മുംബൈ: നിർബന്ധിത മതപരിവർത്തന കേസിൽ ഒളിവിൽ കഴിയുന്ന ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (ടിസിഎസ്) എച്ച്ആർ വകുപ്പിലെ അസിസ്റ്റന്റ് ജനറൽ മാനേജർ നിദാ ഖാൻ മുൻകൂർ ജാമ്യാപേക്ഷ ഫയൽ ചെയ്തു. നാസിക്കിലെ കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. മാത്രമല്ല നിദ ഗർഭിണിയാണെന്നും അവരുടെ കുടുംബം പറഞ്ഞു. ജാമ്യാപേക്ഷയിൽ അവരുടെ ആരോഗ്യസ്ഥിതിയും പറയുന്നുണ്ട്.
ഒമ്പത് ജീവനക്കാർ (എട്ട് സ്ത്രീകളും ഒരു പുരുഷനും) സമർപ്പിച്ച പരാതിയിൽ ഇന്നലെ ഏഴ് ജീവനക്കാരെ അറസ്റ്റ് ചെയ്തിരുന്നു.. സംഭവത്തിൽ വനിതാ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്യുകയും വിഷയം പഠിക്കാൻ പ്രത്യേക സമിതി രൂപീകരിക്കുകയും ചെയ്തു. ഈ കമ്മിറ്റിയിലെ അംഗങ്ങൾ ഇന്ന് നാസിക് ഓഫീസ് സന്ദർശിച്ച് തെളിവുകൾ ശേഖരിക്കും.
അന്വേഷണത്തിന്റെ പശ്ചാത്തലത്തിൽ, ടിസിഎസ് ഔട്ട്‌സോഴ്‌സിംഗ് സെന്റർ താൽക്കാലികമായി നിർത്തിവച്ചു. വീട്ടിൽ നിന്ന് ജോലി ചെയ്യുന്ന സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഓഫീസിൽ നടന്ന ആസൂത്രിത നീക്കത്തെക്കുറിച്ച് വനിതാ ജീവനക്കാരാണ് അടുത്തിടെ വെളിപ്പെടുത്തിയത്.അറസ്റ്റിലായവർക്ക് തീവ്രവാദ സംഘടനകളിൽ നിന്നും വിദേശ സഹായങ്ങളിൽ നിന്നും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ എൻഐഎയുടെയും മഹാരാഷ്‌ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെയും (എടിഎസ്) സഹായം തേടിയിട്ടുണ്ട്.
ഓഫീസിലെ നിദാ ഖാന്റെ പെരുമാറ്റം വളരെ ആധിപത്യമുള്ളതായിരുന്നുവെന്നും എല്ലാവരും അവരെ ഭയപ്പെട്ടിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ഇസ്ലാമിക പാരമ്പര്യങ്ങൾക്കനുസൃതമായി വസ്ത്രം ധരിക്കാനും ആചാരങ്ങൾ പാലിക്കാനും അവർ വനിതാ ജീവനക്കാരെ പഠിപ്പിക്കുമായിരുന്നു എന്നാണ് ആരോപണം. ബുർഖ എങ്ങനെ ധരിക്കണമെന്ന് നിദ ഖാൻ തങ്ങൾക്ക് നിർദ്ദേശം നൽകുമെന്ന് ഒരു വനിതാ ജീവനക്കാരി പറഞ്ഞു. ഈ വിഷയത്തിൽ നാസിക്കിൽ രജിസ്റ്റർ ചെയ്ത ഒമ്പത് എഫ്‌ഐആറുകളിൽ ആദ്യ പരാതിയിൽ തന്നെ നിദ ഖാന്റെ പേര് ഉയർന്നുവന്നിരുന്നു.
















