
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണ്ണവിലയിലെ കുതിപ്പ് തുടരുകയാണ്. ഓരോ ദിവസം കൂടുംതോറും പുതിയ റെക്കോർഡുകൾ കുറിച്ചുകൊണ്ട് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് സ്വർണ്ണവ്യാപാരം നടക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ രണ്ടായിരത്തിലധികം രൂപയുടെ വർദ്ധനവുണ്ടായതിന് പിന്നാലെയാണ് ഇന്ന് വില വീണ്ടും ഉയർന്നത്.
ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് 160 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,14,080 രൂപയായി ഉയർന്നു. ഗ്രാമിന് 20 രൂപ കൂടി 14,260 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കേരളത്തിൽ വിവാഹ സീസൺ സജീവമായ ഘട്ടത്തിൽ സ്വർണ്ണവിലയിലുണ്ടാകുന്ന ഈ കുതിച്ചുചാട്ടം സാധാരണക്കാരെ വലിയ പ്രതിസന്ധിയിലാക്കുന്നു. പണിക്കൂലി, 3 ശതമാനം ജിഎസ്ടി, ഹാൾമാർക്കിംഗ് ചാർജുകൾ എന്നിവ ചേർക്കുമ്പോൾ ഒരു പവൻ ആഭരണത്തിന് നിലവിൽ 1.15 ലക്ഷം രൂപ മുതൽ 1.20 ലക്ഷം രൂപ വരെ നൽകേണ്ടി വരും. പല കുടുംബങ്ങളും മുൻകൂട്ടി നിശ്ചയിച്ചിരുന്ന വിവാഹ ബജറ്റുകൾ ഇതോടെ മാറ്റേണ്ട അവസ്ഥയിലാണ്. വിലക്കയറ്റം വിപണിയിലെ ഡിമാൻഡിനെയും കാര്യമായി ബാധിച്ചിട്ടുണ്ട്.
വിഷുദിനമായ ഇന്നലെ സ്വർണവിലയിൽ വൻ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. ഏപ്രിൽ 14ന് 112880 രൂപയായിരുന്നു ഒരു പവന്റെ വിപണിവില. എന്നാൽ 15ന് ഒറ്റയടിക്ക് 1,040 രൂപയാണ് കൂടിയത്. ഇതോടെ സ്വർണവില 1,13,920 രൂപയായി ഉയർന്നു. ഏകദേശം മൂന്ന് മാസത്തിന് ശേഷമാണ് സ്വർണവില വീണ്ടും 1,14,080ൽ എത്തുന്നത്.
ആഗോള വിപണിയിലെ രാഷ്‌ട്രീയ മാറ്റങ്ങളും പശ്ചിമേഷ്യൻ സംഘർഷങ്ങളുമാണ് കേരളത്തിലെ സ്വർണ്ണവിപണിയിലും വലിയ ചലനങ്ങൾ സൃഷ്ടിക്കുന്നത്. അന്താരാഷ്‌ട്ര വിപണിയിലെ അസ്ഥിരത കാരണം നിക്ഷേപകർ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ്ണത്തിലേക്ക് തിരിയുന്നതാണ് ആഗോളതലത്തിൽ വില ഉയരാൻ പ്രധാന കാരണമാകുന്നത്.