India

വിഘടനവാദി നേതാവ് ഷബീര്‍ ഷായെ എന്‍ഐഎ അറസ്റ്റ് ചെയ്തു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ 30 വര്‍ഷം മുന്‍പ് നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട കേസില്‍ മുതിര്‍ന്ന വിഘടനവാദി നേതാവ് ഷബീര്‍ ഷായെ എന്‍ഐഎ അറസ്റ്റ് ചെയ്തു. 1996 ജൂലൈ 17ന് ശ്രീനഗറിലെ ഷെര്‍ഗാരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവത്തിലാണ് അറസ്റ്റ്. ദല്‍ഹി പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മൂന്ന് ദിവസത്തെ ട്രാന്‍സിറ്റ് റിമാന്‍ഡില്‍ ജമ്മുവിലേക്ക് കൊണ്ടുപോകാന്‍ എന്‍ഐഎയ്‌ക്ക് കോടതി അനുമതി നല്‍കി.

ഇന്ന് ഉച്ചയ്‌ക്ക് 12ന് മുന്‍പായി ഷബീര്‍ ഷായെ ജമ്മുവിലെ പ്രത്യേക എന്‍ഐഎ കോടതിയില്‍ ഹാജരാക്കാനാണ് പ്രത്യേക ജഡ്ജി പ്രശാന്ത് ശര്‍മ്മ ഉത്തരവിട്ടിരിക്കുന്നത്. വിവിധ കേസുകളിലായി ഏകദേശം മുപ്പത്തൊമ്പത് വര്‍ഷത്തോളം തടവിലും വീട്ടുതടങ്കലിലും കഴിഞ്ഞ ഷബീര്‍ ഷായ്‌ക്ക് മറ്റ് രണ്ട് കേസുകളില്‍ സുപ്രീംകോടതിയും എന്‍ഐഎ കോടതിയും ഈ മാസം ആദ്യം ജാമ്യം അനുവദിച്ചിരുന്നു.

1996ല്‍ കൊല്ലപ്പെട്ട ഭീകരര്‍ ഹിലാല്‍ അഹമ്മദ് ബീഗിന്റെ വിലാപയാത്രയ്‌ക്കിടെ ഷബീര്‍ ഷാ ഉള്‍പ്പെടെയുള്ള ഹുറിയത്ത് നേതാക്കളുടെ നേതൃത്വത്തിലുള്ള ജനക്കൂട്ടം അക്രമാസക്തമായെന്നാണ് കേസ്. ഭാരത വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയ ജനക്കൂട്ടം പോലീസിന് നേരെ കല്ലെറിയുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തതായി എന്‍ഐഎ കോടതിയെ അറിയിച്ചു.

വിലാപയാത്രയ്‌ക്കിടെ ചില ഭീകരര്‍ സുരക്ഷാ സേനയ്‌ക്ക് നേരെ വെടിയുതിര്‍ത്തതായും എന്‍ഐഎ ആരോപിക്കുന്നു. ഈ കേസിലെ വലിയ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ ഷായെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് അന്വേഷണ ഏജന്‍സി അറിയിച്ചു.

Recent Posts