Main Article

‘ദു’വിശേഷം എഴുത്തച്ഛനെതിരെയും

Published by
എം. സതീശന്‍

റഞ്ഞുപഴകിപ്പോയ കെട്ടുകഥയിലെ കഥാപാത്രത്തെ പേരിന്റെ അറ്റത്ത് തൂക്കിയിട്ടാണൊരുവന്‍ തുഞ്ചത്ത് എഴുത്തച്ഛന്‍ എന്നൊരാളില്ല എന്ന് വാദിക്കുന്നത്. അത് മുഴുപ്പോടെ അച്ചടിക്കാനിറങ്ങിയവനും പണ്ട് പേരിന്റെ മുന്നിലൊരു വാലുണ്ടായിരുന്നു. മുന്നിലാണോ വാല് വേണ്ടത് എന്ന ആശയക്കുഴപ്പം വേണ്ട. മതം പറഞ്ഞും പാര്‍ട്ടി പറഞ്ഞും വോട്ട് തെണ്ടുകയാണ് പത്രത്തിന്റെ പണിയെന്ന് കരുതിയവരുടെ കന്നം തിരിവിലാണയാള്‍ ഭാഷാപിതാവിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യാനിറങ്ങിയത്. ഈ പണി താനാദ്യമായല്ല എടുക്കുന്നതെന്ന് എഴുത്തുകാരന്‍ എന്ന് സ്വയം പ്രഖ്യാപിക്കുന്ന പുമാന്‍ വീമ്പ് പറയുന്നുമുണ്ട്. തുഞ്ചന്‍ സര്‍വകലാശാലയില്‍ പ്രസംഗിക്കാന്‍ പോയപ്പോഴും ഇത് പറഞ്ഞുപോലും. ഒരു യൂണിറ്റ് വാര്‍ഷികത്തില്‍ വിളമ്പിയ മണ്ടത്തരം പത്രത്തിന്റെ എഡിറ്റ് പേജിലടിക്കാന്‍ കാട്ടിയ ഉളുപ്പില്ലായ്‌മയ്‌ക്ക് എന്ത് പേര് വിളിക്കണം.

പണ്ടിതായിരുന്നില്ല വാദം. മലയാളത്തിന് ഒരു അച്ഛനല്ല, രണ്ട് അച്ഛന്മാരുണ്ട് എന്നായിരുന്നു അന്നൊരാള്‍ ഗവേഷിച്ച് കണ്ടെത്തിയത്. അത് അച്ചടിച്ചത് ഏറ്റവും കൂടുതല്‍ ആളുകള്‍ വായിക്കുന്നുവെന്ന് സ്വയം പ്രഖ്യാപിക്കുന്ന പത്രമാണ്. അച്ഛന്മാരിലൊരാള്‍ എഴുത്തച്ഛനും രണ്ടാമന്‍ അര്‍ണോസ് പാതിരിയുമാണെന്നായിരുന്നു വാദം. രണ്ടുപേരും സമകാലികരായിരുന്നുവെന്നും അവര്‍ അന്യോന്യം കൊടുത്തും വാങ്ങിയും സൃഷ്ടിച്ചെടുത്തതാണ് ഇന്ന് കാണുന്ന മലയാളമെന്നുമായിരുന്നു പത്രത്തിന്റെ ഞായറാഴ്ച പതിപ്പില്‍ അടിച്ചുവന്നത്. വേറെയും കണ്ടെത്തലുകള്‍ അക്കാലത്ത് ആ പത്രം നടത്തിയിരുന്നു. മലയാളത്തിലെ ആദ്യ ഖണ്ഡകാവ്യം ചാവറയച്ചന്റെ അനസ്താസ്യയുടെ രക്തസാക്ഷ്യമാണ് എന്നായിരുന്നു അതിലൊന്ന്. കവി ഡി. വിനയചന്ദ്രനെപ്പോലുള്ളവര്‍ അന്ന് അതിനെ ചോദ്യം ചെയ്ത് എഴുതിയ നീണ്ട ലേഖനം എഡിറ്റിങ് എന്ന ആഭാസത്തിലൂടെ രണ്ട് ഖണ്ഡികയാക്കി ചുരുക്കിയാണ് അവര്‍ പ്രസിദ്ധീകരിച്ചത്.

