കൊച്ചി: കഴിഞ്ഞ ഏതാനും ദിവസങ്ങളായി റെക്കോർഡ് വേഗത്തിൽ കുതിച്ചുയർന്നുകൊണ്ടിരുന്ന സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് വലിയ കുറവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണ്ണത്തിന് പവന് 1000 രൂപ താഴ്ന്ന് 1,13,080 രൂപയിലെത്തി. ഗ്രാമിന് 125 രൂപ കുറഞ്ഞ് 14,135 രൂപയിലെത്തി. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 15,420 രൂപയും, പവന് 1,23,360 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 11,565 രൂപയും പവന് 92,520 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 275 രൂപയും കിലോഗ്രാമിന് 2,75,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രണ്ടായിരത്തിലധികം രൂപയുടെ വർദ്ധനവാണ് കേരളത്തിലെ സ്വർണ്ണവിപണിയിൽ ഉണ്ടായത്. കേരളത്തിൽ വിവാഹ സീസൺ സജീവമായ ഘട്ടത്തിൽ സ്വർണ്ണവിലയിലുണ്ടായ ഈ ഇടിവ് കുടുംബങ്ങളുടെ വലിയ ആശങ്ക ഒഴിവാക്കി. പണിക്കൂലി, 3 ശതമാനം ജിഎസ്ടി, ഹാൾമാർക്കിംഗ് ചാർജുകൾ എന്നിവ ചേർക്കുമ്പോൾ ഒരു പവൻ ആഭരണത്തിന് നേരത്തെ 1.20 ലക്ഷം രൂപ വരെ നൽകേണ്ടി വരുമായിരുന്നു. ഇന്നത്തെ വിലക്കുറവോടെ ഇത് ഗണ്യമായി കുറയും. എങ്കിലും അന്താരാഷ്‌ട്ര വിപണിയിലെ അസ്ഥിരത കാരണം വില ഇനിയും ചാഞ്ചാടാൻ സാധ്യതയുണ്ടെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.
ഇസ്രയേല്‍-ലബനൻ വെടിനിർത്തലിന് പിന്നാലെ ഇറാനുമായുള്ള യുദ്ധവും ഉടൻ അവസാനിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയത് ഓഹരി വിപണികള്‍ക്ക് ആവേശമായിട്ടുണ്ട്. ക്രൂഡ് ഓയില്‍ വില കുറഞ്ഞു. അതിനാല്‍ രാജ്യാന്തര സ്വർണവില കുറഞ്ഞതാണ് കേരളത്തില്‍ ഇന്ന് സ്വർണവില കുറയാൻ കാരണം.














