ന്യൂദൽഹി: കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിൽ നിന്നും ഓസ്‌ട്രേലിയയിൽ നിന്നും പൗരത്വ ഓഫറുകൾ ലഭിച്ചിരുന്നുവെന്നും അവ രണ്ടും താൻ നിഷേധിച്ചുവെന്നും അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ. 2023ൽ ബിസിസിഐയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനാണ് ഇന്ത്യൻ പൗരത്വം വാഗ്ദാനം ചെയ്തതെന്നും റാഷിദ് ഖാൻ പറയുന്നു. ഫ്രം സ്ട്രീറ്റ്സ് ടു സ്റ്റാർഡം പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തൽ.
നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) ഗുജറാത്ത് ടൈറ്റൻസിന് വേണ്ടിയാണ് റാഷിദ് ഖാൻ കളിക്കുന്നത്. എന്റെ രാജ്യത്തിനായി ഞാൻ കളിച്ചില്ലെങ്കിൽ, മറ്റൊരു രാജ്യത്തിനും വേണ്ടിയും ഞാൻ കളിക്കില്ലെന്ന് റാഷിദ് തന്റെ പുസ്തകത്തിൽ പറയുന്നു. ‘നിങ്ങളുടെ രാജ്യത്തെ (അഫ്ഗാനിസ്ഥാൻ) സ്ഥിതി വളരെ മോശമാണ്. ഇന്ത്യയിൽ തന്നെ തുടരൂ. ഞങ്ങൾ നിങ്ങൾക്ക് ഇന്ത്യൻ രേഖകൾ തരാം, ഇവിടെ താമസിക്കാം, ഇവിടെ ക്രിക്കറ്റ് കളിക്കാം.’ എന്നായിരുന്നു ബിസിസിഐ ഉദ്യോഗസ്ഥൻ പറഞ്ഞത്. ഇത് കേട്ട് ഞാൻ അത്ഭുതപ്പെട്ടുപോയെന്നും എങ്ങനെ പ്രതികരിക്കണമെന്ന് എനിക്കറിയില്ലായിരുന്നുവെന്നും റാഷിദ് ഖാൻ പറയുന്നു.
എന്നാൽ ഞാൻ പുഞ്ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു, ‘വളരെ നന്ദി. ഞാൻ എന്റെ രാജ്യമായ അഫ്ഗാനിസ്ഥാനു വേണ്ടിയാണ് കളിക്കുന്നത്,’ റാഷിദ് കൂട്ടിച്ചേർത്തു. എന്നാൽ ഓസ്‌ട്രേലിയയിൽ നിന്നുള്ള പൗരത്വ ഓഫറിനെക്കുറിച്ച് അഫ്ഗാനിസ്ഥാൻ ഇതിഹാസം തന്റെ പുസ്തകത്തിൽ വിശദമായി പറഞ്ഞിട്ടില്ല.
ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി ഏറ്റവും എക്കണോമിക് ബൗളറാണ് അദ്ദേഹം, ഇതുവരെ 20 ഓവറിൽ 154 റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റുകൾ വീഴ്‌ത്തി. ടീമിലേക്ക് തിരിച്ചെത്താൻ കുറച്ച് സമയമെടുത്തു, പക്ഷേ നിലവിൽ മൂന്ന് മത്സരങ്ങൾ വിജയിച്ചുകൊണ്ടിരിക്കുന്ന ടൈറ്റൻസിന് വേണ്ടി കൃത്യസമയത്ത് തന്റെ ഫോമിലേക്ക് റാഷിദ് തിരിച്ചെത്തുകയായിരുന്നു.
















