Kerala

കണ്ണൂരിൽ 17കാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച ക്രിസ്ത്യൻ വികാരി പിടിയിൽ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പേരാവൂർ: കണ്ണൂർ പേരാവൂരിൽ 17കാരിയെ പീഡിപ്പിച്ച വൈദികൻ അറസ്റ്റിൽ. വിവാഹവാഗ്ദാനം നൽകി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ സുൽത്താൻ ബത്തേരി മാനിവയൽ സ്വദേശി ഉപ്പുവീട്ടിൽ അഖിൽ ജോഷിയാണ് (33) അറസ്റ്റിലായത്. കേളകം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പള്ളിയിലെ അസി. വികാരിയാണ് അഖിൽ. വിവാഹ വാഗ്‌ദാനം നൽകി പെൺകുട്ടിയെ ഇയാൾ നിരന്തരം പീഡനത്തിന് ഇരയാക്കുകയായിരുന്നു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. പെൺകുട്ടിയുടെ പരാതിയിൽ കഴിഞ്ഞ മാസം 13ന് കേസ് രജിസ്റ്റർ ചെയ്തെങ്കിലും പ്രതി ഒളിവിൽ പോവുകയായിരുന്നു. കേസ് ഒതുക്കിത്തീർക്കാൻ ഉന്നത ഇടപെടൽ നടന്നതായി പെൺകുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു . ഇതോടെയാണ് വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ കേസിലെ വിവിധ വകുപ്പുകളും ബി.എൻ.എസ് വകുപ്പുകളും ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്.

മറ്റൊരു സംഭവത്തിൽ കൽപ്പറ്റയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ലഹരി കലർത്തിയ സിഗരറ്റ് നൽകി പീഡിപ്പിച്ച കേസിൽ പ്രതിക്ക് കഠിനശിക്ഷ വിധിച്ച് കോടതി. തൃക്കൈപ്പറ്റ നെല്ലിമാളം സ്വദേശി കല്ലറ വീട്ടിൽ മിഥുൻ ദാസിനെ (22) ആണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ശിക്ഷിച്ചത്. 27 വർഷവും ഒൻപത് മാസവും തടവുശിക്ഷയ്‌ക്ക് പുറമെ 77,000 രൂപ പിഴയായും കോടതി വിധിച്ചു. 2022 ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി, ലഹരി കലർത്തിയ സിഗരറ്റ് നൽകി കുട്ടിയെ മയക്കിയ ശേഷമാണ് ലൈംഗികാതിക്രമം നടത്തിയത്.