ആലപ്പുഴ: വോട്ടെടുപ്പ് അവസാനിച്ചയുടൻ സ്ഥാനാർത്ഥികൾ പലരും ദിവസങ്ങളായി നീണ്ട ക്ഷീണം മാറ്റാൻ വീടുകളിലേക്ക് മടങ്ങുകയോ, ജയപരാജയങ്ങൾ വിലയിരുത്താൻ പാർട്ടി ഓഫീസുകളിലേക്ക് പോകുകയോ ചെയ്തപ്പോൾ, ഹരിപ്പാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായ സന്ദീപ് വാചസ്പതി വ്യത്യസ്തമായ ഒരു മാതൃക മുന്നോട്ടുവച്ചു.
പോളിംഗ് അവസാനിച്ചതിന് പിന്നാലെ, സ്വന്തം പ്രചാരണത്തിനായി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ കട്ടൗട്ടുകളും പോസ്റ്ററുകളും നീക്കം ചെയ്യുന്നതിനായി സ്വയം രംഗത്തിറങ്ങുകയായിരുന്നു സന്ദീപ് വാചസ്പതി. സാധാരണയായി സ്ഥാനാർത്ഥികൾ അവഗണിക്കുന്നതും യാതൊരു രാഷ്‌ട്രീയ ലാഭവും നൽകാത്തതുമായ ഈ ജോലിയാണ് അദ്ദേഹം മുൻകൈയെടുത്ത് നിർവഹിച്ചത്.
ബോർഡുകളായി സ്ഥാപിച്ച ഫ്ലക്സ് ഷീറ്റുകൾ ഉപയോഗിച്ച് ഗ്രോ ബാഗുകൾ നിർമ്മിക്കാനാണ് തീരുമാനം. അവയുടെ നിർമ്മാണം ഉടൻ തുടങ്ങും. ഓണത്തിന് ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ വീടുകളിൽ പച്ചക്കറി കൃഷി ചെയ്യാനാണ് ബാഗുകൾ ഉപയോഗിക്കുക. അവയിലേക്കുള്ള വിത്തുകളും വിതരണം ചെയ്യും
തിരഞ്ഞെടുപ്പ് കാലത്ത് തെരുവുകളും കവലകളും റോഡോരങ്ങളും പോസ്റ്ററുകളും ബാനറുകളും കൊണ്ട് നിറയുന്നത് പതിവാണ്. വോട്ടെടുപ്പ് കഴിഞ്ഞിട്ടും ഇവ നീക്കം ചെയ്യാതെ ഉപേക്ഷിക്കപ്പെടുന്നത് പരിസ്ഥിതിക്കും നഗരസൗന്ദര്യത്തിനും വലിയ ബാധ്യതയാകാറുണ്ട്. ഇത്തരത്തിൽ ഉണ്ടായ മലിനീകരണത്തെ കുറയ്‌ക്കാൻ ഓരോ പാർട്ടിക്കും സ്ഥാനാർത്ഥിക്കും ഉത്തരവാദിത്വമുണ്ടെങ്കിലും, പലപ്പോഴും അത് പാലിക്കപ്പെടുന്നില്ല.
ഇത്തരമൊരു സാഹചര്യത്തിലാണ് സന്ദീപ് വാചസ്പതിയുടെ നടപടി ശ്രദ്ധ നേടുന്നത്. പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നതിൽ മാത്രം ഒതുങ്ങാതെ, അതിന് പ്രായോഗിക പരിഹാരം കാണിച്ചുകൊടുക്കുന്ന നേതാവെന്ന നിലയിലാണ് അദ്ദേഹത്തിന്റെ ഇടപെടൽ വിലയിരുത്തപ്പെടുന്നത്.
‘വാചസ്പതി’ എന്ന പദത്തിന് വാക്കുകളുടെ അധിപൻ എന്നർത്ഥമുണ്ടെങ്കിലും, വാക്കുകൾക്കപ്പുറം പ്രവർത്തനത്തിലൂടെ മാതൃകയാകുകയാണ് സന്ദീപ് വാചസ്പതി. തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിൽ ശുചിത്വവും സാമൂഹിക ഉത്തരവാദിത്വവും എത്രത്തോളം പ്രധാനമാണെന്ന് ഓർമ്മിപ്പിക്കുന്ന സംഭവമായി ഇത് മാറിയിരിക്കുകയാണ്.
















