India

ഡിഎംകെയുടെ അഴിമതി അവസാനിപ്പിക്കും: അമിത് ഷാ

DMK's corruption will be ended: Amit Shah

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ എന്‍ഡിഎ- എഐഎഡിഎംകെ സഖ്യം അധികാരത്തില്‍ വന്നാല്‍ ഡിഎംകെയുടെ അഴിമതി അവസാനിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മൊടകുറിച്ചി നിയമസഭാ മണ്ഡലത്തില്‍ ബിജെപി നടത്തിയ റോഡ് ഷോയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ പ്രാഥമിക ലക്ഷ്യം കുടുംബത്തിലെ അടുത്ത തലമുറയ്‌ക്ക് അധികാരം ഉറപ്പാക്കുക എന്നതാണ്. ഇതിന്റെ ഭാഗമായി സ്റ്റാലിന്‍ മകന്‍ ഉദയനിധിയെ മുഖ്യമന്ത്രിയാക്കുന്നതിലാണ് പൂര്‍ണമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ആദ്യം കരുണാനിധി, പിന്നീട് സ്റ്റാലിന്‍, ഇപ്പോള്‍ അദ്ദേഹത്തിന്റെ മകന്‍.

ഇത്തരം കുടുംബപരമ്പര പാര്‍ട്ടികള്‍ക്ക് തമിഴ്നാടിന്റെ ജനാധിപത്യത്തിന് ഒരു ഗുണവും ചെയ്യാന്‍ കഴിയില്ല. തലമുറകളായി തുടരുന്ന ഇത്തരമൊരു കുടുംബ ഭരണത്തില്‍ നിന്ന് തമിഴ്നാടിന് ഒരിക്കലും പ്രയോജനം ലഭിച്ചിട്ടില്ലെന്ന് ഷാ പറഞ്ഞു.

എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തില്‍ ബിജെപി – എഐഎഡിഎംകെയുമായി ചേര്‍ന്ന് ഇവിടെ ഒരു എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. അത്തരത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ തമിഴ്‌നാട്ടിലെ ഭരണം ശുദ്ധീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു.

വനിതാസംവരണ ഭേദഗതി ബില്ലിനെതിരെ വോട്ട് ചെയ്തതിന് ഡിഎംകെയേയും കോണ്‍ഗ്രസിനെയും അമിത് ഷാ വിമര്‍ശിച്ചു. കോണ്‍ഗ്രസും ഡിഎംകെയും രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ക്കായി രാജ്യത്തുടനീളമുള്ള സഹോദരിമാര്‍ക്കും അമ്മമാര്‍ക്കും പാര്‍ലമെന്റിലും നിയമസഭകളിലും സംവരണം നിഷേധിച്ചു. തമിഴ്നാടിന് 50 ശതമാനം സീറ്റ് വര്‍ദ്ധനവിന് സാധ്യതയുണ്ടായിരുന്നു. എന്നാല്‍ 2026ലെ സെന്‍സസ് അടിസ്ഥാനമാക്കി അവര്‍ തമിഴ്നാട്ടിലെ സീറ്റുകള്‍ കുറയ്‌ക്കാന്‍ ഗൂഢാലോചന നടത്തി. ഈ ഗൂഢാലോചന ഞങ്ങള്‍ അംഗീകരിക്കില്ല.

തമിഴ്നാട്ടിലെ ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റാന്‍ എന്‍ഡിഎ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഭരണഘടനാ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പാസാക്കുന്നത് എന്‍ഡിഎ സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും അമിത് ഷാ പറഞ്ഞു.

Recent Posts