Kerala

കോഴിക്കോട് ബന്ധുവായ പെണ്‍കുട്ടിയെ കൊലപ്പെടുത്തി യുവാവിന്റെ ആത്മഹത്യയില്‍ ദുരൂഹതയേറുന്നു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോഴിക്കോട് : മൂഴിക്കലില്‍ ബന്ധുവായ പെണ്‍കുട്ടിയെ കൊല ചെയ്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹതയേറുന്നു. നിര്‍ണായക തെളിവുകളായ മൊബൈല്‍ ഫോണുകള്‍ കിണറ്റില്‍ കണ്ടെത്തിയതില്‍ ബന്ധുക്കളെ സംശയമുണ്ട് പൊലീസിന്. നസ്രീനയെ കൊല ചെയ്ത ശേഷം അദിനാന്‍ ആത്മഹത്യ ചെയ്‌തെന്ന പ്രാഥമിക നിഗമനത്തിലാണെങ്കിലും സംഭവസ്ഥലത്തെ തെളിവുകള്‍ നശിപ്പിക്കാന്‍ നടന്ന നീക്കങ്ങള്‍ കൊലപാതകത്തിന് പിന്നില്‍ മറ്റാരോ ഉണ്ടോയെന്ന സംശയം ബലപ്പെടുത്തുന്നു.

കൊല്ലപ്പെട്ട നസ്രീനയുടെ വീട്ടിലെ കിണറ്റില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ അന്വേഷണ സംഘം കണ്ടെത്തിയത് കഴിഞ്ഞ ദിവസമാണ്. കൊല്ലപ്പെട്ട നസ്രീനയുടെ രണ്ട് ഫോണുകളും ജീവനൊടുക്കിയ അദിനാന്റെ ഫോണുമാണ് കിണറ്റില്‍ നിന്നും കിട്ടിയത്.

അദിനാന്‍ ജീവനൊടുക്കിയതിന് പിന്നാലെയാണ് തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമം നടന്നത്.കൊല നടക്കുമ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്ന അടുത്ത ബന്ധു ബഹളം കേട്ടയുടന്‍ വീട്ടിലെത്തിയ രണ്ടു ബന്ധുക്കള്‍ എന്നിവരെയാണ് അന്വേഷണസംഘത്തിന് സംശയം.

ഈ മൂന്നുപേരില്‍ മൊബൈല്‍ ഫോണുകള്‍ കിണറ്റില്‍ ഇടാന്‍ കൂടുതല്‍ സാധ്യതയുള്ള യുവാവില്‍ നിന്ന് പ്രാഥമിക വിവരങ്ങള്‍ ചേവായൂര്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. മൂവരും പൊന്നാനിയില്‍ നസ്രീനയുടെ പിതാവിന്റെ വീട്ടിലാണ് ഉള്ളത്.

ഇവരെ കോഴിക്കോട് വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്യും. ഇതുകൂടാതെ കൊല്ലപ്പെട്ട നസ്രീനയുടെയും ആത്മഹത്യ ചെയ്ത അദിനാന്റെയും രക്ഷിതാക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും മൊഴിയെടുക്കും. നസ്രിനയുടെ ഫോണില്‍ നിന്ന് അദിനാന്റെ സുഹൃത്തിന് വാട്‌സ്ആപ്പ് സന്ദേശം അയച്ചെന്നും കണ്ടെത്തി.

പുലര്‍ച്ചെ ഒന്നരയ്‌ക്കും രണ്ടിനും ഇടയില്‍ അയച്ച മെസേജില്‍ അദിനാന്‍ മരിച്ചുവെന്ന് അറിയിക്കുന്ന ഉള്ളടക്കമുണ്ടെന്നാണ് കണ്ടെത്തല്‍. അദിനാന്റെ സുഹൃത്തിന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. അദിനാന്റെ ശരീരത്തില്‍ നിന്നെടുത്ത പാക്കിംഗ് ടേപ്പ് ഫോറന്‍സിക് പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ റിപ്പോര്‍ട്ട് കൂടി ലഭിച്ചാല്‍ കേസില്‍ കൂടുതല്‍ സ്ഥിരീകരണം ലഭിക്കുമെന്നും പൊലീസ് പറഞ്ഞു.

 

Recent Posts