ഇന്ത്യയുമായുള്ള വ്യാപാര പങ്കാളിത്തത്തിൽ അമേരിക്കയെ മറികടന്ന് ചൈന. 2025-26 കാലയളവിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായത് ചൈനയാണ്. ചൈനയിൽ നിന്നുള്ള ഇറക്കുമതി 16 ശതമാനം ആയി വർധിച്ചു. ചൈനയുമായുള്ള ഉഭയകക്ഷി വ്യാപാരം 151.1 ബില്യൺ യുഎസ് ഡോളറിലെത്തി. ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാര കമ്മി 2025-26 കാലയളവിൽ 112.16 ബില്യൺ യുഎസ് ഡോളറായി വർദ്ധിച്ചതായും കേന്ദ്രസർക്കാർ.
2024-25 വരെ തുടർച്ചയായി നാല് വർഷം ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി യു എസ് ആയിരുന്നു. ചൈനയിൽ നിന്നുള്ള ഇറക്കുമതി 16 ശതമാനം ആയി വർധിച്ചു. ഗൽവാൻ സംഘർഷത്തെ തുടർന്നായിരുന്നു ഇന്ത്യ-ചൈന ബന്ധത്തിൽ വിള്ളലുകൾ ഉണ്ടായത്. ഉഭയകക്ഷി ബന്ധങ്ങളിൽ പ്രശ്‌നങ്ങൾ ഉടലെടുത്തിരുന്നു. എന്നാൽ കഴിഞ്ഞ കാലയളവിൽ ഇന്ത്യ-ചൈന ബന്ധം വീണ്ടും പുനഃസ്ഥാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദർശിച്ചിരുന്നു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള തീരുമാനങ്ങൾ ഇരുരാജ്യങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു.
2013-14 മുതൽ 2017-18 വരെയും ചൈനയുമായി ഇന്ത്യയ്‌ക്ക് വലിയ വ്യാപാര പങ്കാളിത്തം ഉണ്ടായിരുന്നു. 2021-22 മുതൽ അമേരിക്കയാണ് ഇന്ത്യയുമായുള്ള വ്യാപാര പങ്കാളിത്തത്തിൽ മുന്നിട്ട് നിന്നിരുന്നത്. ഇത് മറികടന്നാണ് ചൈന ഇപ്പോൾ വലിയ വ്യാപാര പങ്കാളിയായി മാറിയിരിക്കുന്നത്. 2025-26 ൽ ഇന്ത്യയുടെ കയറ്റുമതിയിൽ നെഗറ്റീവ് വളർച്ച രേഖപ്പെടുത്തിയ പ്രധാന വ്യാപാര പങ്കാളികളിൽ നെതർലാൻഡ്‌സ്, യുകെ, സിംഗപ്പൂർ, ബംഗ്ലാദേശ്, സൗദി അറേബ്യ, ഓസ്‌ട്രേലിയ, ഫ്രാൻസ്, ദക്ഷിണാഫ്രിക്ക, മലേഷ്യ എന്നിവ ഉൾപ്പെടുന്നു. എന്നിരുന്നാലും, കഴിഞ്ഞ സാമ്പത്തിക വർഷം യുഎഇ, ജർമ്മനി, ഹോങ്കോംഗ്, ഇറ്റലി, നേപ്പാൾ, ബ്രസീൽ, സ്പെയിൻ, ബെൽജിയം, വിയറ്റ്നാം എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിയിൽ പോസിറ്റീവ് വളർച്ച രേഖപ്പെടുത്തി.
















