ശാസ്താംകോട്ട: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ താല്‍ക്കാലിക ഒഴിവുകളിലേക്ക് പാര്‍ട്ടി സെക്രട്ടറിക്ക് കത്ത് നല്‍കിയതിന് പിന്നാലെ ഇത്തരത്തില്‍ നടത്തിയിട്ടുള്ള അനധികൃത നിയമനങ്ങള്‍ വിവാദമാകുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം വരുംമുന്‍പും ഇത് സംബന്ധിച്ച് ഒരുതരത്തിലുള്ള അന്വേഷണവും നടപടിയും ഉണ്ടായില്ല. കൊല്ലം ജില്ലയിലെ പല ഗ്രാമപഞ്ചായത്തുകളിലെയും വാഹനത്തില്‍ ഡ്രൈവർമാരായി പാര്‍ട്ടി ശുപാര്‍ശ ചെയ്യുന്ന സ്വന്തക്കാരെ തിരുകികയറ്റി കോടതി ഉത്തരവുകള്‍ക്ക് പുല്ലുവില നല്‍കുന്നതായി പരാതിയുണ്ട്.
കൊല്ലം ജില്ലാ എല്‍വിഡി ഡ്രൈവേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷനാണ് ഇത്തരം താല്‍ക്കാലിക നിയമനങ്ങള്‍ക്ക് പിന്നിലെ കൂറ്റന്‍ ക്രമക്കേടുകളുടെ തെളിവുകളുമായി നിയമ നടപടിയിലേക്ക് നീങ്ങുന്നത്. വെക്കേഷനു ശേഷം കോടതി തുറന്നാല്‍ നിയമനടപടിക്ക് ഒരുങ്ങുകയാണ് ഇവര്‍. സംസ്ഥാനത്തെ 52 ഗ്രാമപഞ്ചായത്തുകളിലെ താല്‍ക്കാലിക ഡ്രൈവര്‍മാരെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ ഉത്തരവായതോടെ ഈ നിയമവിരുദ്ധ നിയമനത്തിന് സര്‍ക്കാരിന്റെ കൂടി ഒത്താശയുണ്ടന്ന് വ്യക്തമായിക്കഴിഞ്ഞു.
ഇടതു വലതു വ്യത്യാസമില്ലാതെ ഇഷ്ടക്കാരെ തിരുകി കയറ്റിയ പഞ്ചായത്ത് ഭരണകര്‍ത്താക്കള്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് കൂടി ലഭിച്ചതോടെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ റാങ്ക് ലിസ്റ്റില്‍ ഇടം നേടി നിയമനം കാത്ത് കഴിയുന്ന 4700 ഉദ്യോഗാര്‍ത്ഥികളുടെ ഭാവിയാണ് സര്‍ക്കാര്‍ തകര്‍ത്തത്. കൊല്ലം ജില്ലയില്‍ നാനൂറ് പേരുടെ റാങ്ക് ലിസ്റ്റാണ് നിലവില്‍ ഉള്ളത്. ഇതില്‍ 71 പേര്‍ക്ക് മാത്രമാണ് ജോലി ലഭിച്ചത്. അറുപത്തിയെട്ട് ഗ്രാമപഞ്ചായത്താണ് ജില്ലയിലുള്ളത്. ഇവിടെ 81 വാഹനങ്ങളും ഉണ്ട്. എന്നാല്‍ ജില്ലയില്‍ സ്ഥിര നിയമനം ലഭിച്ചിട്ടുള്ള ഒന്‍പത് പഞ്ചായത്തുകളിലാണ്. ബാക്കി എല്ലാ ഇടത്തും താല്‍ക്കാലിക നിയമനമാണ്. ഈ രണ്ട് വിഭാഗത്തിനും ശമ്പളം നല്‍കുന്നത് പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നാണ്. താല്‍ക്കാലിക ജീവനക്കാര്‍ക്ക് 715 രൂപയാണ് ദിവസവേതനം.
ജില്ലയിലെ നിലവിലുള്ള റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജില്ലാ പഞ്ചായത്തില്‍ നിലവിലുള്ള ഒഴിവുകളില്‍ നിയമനം നല്‍കണമെന്ന കോടതി വഴിയും അല്ലാതെയും ഉള്ള പരാതികളും സര്‍ക്കാര്‍ ചെവിക്കൊണ്ടതുമില്ല. അന്നത്തെ മന്ത്രിസഭാ തീരുമാനപ്രകാരം 2014ലെ കണക്കനുസരിച്ച് പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ ഡ്രൈവര്‍മാര്‍ ജോലി ചെയ്യുന്ന അഞ്ചോളം ഗ്രാമപഞ്ചായത്തുകളിലെ ഡ്രൈവര്‍മാരെ സ്ഥിരമെടുത്താന്‍ ഉത്തരവായി. ഇതിന്റെ രണ്ടാംഘട്ടമായി താല്‍ക്കാലിക ഡ്രൈവര്‍ വരെ പിന്‍വാതിലില്‍ സ്ഥിരപ്പെടുത്താന്‍ നീക്കമെന്ന് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ഭാരവാസികള്‍ ആരോപിക്കുന്നു.
ബുദ്ധിമുട്ടി പഠിച്ച് പിഎസ്‌സി പരീക്ഷ എഴുതി റാങ്ക് ലിസ്റ്റില്‍ ഇടം നേടി സര്‍ക്കാര്‍ ജോലി സ്വപ്‌നം കണ്ട് കഴിഞ്ഞവരുടെ പ്രതീക്ഷയാണ് സര്‍ക്കാര്‍ ഒറ്റ ഉത്തരവിലൂടെ തകര്‍ത്തെറിഞ്ഞത്. ഡ്രൈവര്‍മാരായി സ്വന്തക്കാരെ തിരുകി കയറ്റി സര്‍ക്കാര്‍ വാഹനം ദുരുപയോഗം ചെയ്യുകയും പാര്‍ട്ടി പ്രവര്‍ത്തനത്തിനും ഉല്ലാസയാത്രയ്‌ക്കും ഉപയോഗിച്ചതിന്റെ തെളിവുകള്‍ റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു. ചവറ ഗ്രാമ പഞ്ചായത്തില്‍ ഇത്തരത്തില്‍ സ്ഥിരപ്പെടുത്തിയ ഡ്രൈവര്‍ ജനപ്രതിനിധിമാര്‍ക്കൊപ്പം ജീപ്പിലിരുന്ന് മദ്യപിച്ച് കൂത്താടുകയും നാട്ടുകാര്‍ ഡ്രൈവറെ അടക്കം വാഹനം പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച സംഭവമുണ്ടായി.
ഹൈക്കോടതിയുടെയും സുപ്രിം കോടതിയുടെയും ഉത്തരവുകളെ മറികടന്ന് സംസ്ഥാനത്ത് ഇത്തരം 52 നിയമനങ്ങള്‍ നടന്നതായുള്ള കണക്കുമുണ്ട്. ഇതുമായി വരും ദിവസങ്ങളില്‍ തന്നെ ഹൈക്കോടതിയെ സമീപിക്കാനാണ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്റെ തീരുമാനം.















