ആ കാറപകടമാണ് എല്ലാം മാറ്റിമറിച്ചത്. അലക്ഷ്യമായി പാഞ്ഞ കാറിന്റെ ചക്രങ്ങള്‍ ദേവകിയമ്മയുടെ കാല്‍പാദം ചതച്ചരച്ചു. തുടര്‍ന്ന് മൂന്ന് വര്‍ഷത്തോളം അനങ്ങാനാവാതെ കിടക്കയിലെ വിശ്രമം. പക്ഷേ ആ അപകടവും വിശ്രമവും ആലപ്പുഴ ജില്ലയ്‌ക്ക് നല്‍കിയത് അളവില്ലാത്ത ഹരിത സമൃദ്ധി. സംസ്ഥാനത്തെ ‘കാടില്ലാ ജില്ല’യെന്ന ദുഷ്‌പേരില്‍നിന്ന് ആലപ്പുഴയെ രക്ഷിച്ചതും ആ അപകടം തന്നെ. കൊല്ലക്കയില്‍ ദേവകി അമ്മയുടെ മുതുകുളത്തെ ആ വനസ്വര്‍ഗം അറിയപ്പെടുന്നത്, ‘തപോവനം.’
ദേവകി അമ്മയ്‌ക്ക് പ്രകൃതി ദേവിയാണ്: പ്രാണവായുവിന്റെ അനന്തസ്രോതസ്സാണ്. അതുകൊണ്ടാണ് തന്റെ 93-ാം വയസ്സിലും അവര്‍ നമ്മോട് ഇപ്രകാരം പറയുന്നത്-മരം നടുക. കഴിയുന്നത്ര മരം നട്ട് പരിപാലിക്കുക. നിങ്ങള്‍ക്കാവശ്യമായ പ്രാണവായു ഉല്‍പ്പാദിപ്പിക്കുന്നതിനുവേണ്ട മരമെങ്കിലും നിങ്ങള്‍ നട്ടുവളര്‍ത്തുക.
മുതുകുളത്തെ ‘തപോവനം’ ഇന്ന് പ്രകൃതി സ്‌നേഹികളുടെ പുണ്യഭൂമിയാണ്. കുട്ടികള്‍ക്കത് പാഠശാലയാണ്. തപോവനത്തിലെ ‘താപസി’ ഇന്നും പത്മശ്രീ ദേവകി അമ്മ തന്നെ. അവിടെ 200 ല്‍ അധികം സ്പീഷിസുകളില്‍ പെടുന്ന രണ്ടായിരത്തിലേറെ സസ്യലതാദികള്‍ക്കൊപ്പം അവര്‍ അന്തിയുറങ്ങുന്നു. കരുത്തുറ്റ തുണയുമായി പരിസ്ഥിതി എഞ്ചിനീയറിങ് വിദഗ്‌ദ്ധയായ മകള്‍ പ്രൊഫ. തങ്കമണിയും ഒപ്പമുണ്ട്. ഊഷരമായ ചൊരിമണലില്‍ പടുത്തുയര്‍ത്തിയ വനസ്ഥലിയില്‍ നാടെങ്ങുനിന്നുമെത്തുന്ന വിത്തും വിളകളും അവര്‍ നട്ടുവളര്‍ത്തിക്കൊണ്ടേയിരിക്കുന്നു.
