India

ടിസിഎസ് നാസിക്: മതംമാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് എച്ച്ആര്‍ മാനേജര്‍ നിദ ഖാന്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

നാസിക്: ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ നാസിക് കേന്ദ്രത്തില്‍ നടന്ന ഗുരുതരമായ ലൈംഗികാതിക്രമങ്ങള്‍ക്കും നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചിരുന്നത് എച്ച്ആര്‍ മാനേജര്‍ നിദ ഖാന്‍. പരാതികള്‍ മുക്കിയതും പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചിരുന്നതും ഇവരാണെന്ന് പോലീസ് കണ്ടെത്തി.

ഇരകളുടെ പരാതികള്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നല്‍കാറില്ലെന്ന് അന്വേഷണം ഏറ്റെടുത്ത എന്‍ഐഎ കണ്ടെത്തി. പ്രതികള്‍ തമ്മിലുള്ള ‘സംശയാസ്പദമായ’ 78 കോള്‍ റെക്കോര്‍ഡുകളും ഇമെയിലുകളും ചാറ്റുകളും അന്വേഷണ സംഘം കണ്ടെടുത്തു. ഇവരുടെ ഒത്തുകളിയും സാമ്പത്തിക ഇടപാടുകളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം ഒരു അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പ്രതികളിലൊരാളെ ബന്ധപ്പെട്ടതായും പോലീസ് കണ്ടെത്തി, ഒന്‍പതു കേസുകളാണ് എടുത്തിട്ടുള്ളത്.

ഡാനിഷ് ഷെയ്ഖ് ഉള്‍പ്പെടെയുള്ള പ്രതികളും നാസിക് റോഡ് ജയിലിലാണ്. ഡാനിഷ് തന്നെ ബലംപ്രയോഗിച്ച് ചുംബിക്കാന്‍ ശ്രമിച്ചുവെന്നും അയാളെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചുവെന്നുമാണ് 23 കാരിയുടെ പരാതി. ‘ഒരിക്കല്‍ ഓഫീസിലെ ഒരു പെണ്‍കുട്ടി കരഞ്ഞുകൊണ്ട് തന്റെയടുത്ത് വന്നതായി ഒരു ജീവനക്കാരന്‍ പറഞ്ഞു. തൗസീഫും ഡാനിഷും മോശമായി പെരുമാറി എന്നായിരുന്നു പരാതി. ചില സമയങ്ങളില്‍ ജോലിസമയത്തിന് ശേഷവും സ്ത്രീകളോട് ഓഫീസില്‍ തുടരാന്‍ അവര്‍ നിര്‍ബന്ധിക്കാറുണ്ട്.’ നിദ ഖാനെ എതിര്‍ത്ത ജീവനക്കാരിയെ ഓഫീസിന്റെ റൂഫ്‌ടോപ്പില്‍ ഒറ്റയ്‌ക്കിരുത്തി ജോലി ചെയ്യിച്ചു. 20 നും 25 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെയാണ് അവര്‍ ലക്ഷ്യമിട്ടിരുന്നത്.