേറ്റു നിന്ന് കൈയടിച്ചു. രാജ്യസഭ അതിന്റെ കടമ നിര്‍വഹിച്ചു.
പക്ഷേ ലോക്‌സഭയില്‍ എന്ത് സംഭവിച്ചു?
2010 മുതല്‍ 2014 വരെ ഒരിക്കല്‍ പോലും ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചില്ല. രാജ്യസഭയുടെ അംഗീകാരം ഉണ്ടായിട്ടും അത് വോട്ടിന് ഇട്ടില്ല. കാരണം സഖ്യകക്ഷികളുടെ സമ്മര്‍ദ്ദം ആയിരുന്നു. സ്ത്രീകളേക്കാള്‍ അവര്‍ക്ക് വലുത് അധികാരമായിരുന്നു.
2010-ല്‍ രാജ്യസഭ ബില്‍ ചര്‍ച്ച ചെയ്യുമ്പോള്‍, കോണ്‍ഗ്രസിന്റെ പ്രധാന രാഷ്‌ട്രീയ പങ്കാളികളില്‍ ഒരാളായ മുലായം സിങ് യാദവ് വനിതാ എംപിമാര്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തി ബില്‍ തടയാന്‍ നേതൃത്വം നല്‍കി. അന്ന് കോണ്‍ഗ്രസ് മൗനം പാലിച്ചു. അവര്‍ക്ക് തങ്ങളുടെ തത്വങ്ങളേക്കാള്‍ പ്രധാനം ഭൂരിപക്ഷമായിരുന്നു.
















