പാറശ്ശാല: അമ്പത് കോടിയോളം രൂപ മുടക്കി നിര്‍മിച്ച പാറശ്ശാല ഗവ. ആശുപത്രിയിലെ മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രാണവായു നല്‍കാന്‍ പോലും ജീവനക്കാരില്ല. കഴിഞ്ഞ ദിവസം ജോലിക്കിടെ കുഴഞ്ഞ് വീണ കെഎസ്ഇബിയിലെ കരാര്‍ ജീവനക്കാരന്‍ അമ്പൂരി സ്വദേശി സന്തോഷ് (46) മരണപ്പെട്ടത് യഥാസമയം ഓക്‌സിജന്‍ നല്‍കാത്തതിനാല്‍. ജോലിക്കിടെ കുഴഞ്ഞുവീണ സന്തോഷിനെ ഉടന്‍ തന്നെ സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സയ്‌ക്ക് ശേഷം ഓക്‌സിജന്‍ നല്‍കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചെങ്കിലും യഥാസമയം നല്‍കിയില്ല. നഴ്‌സ് മറ്റ് രോഗികളെ പരിചരിക്കുന്ന തിരക്കിലായിരുന്നു. കൃത്യമായ ചികിത്സ ലഭിക്കാത്തതാണ് മരണത്തിനിടയാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതെയും മതിയായ ജീവനക്കാരെ നിയമിക്കാതെയും ഭരണ നേട്ടമെന്ന് കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തുകയായിരുന്നു.
ഒ പി ബ്ലോക്കിലെ ഓപ്പറേഷന്‍ തിയറ്റര്‍ ഉള്‍പ്പെടെയുള്ളവയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടില്ല. പുതിയ ബ്ലോക്കില്‍ മറ്റ് സംവിധാനങ്ങളും പ്രവര്‍ത്തനസജ്ജമാക്കിയില്ല. ആധുനിക സംവിധാനങ്ങളോടെ ലബോറട്ടറികള്‍ സജ്ജമാക്കുമെന്നും മൂന്ന് കോടി രൂപ ചെലവഴിച്ച് പുതിയ ഡയാലിസിസ് യൂണിറ്റില്‍ പതിനാല് രോഗികള്‍ക്ക് ഒരേ സമയം ചികിത്സ നടത്താന്‍ കഴിയുമെന്നും പ്രഖ്യാപനമുണ്ടായിരുന്നു. കേരള തമിഴ്‌നാട് അതിര്‍ത്തി പ്രദേശത്തെ പഞ്ചായത്തുകളില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും ആയിരങ്ങള്‍ ചികിത്സ തേടി എത്തുന്ന പാറശാല ആശുപത്രി വികസനത്തിന് മൂന്ന് ഘട്ടങ്ങളിലായി 153 കോടി രൂപയുടെ മാസ്റ്റര്‍പ്ലാന്‍ തയാറാക്കിയിട്ടുണ്ടെന്നും പ്രഖ്യാപനം നടത്തി. എന്നാല്‍ ആശുപത്രി കെട്ടിടം നിര്‍മിച്ച ശേഷം പ്രവര്‍ത്തിപ്പിക്കാത്തതിനെ തുടര്‍ന്ന് മനുഷ്യാവകാശ കമ്മിഷനില്‍ പരാതി നല്‍കി. ഇതോടെ തറയിലെ ടൈല്‍സ് അടക്കം കുത്തിപ്പൊളിച്ച് വീണ്ടും പണി പൂര്‍ത്തിയാക്കി അത്യാഹിത വിഭാഗം പ്രവര്‍ത്തനം തുടങ്ങി. ഇതനുസരിച്ച് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ആരോഗ്യവകുപ്പ് അഡീഷണല്‍ ഡെപ്യൂട്ടി ഡയറക്ടറും ജില്ലാ മെഡിക്കല്‍ ഓഫീസറും സംയുക്ത പരിശോധന നടത്തണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവിട്ടു.
ആശുപത്രിയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത് നടപ്പിലാക്കിയിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും ഒമ്പത് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
















