പട്ന: ബിഹാറിൽ നിതീഷ് കുമാർ യുഗത്തിന് അന്ത്യമാകുന്നു. രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ, ചൊവ്വാഴ്ച ജെഡിയു അധ്യക്ഷൻ കൂടിയായ നിതീഷ് ബിഹാർ മുഖ്യമന്ത്രി പദം രാജിവെച്ചു. ഇതോടെ, ഉപമുഖ്യമന്ത്രിയായ ബിജെപി നേതാവ് സാമ്രാട്ട് ചൗധരി ബിഹാർ മുഖ്യമന്ത്രിയാകും.
നിതീഷിന്റെ രാജിക്ക് പിന്നാലെ ചൗധരിയെ ബിജെപി പാർലമെന്ററി പാർട്ടി നേതാവായി പ്രഖ്യാപിച്ചിരുന്നു. ഏപ്രിൽ 15 ബുധനാഴ്ച പകൽ 11.00 മണിക്ക് അദ്ദേഹം ബിഹാറിന്റെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.പിഎഫ്സി കാമരാജ് സർവകലാശാലയിൽ നിന്ന് ഡോക്ടർ ഓഫ് ലിറ്ററേച്ചർ(ഓണററി) ബിരുദം ചൗധരിക്കുണ്ട്.
സാമ്രാട്ട് ചൗധരിക്ക് പിതാവ് ശകുനി ചൗധരിയിൽ നിന്നാണ് രാഷ്‌ട്രീയ പാരമ്പര്യം ലഭിച്ചത്. ബിഹാർ രാഷ്‌ട്രീയത്തിലെ ഒരു മുതിർന്ന നേതാവായിരുന്നു ശകുനി ചൗധരി, കോൺഗ്രസ് മുതൽ സമതാ പാർട്ടി, ആർജെഡി വരെ വിവിധ രാഷ്‌ട്രീയ പാർട്ടികളിൽ സേവനമനുഷ്ഠിച്ചു.പിതാവ് ശകുനി ചൗധരിയുടെ രാഷ്‌ട്രീയ സ്വാധീനത്തിന്റെ സഹായത്തോടെയാണ് സാമ്രാട്ട് ചൗധരി രാഷ്‌ട്രീയ രംഗത്തേക്ക് പ്രവേശിച്ചത് . പിന്നീട് ഒരിക്കലും തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
















