– എൽഡിഎഫ് കാന്തപുരം-എസ്ഡിപിഐ നിയന്ത്രണത്തിൽ
– യുഡിഎഫ് ജമാ അത്തെ ഇസ്ലാമി മുസ്ലിം ലീഗ് റിമോട്ട് കൺട്രോളിൽ
തിരുവനന്തപുരം: അവസാന മണിക്കൂറുകളിൽ മുന്നണികളുടെ നേതൃത്വം ഏറ്റെടുത്ത് ഭീകര സംഘടനാ ബന്ധമുള്ള എസ് ഡിപിഐയും വർഗ്ഗീയ പാർട്ടിയായ മുസ്ലിം ലീഗും. ലീഗിന്റെ വലംകൈയായി ജമാ അത്തെ ഇസ്ലാമിയുമുണ്ട്. എസ് ഡിപിഐയുടെ ഒപ്പമാണ് പണ്ട് ‘ടൈഗർ സുന്നി ഫോഴ്‌സ്’ എന്ന കൃപ്രസിദ്ധ സംഘടന നിയന്ത്രിച്ചിരുന്ന സമസ്ത എപി വിഭാഗവും (കാന്തപുരം) ഉണ്ട്.
എൽഡിഎഫ് മുന്നണിയെ എസ്ഡിപിഐ ഏറ്റെടുത്തുകഴിഞ്ഞു. എൽഡിഎഫിന് വിജയമൊരുക്കാനായി, മുസ്ലിം സമുദായത്തിലെ ഒരു വിഭാഗത്തിന്റെ വോട്ടുകച്ചവടത്തിന് ഇടനിലജോലി എസ് ഡിപിഐയാണ് ഏറ്റെടുത്തിരിക്കുന്നത്. ഭീകരബന്ധത്തിന്റെ പേരിൽ രാജ്യത്ത് നിരോധിക്കപ്പെട്ട സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) യുടെ രാഷ്‌ട്രീയ സംഘടനയാണ് എസ് ഡിപിഐ. കാന്തപുരം വിഭാഗം സമസ്ത ഇടതുമുന്നണിക്ക് അവസാന ദിാവസം പിന്തുണ പ്രഖ്യാപിച്ചത് എൽഡിഎഫിന്റെ പുതിയ കീഴടങ്ങലാണ്.
മുസ്ലിം ലീഗിനെ പരസ്യമായി ഇടതുമുന്നണിയിൽ എത്തിക്കാനുള്ള നീക്കങ്ങളിൽനിന്നു പിന്മാറി രഹസ്യ ഇടപാടുകൾ ഉണ്ടാക്കിയ ശേഷം എസ് ഡിപിഐയുമായാണ് മുഖ്യമന്ത്രി പിണറായി വിജയൻ നീക്കുപോക്കുണ്ടാക്കിയിരിക്കുന്നത്. ഇടതുമുന്നണിയിലെ ഘടകകക്ഷികളേയും സിപിഎമ്മിന്റെ സംസ്ഥാന- ദേശീയ നേതൃത്വത്തെയും അറിയിക്കാതെയാണ് എല്ലാം നടത്തുന്നത്. മരുമകനും മന്ത്രിയുമായ മൊഹമ്മദ് റിയാസാണ് ഇതിന് വലംകൈ.
വോട്ടെടുപ്പ് അടുത്തുവരുന്തോറും ഇടതുമുന്നണിക്ക് ഉണ്ടായിട്ടുള്ള പരുങ്ങലിനെ തുടർന്ന് എസ് ഡിപിഐയാണ് എൽഡിഎഫിനെ ഇപ്പോൾ നിയന്ത്രിക്കുന്നത്. കൂടുതൽ കൂടുതൽ വ്യവസ്ഥകളും സമ്മർദ്ദങ്ങളും ചെലുത്തി പിണറായിയേയും റിയാസിനേയും എസ് ഡിപിഐ വരിഞ്ഞുകെട്ടിക്കഴിഞ്ഞു. ജയിക്കാൻ സഹായത്തിന് മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അവകാശംപോലും എസ് ഡിപിഐ കൈവശപ്പെടുത്തിയതായാണ് വിവരം.
സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി കടുത്ത അതൃപ്തിയിലാണ്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ‘വിട്ടുനിൽക്കുക’യാണ്. എൽഡിഎഫ് ഘടകകക്ഷികൾക്കും അപകടം ബോധ്യപ്പെട്ടിട്ടുണ്ട്.
സമാനമായ സ്ഥിതിയാണ് യുഡിഎഫിലും. യുഡിഎഫിന്റെ നിയന്ത്രണം മുസ്ലിം ലീഗ് കൈക്കലാക്കിക്കഴിഞ്ഞു. ബംഗ്ലാദേശിലുൾപ്പെടെ മതമൗലിക- തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്ന ജമാ അത്തെ ഇസ്ലാമിയാണ് കോൺഗ്രസിനെ പിന്തുണയ്‌ക്കുന്നത്. മുന്നണിയൽനിന്ന് മുസ്ലിം ലീഗ് മതവർഗ്ഗീയ പ്രസംഗങ്ങളും പ്രവർത്തനങ്ങളും നടത്തി മുസ്ലിം വോട്ടുകൾ ഒന്നിപ്പിക്കുമ്പോൾ മുന്നണിയിലില്ലെങ്കിലും ജമാ അത്തെ ഇസ്ലാമി യുഡിഎഫിന്റെ നയ പരിപാടികൾ നിയന്ത്രിക്കുന്നുവെന്നാണ് കോൺഗ്രസ്സിൽത്തന്നെയുള്ള പരാതികൾ.
യുഡിഎഫ് ഭരണം വന്നാൽ ഉപമുഖ്യമന്ത്രി സ്ഥാനമാണ് മുസ്ലിം ലീഗ് ചോദിച്ചിരുന്നത് എന്നാൽ, നൂറു സീറ്റുകൾ കിട്ടുമെന്ന അവകാശവാദം പൊളിയുന്നുവെന്ന് കണ്ടപ്പോൾ ജമാ അത്തെ ഇസ്ലാമിയും സമസ്ത എന്ന മുസ്ലിം മത പണ്ഡിതരുടെ സംഘടനയിലെ ഒരു വിഭാഗം, എന്തുകൊണ്ട് മുഖ്യമന്ത്രി പദം ആയിക്കൂടാ? എന്ന നിലപാടിലേക്ക് മാറിയിട്ടുണ്ട്.
എൽഡിഎഫ്- യുഡിഎഫ് മുന്നണികളെ മതവർഗ്ഗീയ ശക്തികൾ നിയന്ത്രിക്കുകയും സമ്മർദ്ദത്തിലാക്കുകയും ചെയ്തിരിക്കുന്നുവെന്നു മാത്രമല്ല, വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ഇസ്ലാമിക സംഘടനകൾ ഇരു മുന്നണികളേയും രാഷ്‌ട്രീയമായി ബ്ലാക്‌മെയിൽ ചെയ്യുകയാണെന്നാണ് രാഷ്‌ട്രീയ നിരീക്ഷകർ പറയുന്നത്.















