ഗുവാഹതി: അസം നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ കുടുംബത്തെ ലക്ഷ്യമിട്ട് ഉയർന്ന ആരോപണങ്ങൾ രാഷ്‌ട്രീയരംഗത്ത് വലിയ ചർച്ചയായി മാറുന്നു. മുഖ്യമന്ത്രി ഭാര്യ റിനികി ഭൂയാൻ ശർമ്മയ്‌ക്ക് മൂന്ന് വിദേശ പാസ്‌പോർട്ടുകൾ ഉണ്ടെന്ന ആരോപണം ഉയർത്തി കോൺഗ്രസ് നേതാവ് പവൻ ഖേര നടത്തിയ വാർത്താസമ്മേളനം “പച്ചനുണ”യാണെന്ന് ഹിമന്ത ബിശ്വ ശർമ്മ ശക്തമായി പ്രതികരിച്ചു.
“ഏത് പാതാളത്തിലൊളിച്ചാലും പിടിക്കും” എന്ന കടുത്ത മുന്നറിയിപ്പും മുഖ്യമന്ത്രി നൽകി. ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പവൻ ഖേര മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചതായും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ ദിവസം ദില്ലിയിലെ ഖേരയുടെ വസതിയിൽ അസം പൊലീസ് പരിശോധന നടത്തി ചില രേഖകൾ കണ്ടെത്തിയതായും സൂചനയുണ്ട്. ഖേരയുടെ ആരോപണങ്ങൾ “ദുരുദ്ദേശ്യപരവും രാഷ്‌ട്രീയ പ്രേരിതവുമായ കെട്ടിച്ചമച്ച നുണകൾ” ആണെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു.
വാർത്താസമ്മേളനത്തിൽ ഖേര ഉയർത്തിയ ആരോപണം പ്രകാരം, റിനികി ഭൂയാൻ ശർമ്മയ്‌ക്ക് യു.എ.ഇ, ഈജിപ്ത്, ആന്റിഗ്വയും ബാർബുഡയും എന്നീ രാജ്യങ്ങളിലെ പാസ്‌പോർട്ടുകൾ ഉണ്ടെന്നായിരുന്നു അവകാശവാദം. എന്നാൽ, അദ്ദേഹം ഹാജരാക്കിയ രേഖകളിൽ യു.എ.ഇയുടെ തിരിച്ചറിയൽ കാർഡ് പാസ്‌പോർട്ടായി തെറ്റായി ചിത്രീകരിച്ചതും, മറ്റ് രാജ്യങ്ങളുമായി ബന്ധപ്പെട്ട രേഖകൾ വ്യാജമാണെന്നും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ വ്യക്തമാക്കി.
ഇവ യഥാർത്ഥ രേഖകളല്ലെന്ന് തെളിയിക്കുന്ന നിരവധി തെളിവുകൾ അസം ബിജെപി നേതൃത്വം പുറത്തുവിട്ടതായും റിപ്പോർട്ടുകളുണ്ട്. തിരഞ്ഞെടുപ്പ് മുന്നോടിയായി ഈ വിവാദം സംസ്ഥാന രാഷ്‌ട്രീയത്തിൽ കൂടുതൽ ചൂടേകുകയാണ്
