ഒരിക്കല്‍ നൂറുമേനി വിളഞ്ഞ വയലുകളുടെ ഓരത്താണ് ദേവകി അമ്മയുടെ അഞ്ചേക്കര്‍ വിസ്തൃതിയുള്ള വനം. ആകാശത്തോളമുയര്‍ന്ന വന്‍മരങ്ങളും കെട്ടിപ്പിണഞ്ഞുകിടക്കുന്ന വള്ളികളുമുള്ള ‘തപോവന’ത്തില്‍ പക്ഷേ വന്യമൃഗങ്ങളെ ഭയക്കേണ്ട. മാവും പ്ലാവും ആഞ്ഞിലിയും മഹാഗണിയും പൈനുമൊക്കെ നിറഞ്ഞു നില്‍ക്കുന്നെങ്കിലും ശ്രദ്ധേയമായ മറ്റനേകം മരജാതികളുണ്ട് തപോവനത്തില്‍. സംന്യാസികള്‍ക്ക് പ്രിയപ്പെട്ട കമണ്ഡലുമരം, അപര സസ്യങ്ങളുടെ ദാഹമകറ്റുന്ന ബുദ്ധമരം, അഴകേറിയ മയില്‍ച്ചെടി, ഓറഞ്ച് നിറമുള്ള കുരുവിപ്പഴച്ചെടി, ഐശ്വര്യമേകുന്ന ലക്ഷ്മി തരു, ദാഹമകറ്റുന്ന ചൈനീസ് ഓറഞ്ച്, പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന പഞ്ഞിമരം, അശോകവനിയിലെ ശിംശിപ വൃക്ഷം, പാമ്പുവിഷത്തിന് പ്രതിവിധിയായ നാഗവല്ലി, ചന്ദനത്തെ അനുകരിക്കുന്ന എണ്ണ വേങ്ങ, എല്ല് കൂടാന്‍ നാട്ടുവൈദ്യന്മാര്‍ ഉപയോഗിക്കുന്ന എല്ലൂരി. കൊളസ്‌ട്രോളിനെ ചെറുക്കുന്ന നീര്‍മരുത്, ഗുരുവായൂരപ്പന് പ്രിയപ്പെട്ട നെന്മേനി വാക എന്നിവ അവയില്‍ ചിലത് മാത്രം. പൂപ്പാതിരിയും പനച്ചിയും തമ്പകവും മഞ്ഞക്കടമ്പും രാജപുളിയും കൊക്കവുമൊക്കെ ഈ തപോവനത്തിലെ അന്തേവാസികളാണ്.
ജലസംരക്ഷണത്തിന്റെ മാതൃകയെന്നോണം വനത്തില്‍ തീര്‍ത്തിരിക്കുന്ന നാടന്‍ കുളങ്ങളില്‍ വേനലിലും ആവശ്യത്തിന് വെള്ളമുണ്ട്. അവിടെ നാടന്‍ മീനുകളോട് കിന്നാരം പറയുന്ന നാടന്‍ പക്ഷികളും നാകമോഹന്‍, മരതക പ്രാവ് തുടങ്ങിയ ദേശാടനകിളികളും ചിലപ്പോള്‍ കുളക്കരയില്‍ കണ്ടേക്കാം. കീരിയും ചേരയും ഉടുമ്പും മുതല്‍ കറവയുള്ള നാടന്‍ പശുക്കളും എരുമകളും വരെ ഈ സൂക്ഷ്മ ജൈവ വ്യവസ്ഥയുടെ ഭാഗമാണ്.
കൃഷിയും സസ്യപരിപാലനവും ദേവകി അമ്മയുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ്. അധ്യാപകനായിരുന്ന ഭര്‍ത്താവ് എന്നും നല്‍കിയ വിത്തും തൈകളുമായിരുന്നു അവരുടെ ആദ്യ പ്രചോദനം. ഭര്‍തൃമാതാവിനൊപ്പം പാടത്തില്‍ പണിക്കിറങ്ങിയത്. അപൂര്‍വ അനുഭവം. പാടത്ത് കൃഷി ഇല്ലാതായപ്പോള്‍ ഒഴിഞ്ഞുകിടന്ന വൈയ്‌ക്കോല്‍ കുളങ്ങളിലായിരുന്നു ആദ്യ കൃഷി. കാലിയായ പെയിന്റ് ടിന്നുകളില്‍ മണ്ണ് നിറച്ച് നട്ട വിത്തുകള്‍ പൊട്ടിമുളച്ച് കാണുന്നതായിരുന്നു അവരുടെ ആവേശം. ജൈവകൃഷിയായിരുന്നു തപോവനത്തിന്റെ കരുത്ത്. ആ കരുത്തില്‍ ആലപ്പുഴയിലെ ആ ചൊരിമണല്‍ ഒന്നാംതരം വിളമണലായി മാറി.
