കോട്ടക്കൽ : മലപ്പുറം പെരിന്തൽമണ്ണയിൽ ലേഡി ഡോക്ടറെ ക്ലിനിക്കിൽ അതിക്രമിച്ചു കയറി മർദ്ദിച്ച കേസിൽ നാല് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടോപ്പാടം സ്വദേശികളായ ടി. ജുമൈല (36), എ.കെ. കദീജ (45), എ.കെ. ഷഹർബാൻ (33), ആനമങ്ങാട് സ്വദേശി ആസ്യ (36) എന്നിവരെയാണ് പെരിന്തൽമണ്ണ ഇൻസ്പെക്ടർ സുമേഷ് സുധാകരന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. സിനി ജലീലിന് നേരെയാണ് ആക്രമണമുണ്ടായത്.
ഡോക്ടർ സിനി ജലീൽ പ്രാക്ടീസ് ചെയ്യുന്ന സ്വകാര്യ പരിശോധനാ കേന്ദ്രത്തിൽ ഏപ്രിൽ2 ന് വൈകിട്ടോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ക്ലിനിക്കിനുള്ളിൽ കയറിയ സംഘം ഡോക്ടറെ മുറിക്കുള്ളിലിട്ട് പൂട്ടി മർദ്ദിക്കുകയായിരുന്നു.
പ്രതികളുടെ ബന്ധുവായ യുവതി പ്രസവത്തെത്തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. മർദ്ദനത്തിൽ പരിക്കേറ്റ ഡോക്ടർ നിലവിൽ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
മരിച്ച യുവതിയെ നേരത്തെ ഗർഭാവസ്ഥയിൽ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
എന്നാൽ ആരോഗ്യനില മോശമായതിനെത്തുടർന്ന് ഇവിടെ നിന്ന് റഫർ ചെയ്യുകയും തുടർന്ന് മൗലാന ആശുപത്രിയിൽ ചികിത്സയിലിരിക്കെ മാർച്ച് 25ന് മരിക്കുകയുമായിരുന്നു. ചികിത്സാ പിഴവ് ആരോപിച്ചാണ് ബന്ധുക്കൾ ഡോക്ടറെ ആക്രമിച്ചത്. അറസ്റ്റിലായ പ്രതികളെ പെരിന്തൽമണ്ണ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
