അന്ന് സംശയിച്ചിടത്തേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. എഴുത്തച്ഛന്‍ ഇല്ലെന്ന് മാത്രമല്ല ഹെര്‍മന്‍ ഗുണ്ടര്‍ട്ട് സായിപ്പും മിഷണറിമാരുമൊക്കെയാണ് മലയാളത്തിന്റെ പിതാക്കന്മാരെന്നും ഇയാള്‍ പറയുന്നു. ഒമ്പതാം നൂറ്റാണ്ടില്‍ കുലശേഖര ആള്‍വാരുടെ കാലത്ത് കൂടിയാട്ടത്തിലെ സംസ്‌കൃത മലയാളം മുതല്‍ പോയ നൂറ്റാണ്ടില്‍ വേലുത്തമ്പി ദളവ കുണ്ടറ വിളംബരത്തിലൂടെ അവതരിപ്പിച്ച പ്രൗഢമായ മലയാളം വരെ ആയിരത്തിലധികം കൊല്ലത്തെ സുദൃഢമായ പാരമ്പര്യത്തെ ഒറ്റയടിക്ക് വെട്ടിനിരത്തി ഗുണ്ടര്‍ട്ട് സായിപ്പ് റബര്‍ നട്ട് വിളയിച്ചതെടുത്തതാണ് നമ്മുടെ ഭാഷയെന്നാണ് പള്ളിപ്പത്രത്തിന്റെ നടുപ്പേജില്‍ അച്ചടിച്ചുവന്നത്. റബര്‍ വിദ്യാഭ്യാസം തരുമെന്നും എഴുത്തുകാരന്‍ ഗവേഷിച്ച് കണ്ടെത്തിയിട്ടുണ്ട്. അബദ്ധം തിരുത്തുന്നതാണ് മിനിമം മര്യാദ. ഇമ്മാതിരി ചപ്പടാച്ചികള്‍ എഴുതി മതവെറി സൃഷ്ടിക്കുന്നവരെ പത്രമോഫീസിന്റെ പടിക്ക് പുറത്താക്കുന്നതാവും വിവേകം. (അത് ആ പത്രത്തിന്റെ നടത്തിപ്പുകാര്‍ക്കുണ്ടെങ്കില്‍ മാത്രം).

ഈ തോന്നിവാസം എഴുതിവിട്ട മണ്ടച്ചാര്‍ കരുതിയത് എഴുത്തച്ഛന് മുമ്പ് മലയാളം ഉണ്ടായിരുന്നില്ല എന്നാണെന്ന് തോന്നുന്നു. ലിപിയും ചിട്ടയും വരുത്തി മലയാളത്തെ പരിഷ്‌കരിക്കുകയാണ് എഴുത്തച്ഛന്‍ ചെയ്തത്. വാരനാരിമാരുടെ അംഗപ്രത്യംഗവര്‍ണന നടത്തി ശ്ലീലാശ്ലീലങ്ങളില്‍ ആണ്ടുമുങ്ങിയിരുന്ന മണിപ്രവാള മലയാളത്തെ രാമനാമം പാടി നവീകരിക്കുക വഴിയാണ് നമ്മള്‍ മലയാളികള്‍ അദ്ദേഹത്തെ ഭാഷാപിതാവ് എന്ന് വിളിച്ചത്. ഇത് അറിയാതെയാവില്ല കെട്ടിയിറക്കിയ പണ്ഡിതന്‍ എഴുത്തച്ഛനെയും കുരിശില്‍ തറച്ച് പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ ഇറങ്ങിയത്.