തപോവനത്തില്‍ ‘കള’കളെ ആരും ഹിംസിക്കാറില്ല. കാരണം ‘കള’ എന്ന വിളിപോലും ശരിയല്ലെന്ന് ദേവകി അമ്മ വിശ്വസിക്കുന്നു. ”നമുക്കാവശ്യമുള്ള സസ്യലതാദികളെ മാത്രമേ ഭൂമി ദേവി നല്‍കിയിട്ടുള്ളൂ. ഓരോ സസ്യത്തിനും അതിന്റേതായ ഔഷധഗുണമുണ്ട്. അതിനെ തിരിച്ചറിയാത്തതുകൊണ്ടാണ് നാം അവയെ കളയെന്നു വിളിക്കുന്നത്. ”ദേവകി അമ്മ പറയുന്നു. മക്കളും കൊച്ചുമക്കളുമൊക്കെ തപോവനത്തിന്റെ നന്മയില്‍ എന്നും ഭാഗഭാക്കാണെന്ന് ആ അമ്മ അഭിമാനത്തോടെ പറയുന്നു. എങ്കിലും മരങ്ങളെ മക്കളെക്കാളും പ്രിയമാണ്.” കാരണം അവയ്‌ക്ക് സംസാരിക്കാന്‍ ആവില്ലല്ലോ. നാം പറയുന്നത് സസ്യലതാദികള്‍ക്ക് നന്നായി മനസ്സിലാവും. സ്വന്തം ജീവിത ശൈലിയിലൂടെ അവ പ്രതികരിക്കും. നമുക്കത് കേള്‍ക്കാനുള്ള കഴിവുണ്ടാവണമെന്നു മാത്രം.” പ്രകൃതിയോടുള്ള സമര്‍പ്പണത്തില്‍ തനിക്കു ലഭിച്ച പുരസ്‌കാരങ്ങളെല്ലാം ഭൂമിദേവിയുടെ വരദാനങ്ങളായാണ് ദേവകിയമ്മ കാണുന്നത്. പത്മശ്രീ, നാരിശക്തി പുരസ്‌കാരം, വൃക്ഷമിത്ര സമ്മാനം, ഭൂമി മിശ്ര അവാര്‍ഡ് തുടങ്ങിയവയൊക്കെ ആ അമ്മ ഭൂമിദേവിയുടെ കനിവിനു മുന്നില്‍ സമര്‍പ്പിക്കുന്നു.
മരങ്ങളെ വെട്ടിവീഴ്‌ത്തുന്നതിന് തപോവനത്തിലെ ഈ താപസി എന്നും എതിരാണ്. കാരണം അവയും ജീവനുള്ള പ്രകൃതി സൃഷ്ടികളാണ്. നിവൃത്തിയില്ലാത്ത ഘട്ടത്തില്‍ ഏതെങ്കിലുമൊരു മരം വെട്ടേണ്ടിവന്നാല്‍ അതിന് മരത്തിന്റെ അനുവാദം വാങ്ങണമെന്ന കാര്യത്തില്‍ നിര്‍ബന്ധം. മരച്ചുവട്ടില്‍ നിലവിളക്ക് കൊളുത്തി, കര്‍പ്പൂരം കൊണ്ട് ആരതിയുഴിഞ്ഞ്, പ്രാര്‍ത്ഥിച്ച് അനുവാദം വാങ്ങും. അതിലെ സകലജീവജാലങ്ങളോടും അപകടമില്ലാതെ മാറിത്താമസിക്കാന്‍ അപേക്ഷിക്കും…
നമുക്കു വേണ്ട പ്രാണവായു നാം തന്നെ ഉല്‍പ്പാദിപ്പിക്കുക. അതിനായി മരങ്ങള്‍ പരമാവധി നട്ടുവളര്‍ത്തുക. കാലാവസ്ഥയെ അപകടകരമായ മാറ്റത്തില്‍നിന്ന് സംരക്ഷിക്കുക-തപോവനം കാണാനെത്തുന്ന കുട്ടികളോട് ഈ പ്രകൃതി മുത്തശ്ശി നല്‍കുന്ന സന്ദേശമിതാണ്. അതിന്റെ സാക്ഷാത്കാരമാണ് തപോവനം. ‘കാടെവിടെ മക്കളെ’എന്ന കവിയുടെ ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് മുതുകുളത്ത് മിടിക്കുന്ന ഈ ‘ഹരിതഹൃദയം.’












