Environment

ഒരു ഉറുമ്പിന് 9,300 രൂപ ! ആനക്കൊമ്പിനെ വെല്ലുന്ന കടത്ത് : ലക്ഷങ്ങൾ മറിയുന്ന ബിസിനസ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കഴിഞ്ഞ മാർച്ചിൽ നെയ്‌റോബിയിലെ ജോമോ കെനിയാട്ട രാജ്യാന്തര വിമാനത്താവളത്തിൽ വച്ചാണ് 27 കാരനായ ചൈനീസ് പൗരൻ ഷാങ് കെക്വൻ പിടിയിലാകുന്നത്. ഇയാളുടെ ബാഗിൽ നിന്ന് കണ്ടെത്തിയത് 2,200-ലധികം ജീവനുള്ള റാണി ഉറുമ്പുകളെയാണ്. പ്ലാസ്റ്റിക് ട്യൂബുകളിലും ടിഷ്യൂ പേപ്പറുകൾക്കുള്ളിലും ഒളിപ്പിച്ച നിലയിലായിരുന്നു ഇവ.

ഏകദേശം ഇതേ സമയത്തുതന്നെ മൊംബാസയിൽ നിന്ന് തായ്‌ലൻഡിലേക്ക് അയച്ച ഉറുമ്പുകളുടെ മറ്റൊരു വലിയ ശേഖരവും അധികൃതർ പിടിച്ചെടുത്തു. ഇവ സാധാരണ ഉറുമ്പുകളല്ല, ലോകത്തിലെ ഏറ്റവും വലിയ ഹാർവെസ്റ്റർ ഉറുമ്പുകളുടെ വിഭാഗത്തിൽപ്പെട്ട ‘മെസ്സർ സെഫാലോട്ട്സ്’ എന്ന ഇനമാണ്. ഇവയ്‌ക്ക് ഏകദേശം ഒരു ഇഞ്ച് വരെ നീളം വരും.

വന്യജീവി വേട്ട എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം തെളിയുന്നത് ആനക്കൊമ്പോ പുലിത്തോലോ ഒക്കെയാവാം. എന്നാൽ കൊനിയയിലെ നെയ്‌റോബി വിമാനത്താവളത്തിൽ നിന്ന് വരുന്ന കള്ളക്കടത്തുകാരുടെ പെട്ടികളിൽ ആനക്കൊമ്പല്ല, മറിച്ച് ആയിരക്കണക്കിന് ജീവനുള്ള ഉറുമ്പുകളാണ്.കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ ആയിരക്കണക്കിന് ഉറുമ്പുകളെ കടത്താൻ ശ്രമിച്ച നാല് പേർക്ക് കെനിയൻ കോടതി 1 മില്യൻ ഷില്ലിങ് പിഴ ചുമത്തിയിരുന്നു.

എന്തിനാണ് ഈ പ്രാണികൾക്കായി ഇത്ര വലിയ സാഹസം കാണിക്കുന്നത് എന്ന ചോദ്യത്തിന് ഒന്നിലധികം ഉത്തരങ്ങളുണ്ട്. ഏഷ്യയിലും യൂറോപ്പിലും ഉറുമ്പ് കോളനികളെ വളർത്തുന്നത് ഒരു വലിയ വിനോദമായി മാറിയിരിക്കുന്നു. ‘ഫോർമിക്കാരിയങ്ങൾ’ എന്നറിയപ്പെടുന്ന പാത്രങ്ങളിൽ ഉറുമ്പുകളുടെ സങ്കീർണമായ ജീവിതരീതികൾ നിരീക്ഷിക്കാൻ ആളുകൾ ലക്ഷങ്ങൾ ചെലവാക്കുന്നു. ആനക്കൊമ്പ് പോലുള്ള ‘ഹൈ-പ്രൊഫൈൽ’ വേട്ടകൾക്കെതിരെ നിയമങ്ങൾ കർശനമായപ്പോൾ കള്ളക്കടത്തുകാർ കണ്ടെത്തിയ സുരക്ഷിത മാർഗമാണ് പ്രാണിക്കടത്ത്. ഈ നിയമവിരുദ്ധ വ്യാപാരത്തെ ‘ബയോപൈറസി’ എന്നാണ് അധികൃതർ വിശേഷിപ്പിക്കുന്നത്

രാജ്യാന്തര വിപണിയിൽ ഒരു റാണി ഉറുമ്പിന് ഏകദേശം 100 യുഎസ് ഡോളർ (ഏകദേശം 9,300 രൂപ) വരെ വില ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. വാതരോഗം പോലുള്ള അസുഖങ്ങൾക്ക് പരിഹാരമായി ഇവയെ ചൈനീസ് വൈദ്യശാസ്ത്രത്തിൽ ഉപയോഗിക്കുന്നുണ്ട്. കൂടാതെ, ഇവയുടെ ശരീരത്തിലുള്ള സൂക്ഷ്മാണുക്കൾക്ക് പുതിയ തരം ഔഷധങ്ങൾ നിർമിക്കാനുള്ള കഴിവുണ്ടോ എന്നതിനെക്കുറിച്ച് രാജ്യാന്തര തലത്തിൽ പഠനങ്ങൾ നടക്കുന്നു.

Recent Posts