ചെങ്ങന്നൂര്‍: മാലദ്വീപില്‍ വിദ്യാര്‍ത്ഥിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മലയാളി അധ്യാപിക സ്മിത എന്‍. പിള്ളയെ വിദഗ്ധ ചികിത്സക്കായി ഉടന്‍ നാട്ടിലെത്തിക്കും. നടപടികള്‍ പൂര്‍ത്തിയാകുന്നതായും അടുത്ത ആഴ്ച ആദ്യം നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ഭര്‍ത്താവ് ദീപക് ശശി പറഞ്ഞു.
നാട്ടിലെത്തിയ ശേഷം ശസ്ത്രക്രിയ നടത്തും. നിലവില്‍ വേദന കുറയുന്നതിനുള്ള ചികിത്സ മാത്രമാണ് നല്‍കുന്നത്. കഴിഞ്ഞ ദിവസം സ്‌കൂള്‍ പ്രിന്‍സിപ്പലുമായി സംസാരിച്ചു. ആക്രമണമുണ്ടായ വിവരം സ്‌കൂള്‍ അധികൃതര്‍ കുടുംബത്തെ അറിയിച്ചിരുന്നില്ല. അത് ഗുരുതര വീഴ്ചയാണെന്നും കുടുംബം ആരോപിച്ചു. മാലദ്വീപ് ഹൈക്കമ്മിഷണറുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് മിനിസ്ട്രി ഓഫ് എഡ്യൂക്കേഷന്‍ ഇടപെട്ടിട്ടുണ്ട്. നിലവില്‍ മാലദ്വീപില്‍ നല്‍കുന്ന ചികിത്സയ്‌ക്ക് എല്ലാ സഹായവും ഉറപ്പാക്കിയിട്ടുണ്ട്. ചികിത്സയാണ് മുഖ്യമെന്നും തുടര്‍ നടപടികള്‍ ഹൈക്കമ്മീഷണറുടെ നേതൃത്വത്തില്‍ ചെയ്യാമെന്ന് ഉറപ്പ് ലഭിച്ചതായും ദീപക് പറഞ്ഞു.
ചെങ്ങന്നൂര്‍ തിട്ടമേല്‍ കല്ലൂര്‍ വീട്ടില്‍ സ്മിത എന്‍. പിള്ളയെ ഈ മാസം 12 നാണ് മാലദ്വീപിലെ ഗാധ്ധൂവിലെ ഗാഫ് ധാല്‍ അറ്റോള്‍ സ്‌കൂളില്‍ ജോലി ചെയ്യുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥി ക്രൂരമായി മര്‍ദിച്ചത്. സ്ഥിരമായി സ്‌കൂള്‍ ലാബിലിരുന്ന് വിദ്യാര്‍ത്ഥി ഗെയിം കളിക്കുന്നത് വിലക്കിയതാണ് ആക്രമണത്തിന് കാരണമായത്.
വീഡിയോ എടുത്ത് പ്രിന്‍സിപ്പലിനെ അറിയിക്കുമെന്ന് പറഞ്ഞതോടെ അധ്യാപികയുടെ ഫോണ്‍ പിടിച്ചുവാങ്ങി എറിഞ്ഞു. മൂന്ന് നാല് തവണ തുടര്‍ച്ചയായി മുക്കിലിടിച്ചു. തലമുടി പിടിച്ച് വലിക്കുകയും തലയുടെ പിന്‍വശത്ത് ഇടിക്കുകയും ചെയ്തു. അവിടെ ഉണ്ടായിരുന്ന മറ്റ് അധ്യാപകരാണ് രക്ഷപ്പെടുത്തിയത്. ജോലി രാജിവച്ച ശേഷം ഈ മാസം 30ന് നോട്ടീസ് കാലാവധി കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനിക്കുമ്പോഴാണ് വിദ്യാര്‍ത്ഥിയുടെ ഭാഗത്തുനിന്ന് അധ്യാപികയ്‌ക്ക് ദുരനുഭവം ഉണ്ടായത്.











