ന്യൂദല്‍ഹി: മോദി സര്‍ക്കാരിന്റെ വനിതാ സംവരണ ബില്ലിനെ തോല്‍പിക്കാന്‍ സിപിഎം, സിപിഐ പിന്തുണയ്‌ക്കെത്തിയ രാഹുല്‍ ഗാന്ധിയെ കണ്ടം വഴി ഓടിച്ച് കേരളത്തിലെ ഇടത് പാര്‍ട്ടികള്‍. കേരളത്തില്‍ പ്രചാരണത്തിനെത്തിയപ്പോള്‍ ശത്രുക്കളോടെന്ന പോലെ പെരുമാറിയ രാഹുല്‍ ഗാന്ധിയുടെ മനോവൈകല്യത്തിനെതിരെ ആഞ്ഞടിക്കുകയാണ് സിപിഎമ്മും സിപിഐയും.
മോദി സര്‍ക്കാര്‍ കൊണ്ടുവരാന്‍ പോകുന്ന മണ്ഡല പുനർനിർണയ തീരുമാനത്തില്‍ നിലപാട് ചർച്ച ചെയ്യുന്നതിനായി കോൺഗ്രസ് വിളിച്ചുചേർത്ത പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽനിന്ന് സി പി എം – സി പി ഐ ജനറൽ സെക്രട്ടറിമാർ വിട്ടുനിന്നു. കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ ഗാന്ധിയും മല്ലികാർജ്ജുൻ ഖർഗെയും ഇടത് മുന്നണിക്കെതിരെ സ്വീകരിച്ച കടുത്ത നിലപാടുകളിൽ പ്രതിഷേധിച്ചാണ് ഈ തീരുമാനം.
രാഹുൽ ഗാന്ധി കേരളത്തിൽ നിലമറന്നാണ് പെരുമാറിയതെന്നും സി പി എം, ബി ജെ പിയുടെ ‘ബി ടീം’ ആണെന്നതടക്കമുള്ള വിമർശനങ്ങൾ സീമകൾ ലംഘിച്ചെന്നുമാണ് ഇടത് കേന്ദ്രങ്ങളുടെ കുറ്റപ്പെടുത്തൽ. സി പി എം ജനറൽ സെക്രട്ടറി എം എ ബേബിയും സി പി ഐ ജനറൽ സെക്രട്ടറി ഡി രാജയും പ്രതിപക്ഷ യോഗത്തിൽ പങ്കെടുത്തില്ലെങ്കിലും പകരം പ്രതിനിധികളെ അയച്ചു. സി പി എം പ്രതിനിധിയായി നീലോത്പൽ ബസുവും സി പി ഐ പ്രതിനിധിയായി ആനി രാജയുമാണ് യോഗത്തിൽ പങ്കെടുത്തത്. ബി ജെ പിക്കെതിരായ പ്രതിപക്ഷ ഐക്യത്തിൽ വിള്ളലുകൾ വീഴ്‌ത്തുന്നതാണ് രാഹുൽ ഗാന്ധിയുടെ കേരളത്തിലെ പരാമർശങ്ങളെന്ന് ഇടത് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. മണ്ഡല പുനർനിർണയത്തിനുള്ള കേന്ദ്ര നീക്കത്തിനെതിരെ പ്രതിപക്ഷ ഐക്യം ആവശ്യമാണെന്ന ബോധ്യമുണ്ടെങ്കിലും, കേരളത്തിലെ രാഷ്‌ട്രീയ സാഹചര്യങ്ങൾ ദേശീയ തലത്തിലെ സഹകരണത്തെ ബാധിക്കുന്ന കാഴ്ചയാണ് ഈ വിട്ടുനിൽക്കലിലൂടെ പ്രകടമാകുന്നത്.
