മണിപ്രവാളവും പാട്ടുസാഹിത്യവും ഗാഥകളുമൊക്കെ പാടിയും പറഞ്ഞും കാലം പോയതിന് ശേഷമാണ് രാമായണം കിളിപ്പാട്ടുമായി എഴുത്തച്ഛന്‍ വരുന്നത്. രാമായണം ആയിരക്കണക്കിന് വര്‍ഷങ്ങളായി മലയാളിയുടെ നാവിന്‍ തുമ്പിലുണ്ട്. വിശുദ്ധ തോമസിന്റെ ആഗമനമുണ്ടായെന്ന കഥ പറഞ്ഞ് പ്രചരിപ്പിക്കുന്നതിനും മുമ്പ്. ഒമ്പതാം നൂറ്റാണ്ടില്‍ കുലശേഖര ആള്‍വാര്‍ 33 പാട്ടുകളിലൂടെ രാമായണം അവതരിപ്പിച്ചതാണ് അതിന്റെ ചരിത്രം. പുനം നമ്പൂതിരിയുടെ രാമായണം ചമ്പു, അയ്യിപ്പിള്ളി ആശാന്റെ രാമകഥപ്പാട്ട്, ചീരാമകവിയുടെ രാമചരിതം, കണ്ണശ്ശപ്പണിക്കരുടെ കണ്ണശ്ശരാമായണം…. എഴുത്തച്ഛന്റെ ശാരികപ്പൈതല്‍ അദ്ധ്യാത്മരാമായണം പാടിയെത്തുന്നതിന് വഴി തുറന്ന രാമകഥകള്‍…. തുഞ്ചന്‍പറമ്പും ചിറ്റൂര്‍ മഠവും കിളിപ്പാട്ട് പ്രസ്ഥാനവും ഹരിനാമകീര്‍ത്തനവുമൊക്കെ നിലനില്‍ക്കെ എഴുത്തച്ഛനെഴുതിയ ഓലക്കീറ് കാണട്ടെ എന്ന് വെല്ലുവിളിക്കുന്നവര്‍ക്ക് എന്ത് ചികിത്സ നല്കിയാലും മതിയാകില്ല. ആ രോഗം മാറാനിടയില്ല. എന്നാല്‍ അത് പകര്‍ച്ച വ്യാധിയാണെങ്കില്‍ എത്ര അധ്വാനിച്ചിട്ടായാലും മരുന്ന് കണ്ടെത്തേണ്ടിവരും.

തുഞ്ചനും കുഞ്ചനും ചെറുശ്ശേരിയും മേല്‍പ്പുത്തൂരും പൂന്താനവുമൊക്കെ പാടിപ്പഠിപ്പിച്ചത് മതമായിരുന്നില്ല, കേരളത്തിന്റെ മഹിത സംസ്‌കാരമായിരുന്നുവെന്ന സാമാന്യ ബോധമുണ്ടെങ്കില്‍ ഈ അസൂയയ്‌ക്ക് പരിഹാരമായേനെ. ഇന്നാട്ടില്‍ പിറന്നവര്‍ എഴുതേണ്ടതാണ് അവര്‍ എഴുതിയത്. അതെല്ലാം മതഭേദമില്ലാതെ മലയാളി പഠിക്കുകയും പാടുകയും ചെയ്തതാണ്. ഇനിയിപ്പോള്‍ മിഷണറിമാരുടെ പഴയ കഥയും കൊണ്ടിറങ്ങിയാല്‍ പരിഹാസ്യമാവുകയാവും ഫലം. കൂട്ടിയാല്‍ കൂടില്ല…. അത്രതന്നെ… ബോധപൂര്‍വമാണ് പത്രം ഈ കടുംകൈ ചെയ്തതെങ്കില്‍ പ്രതികരിക്കേണ്ടത് കേരളത്തിലെ പ്രബുദ്ധമെന്ന് കൊട്ടിഘോഷിക്കുന്ന സാംസ്‌കാരിക ലോകമാണ്. സ്വയം തിരുത്താനുള്ള ബോധം കാട്ടേണ്ടത് അതിന്റെ നടത്തിപ്പുകാരുമാണ്. ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലമെന്ന് എഴുത്തച്ഛന്‍ എഴുതിയത് വെറുതെയല്ലെന്ന് അവരും അറിയുന്നത് നല്ലതാണ്.

Recent Posts